റോളങ് ഗാരോസ് ഉണർന്നു; ഫ്രഞ്ച് ഓപൺ ടെന്നിസിന് നാളെ തുടക്കം
text_fieldsപാരിസ്: 2026ലെ ഫ്രഞ്ച് ഓപൺ ടെന്നിസ് ടൂർണമെന്റിന് ഞായറാഴ്ച തുടക്കം. ജൂൺ ഏഴുവരെ നീളുന്ന കളിമൺ കോർട്ട് ഗ്രാൻഡ്‌സ്ലാമിൽ പുതിയ താരോദയങ്ങളുണ്ടാവുമോയെന്ന ആകാംക്ഷയിലാണ് കായികലോകം. പരിക്കുകാരണം പുരുഷ സിംഗിൾസ് നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസ് ഇത്തവണ ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. യാനിക്ക് സിന്നറും വനിതാ ചാമ്പ്യൻ കോകോ ഗോഫുമാണ് റോളങ് ഗാരോസിലെ പ്രധാന ആകർഷണങ്ങൾ.25 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടുന്ന ഏക താരമെന്ന ചരിത്രനേട്ടത്തിനായി സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിചിന്റെ മൂന്നുവർഷം തികയുന്ന കാത്തിരിപ്പിന് ശുഭപര്യവസാനമുണ്ടാവുമോയെന്നതാണ് മറ്റൊരു ചോദ്യം.
അൽകാരസില്ലാത്തതോടെ ദ്യോകോക്ക് പകുതി വെല്ലുവിളി കുറഞ്ഞിട്ടുണ്ട്. കിരീട സാധ്യതകളിൽ സിന്നർ തന്നെയാണ് മുന്നിൽ. നിലവിൽ ലോക ഒന്നാം നമ്പറാണ് ഇറ്റാലിയൻ താരം. സിന്നർ-ദ്യോകോ കലാശപ്പോരാട്ടം പ്രതീക്ഷിക്കുന്നവരുമുണ്ട്. അലക്സാണ്ടർ സ്വരേവ്, കാസ്പർ റൂഡ് തുടങ്ങിയവരെയും എഴുതിത്തള്ളാൻ വയ്യ. ആദ്യദിനം ദ്യോകോവിചിന് മത്സരമുണ്ട്. ഫ്രാൻസിന്റെ ജിയോവന്നി എംപെറ്റ്ഷി പെറിക്കാർഡാണ് എതിരാളി. ഗോഫിനെക്കൂടാതെ അരീന സബലങ്ക, ഇഗ സ്വിയാറ്റക് തുടങ്ങിയവരാണ് വനിതകളിൽ കിരീട ഫേവറിറ്റ്.


