കോപ്പിയടി തടയാൻ എ.ഐ കമ്പനികൾ ചാറ്റ്ബോട്ടുകൾ പ്രവർത്തനരഹിതമാക്കി
text_fieldsചൈനയിലെ എ.ഐ കമ്പനികൾ രാജ്യത്തുടനീളമുള്ള എ.ഐ ചാറ്റ്ബോട്ടുകൾ താത്കാലികമായി പ്രവർത്തനരഹിതമാക്കി. ലക്ഷക്കണക്കിന് വിദ്യാർഥികൾ എഴുതുന്ന ഗാവോകാവോ പരീക്ഷയാണ് ഈ താത്കാലിക അടച്ചിടലിന് കാരണം. പരീക്ഷയിൽ കൃത്രിമം കാണിക്കാൻ വിദ്യാർഥികൾ എ.ഐ ടൂളുകൾ ഉപയോഗിക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് ഈ നീക്കം. ജൂൺ ഏഴ് മുതൽ പത്ത് വരെയായിരുന്നു പരീക്ഷ.
ഏറ്റവും പ്രധാനപ്പെട്ട അക്കാദമിക് ഇവന്‍റായാണ് ഇത്. 13.4 ദശലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 147 സർവകലാശാലകളിൽ പ്രവേശനം ലഭിക്കണമെങ്കിൽ ഈ പരീക്ഷ വിജയിക്കേണ്ടതുണ്ട്. ജനറേറ്റീവ് എ.ഐയുടെ വളര്‍ച്ചയോടെ പലപ്പോഴും എ.ഐ ടൂളുകള്‍ ഉപയോഗിച്ച് കൃത്രിമം കാണിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഇത ആശങ്ക ഉയർത്തുന്നതാണ്.
ചൈനയിലെ എ.ഐ ടൂളുകളെല്ലാം അവയുടെ ഫോട്ടോ- തിരിച്ചറിയല്‍ സംവിധാനം പ്രവര്‍ത്തന രഹിതമാക്കിയിട്ടുണ്ട്. മിക്ക എ.ഐ കമ്പനികളും അവരുടെ ഏറ്റവും പ്രചാരമുള്ള എ.ഐ ടൂളുകളാണ് പ്രവർത്തനരഹിതമാക്കിയത്. ക്വെന്‍, യുവാന്‍ബാവോ, ദൂബാവോ, കിമി എന്നീ ചാറ്റ്ബോട്ടുകളാണ് പ്രധാനമായും നിർത്തിവച്ചിട്ടുള്ളത്. ക്വെന്‍ ചോദ്യപേപ്പറുകള്‍ വിശകലനം ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ പ്രൈമറി, സെക്കൻഡറി സ്കൂൾ സംവിധാനങ്ങളിൽ ജനറേറ്റീവ് എ.ഐ കൈകാര്യം ചെയ്യുന്നതിനായി ഒരു പുതിയ ചട്ടക്കൂട് പുറത്തിറക്കിയിരുന്നു. ഓപ്പൺ-എൻഡ് ഉള്ളടക്കം സൃഷ്ടിക്കുന്ന കൃത്രിമബുദ്ധി ഉപകരണങ്ങൾ സ്വതന്ത്രമായി ഉപയോഗിക്കുന്നതിൽ നിന്ന് വിദ്യാർഥികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. മനുഷ്യർ നയിക്കുന്ന അധ്യാപനത്തിന് പകരമാകുന്നതിനുപകരം പഠനങ്ങളെ പൂർത്തീകരിക്കാൻ എ.ഐ ഉപയോഗിക്കാൻ സർക്കാർ അധ്യാപകരോട് ആവശ്യപ്പെട്ടു.