സെർച്ച് എഞ്ചിന്റെ ഹോംപേജിൽ കറുത്ത റിബൺ; വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ഗൂഗ്ൾ
text_fieldsന്യൂഡൽഹി: അഹ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ഗൂഗ്ൾ. അവരുടെ സെർച്ച് എഞ്ചിന്റെ ഹോംപേജിൽ കറുത്ത റിബണിന്റെ ചിത്രമാണ് അനുശോചന സൂചകമായി ചേർത്തിരിക്കുന്നത്. സെർച്ച് ബാറിന് തൊട്ടുതാഴെയായാണ് ഐക്കൺ സ്ഥാപിച്ചിരിക്കുന്നത്.
റിബണിന്റെ ചിത്രത്തിന് മുകളിൽ മൗസ് കൊണ്ടുവരുമ്പോൾ 'ദാരുണമായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമയ്ക്കായി' എന്ന അനുശോചന സന്ദേശവും കാണാം.
ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചെയും ദാരുണമായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. 'ഇന്നത്തെ അഹ്മദാബാദ് വിമാനാപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കും ഹൃദയം തകർന്നു. സഹായിക്കാൻ ഓടിയെത്തിയവർക്ക് നന്ദി' പിച്ചൈ എക്‌സിൽ തന്റെ അനുശോചനം പങ്കുവെച്ചു.
വ്യാഴാഴ്ച 242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം മെഡിക്കൽ കോളജ് സമുച്ചയത്തിൽ ഇടിച്ചുകയറി അപകടമുണ്ടാവുകയായിരുന്നു. ഒരാളൊഴികെ മറ്റാരെയും രക്ഷിക്കാൻ സാധിച്ചില്ല. വിമാനം വീണ മെഡിക്കൽ കോളജ് ഹോസ്റ്റലിലും നിരവധി പേർക്ക് ജീവൻ നഷ്ടമായി. ദുരന്തകാരണം മനസ്സിലാകാൻ വിമാനത്തിലെ ബ്ലാക്ക് ബോക്സുകളും കണ്ടെത്തേണ്ടതുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ വെള്ളിയാഴ്ച അപകടം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു. വിമാനം തകർന്ന സ്ഥലവും ഹോസ്റ്റൽ കെട്ടിടവും അദ്ദേഹം സന്ദർശിച്ചു. തുടർന്ന് പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയിലും പ്രധാനമന്ത്രി എത്തി. രാവിലെ 8.30ഓടെ എത്തിയ പ്രധാനമന്ത്രി രണ്ടു മണിക്കൂറോളം അഹ്മദാബാദിലുണ്ടായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച അപകട സ്ഥലം സന്ദർശിച്ചിരുന്നു. പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയും സന്ദർശിച്ച ആഭ്യന്തര മന്ത്രി, കേന്ദ്രവും സംസ്ഥാനവും സംയുക്തമായി ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയതായും രാജ്യം ഒന്നാകെ മരിച്ചവരുടെ പ്രിയപ്പെട്ടവർക്കൊപ്പമാണെന്നും പറഞ്ഞിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകുമെന്ന് ടാറ്റ ഗ്രൂപ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും ടാറ്റ ഗ്രൂപ് വഹിക്കും.