ഫ്രഞ്ച് ഓപ്പൺ: എതിരാളി പരിക്കേറ്റ് പിന്മാറി; അൽകാരസ് ഫൈനലിൽ
text_fieldsപാരിസ്: നാലു സെറ്റിലേക്ക് നീണ്ട കളിക്കിടെ എതിരാളി പരിക്കേറ്റ് പിൻമാറിയ ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസ് ഫൈനലിൽ. കടുത്ത പോരാട്ടവുമായി ആദ്യ സെറ്റ് പിടിക്കുകയും രണ്ടാം സെറ്റിയിൽ ട്രൈബ്രേക്കർ വരെ എത്തിക്കുകയും ചെയ്ത ലോറൻസോ മുസെറ്റിയെ കടന്നാണ് സ്പാനിഷ് താരം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. സ്കോർ 4-6 7-6 (7-3) 6-0 2-0. കളിമൺ കോർട്ടിൽ റാഫേൽ നദാലിന്റെ പിൻഗാമിയാകാൻ ഇറങ്ങിയ സ്പാനിഷ് താരത്തെ ഞെട്ടിച്ച് മുസെറ്റി തകർപ്പൻ കളിയാണ് ആദ്യ സെറ്റിൽ പുറത്തെടുത്തത്. എതിരാളിയുടെ മിടുക്ക് അനുഭവിച്ചറിഞ്ഞ അൽകാരസ് രണ്ടാം സെറ്റിൽ കളി കനപ്പിച്ചെങ്കിലും സ്കോർ 6-6ലെത്തി. ഒടുവിൽ ടൈബ്രേക്കറിൽ 7-3ന് പിടിച്ചാണ് അൽകാരസ് സ്വന്തമാക്കിയത്.
മൂന്നാം സെറ്റിന്റെ തുടക്കത്തിലേ പരിക്കിന്റെ ലക്ഷണം കാണിച്ച എട്ടാം സീഡായ മുസെറ്റി ഒറ്റ പോയിന്റ് പോലും നേടാനാകാതെ സെറ്റ് കൈവിട്ടു. മാരക പ്രഹരവുമായി കളംനിറഞ്ഞ ഏറ്റവും കരുത്തനായ എതിരാളിക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ശരീരവും റാക്കറ്റും അനുവദിക്കാതെ വന്നതോടെ നാലാം സെറ്റ് 0-2ൽ നിൽക്കെ മുസെറ്റി കളി നിർത്തുകയായിരുന്നു.
നാലു തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ അൽകാരസ് റോളണ്ട് ഗാരോസിൽ കഴിഞ്ഞ വർഷമാണ് ആദ്യമായി കിരീടത്തിൽ മുത്തമിട്ടത്. ഇത്തവണ കിരീടത്തുടർച്ച പ്രതീക്ഷിച്ചെത്തിയ താരത്തിന് നൊവാക് ദ്യോകോവിച്- ജാനിക് സിന്നർ രണ്ടാം സെമിയിലെ ജേതാക്കളാകും എതിരാളികൾ.