വെബ്സൈറ്റ് അപ്ഡേറ്റല്ല; പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനം നഷ്ടമാകുമെന്ന് ആശങ്ക
text_fieldsകൊച്ചി: സ്പോർട്സ് കൗൺസിലിന്റെ വെബ്സൈറ്റിൽ കാലാനുസൃത മാറ്റംവരുത്താത്തത് സ്പോർട്സ് ക്വോട്ടയിലെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിൽ പ്രതിസന്ധി. കൗൺസിലിന്റെ വെബ്സൈറ്റിൽ അംഗീകൃതമായ പല കായികമികവുകളും ഉൾപ്പെടുത്താൻ പറ്റാത്തതാണ് വിദ്യാർഥികളെ കുഴക്കുന്നത്. സൈറ്റിൽ തങ്ങളുടെ കായികമികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത്, ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി ഇതിന്റെ പ്രിന്റൗട്ടുമായി വിദ്യാർഥികൾ അതത് ജില്ല സ്പോർട്സ് കൗൺസിലിൽ നേരിട്ട് ചെല്ലണം. ജില്ല കൗൺസിലുകളാണ് രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തുകയും സ്കോർ കാർഡ് നൽകുകയും ചെയ്യേണ്ടത്. ഇതുമായി വീണ്ടും എച്ച്.എസ് ക്യാപ് വെബ്സൈറ്റിൽ രണ്ടാമതായി സ്പോർട്സ് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ച് പ്രവേശന അപേക്ഷയും സമർപ്പിക്കണം.
ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നതു കൂടാതെ, പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന, ജില്ല, ഉപജില്ല സ്കൂൾ കായികമേള ഉൾപ്പെടെ മത്സരങ്ങളിൽ എട്ടാംസ്ഥാനം നേടുന്നവർക്കുവരെ ഗ്രേസ് മാർക്കിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ, സ്പോർട്സ് കൗൺസിൽ വെബ്സൈറ്റിൽ മൂന്നാംസ്ഥാനം വരെ ലഭിച്ചവർക്ക് മാത്രമേ ഗ്രേസ് മാർക്ക് ചേർക്കാനാവൂ, അല്ലാത്തപക്ഷം പങ്കെടുത്തുവെന്ന പരിഗണന മാത്രമേ ലഭിക്കൂ. ഒളിംപിക്സ് ഉൾപ്പെടെ നൂറിലേറെ ഇനങ്ങളിലെ മികവ് പരിഗണിക്കുന്ന കായിക ക്വോട്ടയിൽ അർഹമായ മികവുകൾ ചേർക്കാനാവാതെ വിദ്യാർഥികൾ കുഴങ്ങുകയാണ്.
കൂടാതെ, ഈ വർഷം പ്ലസ് വണിനു ചേരുന്നവർക്ക് 2025, 2024, 2023 വർഷങ്ങളിലെ കായികമികവുകൾ ചേർക്കാനുള്ള ഓപ്ഷൻ മാത്രമാണുള്ളത്. ഇത് അക്കാദമിക വർഷമായല്ല കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ വർഷം പത്താംക്ലാസ് കഴിഞ്ഞ വിദ്യാർഥിക്ക് 2022ൽ എട്ടാംക്ലാസിലായിരിക്കെ നേടിയ മികവുകളും ഉൾപ്പെടുത്താനുമാകില്ല.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്പോർട്സ് കൗൺസിലിനെ ബന്ധപ്പെടുമ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പാണ് വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യേണ്ടതെന്ന വിചിത്ര മറുപടിയാണ് ലഭിക്കുന്നതെന്ന് കായികാധ്യാപകർ പറയുന്നു. വകുപ്പിനെ സമീപിക്കുമ്പോൾ സ്പോർട്സ് കൗൺസിൽ തന്നെയാണ് ഉത്തരവാദിയെന്ന പ്രതികരണവും ലഭിക്കും. ഇതുമൂലം പ്രതിസന്ധിയിലാവുന്നത് നൂറുകണക്കിന് കായിക താരങ്ങളാണ്. സ്പോർട്സ് ക്വോട്ട അപേക്ഷയുടെ സമയപരിധി വ്യാഴാഴ്ച അവസാനിക്കുമെന്നിരിക്കെ, എന്തുചെയ്യുമെന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.