ഫ്രഞ്ച് ഓപൺ; അൽകാരസ്, സ്വരേവ്, ഗോഫ് ക്വാർട്ടറിൽ
text_fieldsകാർലോസ് അൽകാരസ്
പാരിസ്: ഫ്രഞ്ച് ഓപണിൽ സൂപ്പർ താരങ്ങളായ കാർലോസ് അൽകാരസും അലക്സാൻഡർ സ്വരേവും കൊകൊ ഗോഫും ക്വാർട്ടർ ഫൈനലിൽ കടന്നു. പുരുഷ സിംഗ്ൾസ് പ്രീക്വാർട്ടറിൽ യു.എസ് താരമായ ബെൻ ഷെൽട്ടണെയാണ് സ്പാനിഷ് സെൻസേഷൻ അൽകാരസ് തോൽപിച്ചത്.
സ്കോർ: 7-6 (10/8), 6-3, 4-6, 6-4. മറ്റൊരു യു.എസ് താരം ടോമി പോൾ 6-3, 6-3, 6-3ന് ആസ്ട്രേലിയയുടെ അലക്സി പോപിരിനെ പരാജയപ്പെടുത്തി അവസാന എട്ടിൽ പ്രവേശിച്ചു. 2003ൽ ആന്ദ്ര അഗാസിക്ക് ശേഷം ഫ്രഞ്ച് ഓപൺ ക്വാർട്ടറിലെത്തുന്ന ആദ്യ അമേരിക്കൻ പുരുഷനാണ് പോൾ.
ജർമനിയുടെ സ്വരേവ് നെതർലൻഡ് താരം ടാലൻ ഗ്രീൻസ്പറിനെതിരെ 6-4, 3-0ന് ജയം ഏറക്കുറെ ഉറപ്പിച്ചുനിൽക്കെ എതിരാളി പരിക്കേറ്റ് പിന്മാറുകയായിരുന്നു.
അതേസമയം, വനിതകളിൽ യു.എസിന്റെ ഗോഫ് 6-0, 7-5ന് റഷ്യയുടെ എകാടെരി അലക്സാൻഡ്രോവയെ മടക്കി ക്വാർട്ടറിൽ കടന്നു. റഷ്യക്കാരി മിറ ആൻഡ്രിവ 6-3, 7-5ന് ആസ്ട്രേലിയയുടെ ഡരിയ കസാകിനയെ തോൽപിച്ചും മുന്നേറിയപ്പോൾ മൂന്നാം സീഡ് യു.എസിന്റെ ജെസീക പെഗുലയെ അട്ടിമറിച്ചു ഫ്രഞ്ച് താരം ലോയിസ് ബോയ്സൻ. സ്കോർ: 3-6, 6-4, 6-4.