സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി; ലൈസൻസ് ലഭിച്ചു
text_fieldsന്യൂഡൽഹി: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി. ടെലികോം മന്ത്രാലയത്തിൽ നിന്ന് പ്രധാന ലൈസൻസ് ലഭിച്ചു. ഇതോടെ വാണിജ്യാടിസ്ഥാനത്തിൽ സേവനം തുടങ്ങുന്നതിനുള്ള കടമ്പകളെല്ലാം സ്റ്റാർലിങ്ക് മറികടന്നു. റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
മൂന്നാമത്തെ കമ്പനിക്കാണ് സാറ്റ്ലെറ്റ് ഇന്റർനെറ്റ് സേവനം നൽകാൻ ഇന്ത്യയിൽ അനുമതി ലഭിക്കുന്നത്. ഇതിന് മുമ്പ് വൺ വെബ്, റിലയൻസ് ജിയോ എന്നീ കമ്പനികൾക്കും സേവനം നൽകാനുള്ള അനുമതി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സ്റ്റാർലിങ്കിന് അനുമതി ലഭിക്കുമെന്ന സൂചനകൾ നൽകിയിരുന്നു. ലൈസൻസ് ലഭിക്കുന്നമുറക്ക് സ്പെക്ട്രം അനുവദിക്കുന്നത് ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
കേബിളുകളൊന്നുമില്ലാതെ പൂർണമായും സാറ്റ്ലെറ്റ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സ്റ്റാർലിങ്കിന്റെ പ്ലാനുകളെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. 10 ഡോളറിലാവും സ്റ്റാർലിങ്കിന്റെ പ്രതിമാസ അൺലിമിറ്റഡ് പ്ലാനുകൾ തുടങ്ങുകയെന്നാണ് റിപ്പോർട്ട്. റിലയൻസ് ജിയോക്ക് ശേഷം ഇന്ത്യയിൽ ഇന്റർനെറ്റ് വിപ്ലവത്തിന് സ്റ്റാർലിങ്ക് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ സ്റ്റാർലിങ്കുകമായി റിലയൻസ് ജിയോയും എയർടെല്ലും കരാറിൽ എർപ്പെട്ടിരുന്നു. സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരിൽ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ ആദ്യം ചില എതിർപ്പുകൾ പ്രകടിപ്പിച്ചിരുന്നുവെങ്കിലും കരാറിലെത്തുകയായിരുന്നു.