സിന്നറും മിനോറും ഒസാക്കയും ക്വാർട്ടറിൽ
text_fieldsയാനിക് സിന്നർ
ന്യൂയോർക്ക്: യു.എസ് ഓപണിൽ വിംബിൾഡൺ കിരീട ജേതാവ് യാനിക് സിന്നർ മൽസരത്തിന്റെ അവസാന എട്ടിലെത്തി. പുലർച്ചെ നടന്ന മൽസരത്തിൽ സിന്നർ (6-1),(6-1),(6-1) നേരിട്ടുള്ള സെറ്റുകൾക്ക് അലക്സാണ്ടർ ബുബ്‍ലിക്കിനെ പരാജയപ്പെടുത്തി ക്വാർട്ടറിലേക്ക് ഓടിക്കയറുകയായിരുന്നു. ക്വാർട്ടറിൽ സ്വന്തം നാട്ടുകാരനായ മുസേട്ടിയെ നേരിടും.
മറ്റൊരു മൽസരത്തിൽ കനേഡിയൻ യുവതാരം ഫെലിക്സ് ഔഗർ അല്ലസിമെ (7-5),(6-3),(6-4) സ്കോറിന് ആന്ദ്രേ റുബ്ലേവിനെ പരാജയപ്പെടുത്തി. ശക്തമായ സർവുകളുതിർത്തായിരുന്നു ഔഗറിന്റെ ജയം. ആസ്ട്രേലിയൻ താരമായ അലക്സ് ഡി മിനോർ ആദ്യമായാണ് ഒരു ഗ്രാൻഡ്സ്‍ലാം കിരീടപോരാട്ടത്തിന്റെ ക്വാർട്ടറിലെത്തുന്നത്. സ്വിസ് താരമായ ലിയനാഡോ റീഡിയെ (6-3),(6-2),(6-1) സ്കോറിനാണ് പരാജയപ്പെടുത്തിയത്.
മൽസരത്തിനിടക്ക് പരിക്കേറ്റ റീഡിയിൽനിന്ന് കാര്യമായ വെല്ലുവിളികൾ ഒന്നുമുണ്ടായില്ല. വനിതകളിൽ മുൻ യു.എസ് ഓപൺ കിരീട ജേത്രി അമേരിക്കയുടെ കോകോ ഗഫിനെ (6-3),(6-2) പരാജയപ്പെടുത്തി നവോമി ഒസാക്ക എട്ടിലിടം നേടി. ബ്രസീൽ താരം ഹഡ്ഡാഡ് മെയ്യയെ (6-0),(6-3) തോൽപ്പിച്ച് അമേരിക്കൻതാരം അമാൻഡ അനിസിമോവ അവസാന എട്ടിലിടം നേടി. ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ ഇന്നുമുതൽ ആരംഭിക്കും.