എത്ര ചോദിച്ചിട്ടും മിണ്ടാതെ ചാറ്റ് ജി.പി.ടി; വലഞ്ഞ് ഉപയോക്താക്കൾ
text_fieldsഓപൺ എ.ഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ് ജി.പി.ടിക്ക് ആഗോളതലത്തിൽ തടസം നേരിട്ടു. ലോകമെമ്പാടുമുള്ള ഉപയോക്താക്കളെയാണ് ഈ പ്രശ്നം വലച്ചത്. വെബിലെയും ആപ്പിലെയും ചാറ്റ്ബോട്ടിന്‍റെ ഉപയോഗത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളിലും ലോഗിൻ പ്രശ്‌നങ്ങളിലും വർധനവ് കാണിക്കുന്നതായി ഡൗൺഡിറ്റക്ടർ അഭിപ്രായപ്പെട്ടു.
ആഗോളതലത്തിൽ ചാറ്റ് ജി.പി.ടി സേവനങ്ങൾക്ക് തടസം നേരിട്ടു കൊണ്ടിരിക്കുകയാണെങ്കിലും ഇന്ത്യയിലും അമേരിക്കയിലും ഉള്ള ഉപയോക്താക്കൾക്കാണ് ചാറ്റ് ജി.പി.ടിയുടെ എ.ഐ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ കൂടുതൽ തടസം നേരിടുന്നത്.
ഇന്ത്യൻ സമയം ഉച്ചക്ക് 12.15 ഓടെയാണ് തടസം ആരംഭിച്ചത്. ഇപ്പോഴും തുടരുകയാണ്. ഇന്ത്യയിൽ ഏകദേശം 800-ലധികം പേർക്ക് തടസം നേരിട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, യു.എസിൽ ഏകദേശം 1100 പരാതികൾ രജിസ്റ്റർ ചെയ്തു.
90 ശതമാനവും വെബിലെ ചാറ്റ്ബോട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും 10 ശതമാനത്തിൽ താഴെ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ നിന്നുള്ള പരാതികളിൽ 82 ശതമാനവും ചാറ്റ്ജിപിടിയുടെ പ്രധാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു.
ഓപൺ എ.ഐയുടെ സ്റ്റാറ്റസ് പേജ് ഔട്ടേജ് സ്ഥിരീകരിച്ചിട്ടുണ്ട്. ചാറ്റ് ജി.പി.ടി, എ.പി.ഐ, ഏറ്റവും പുതിയ വിഡിയോ ജനറേഷൻ ടൂളായ 'സോറ' എന്നിവയുൾപ്പെടെയുള്ള നിരവധി സേവനങ്ങളിൽ നിലവിൽ പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ചാറ്റ് ജി.പി.ടി പ്രവർത്തന രഹിതമായതിന്‍റെ കാരണം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും ഓപ്പൺ എ.ഐ അറിയിച്ചു.