22 മിനിറ്റിൽ ലക്ഷ്യം കണ്ടു; തകർത്തത് ഒമ്പത് ഭീകരകേന്ദ്രങ്ങൾ, 100ലേറെ ഭീകരരെ വധിച്ചു -ഓപറേഷൻ സിന്ദൂർ ചർച്ചകൾക്ക് തുടക്കം
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂർ സൈനിക നടപടി സംബന്ധിച്ച ചർച്ചകൾക്ക് ലോക്സഭയിൽ തുടക്കം കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് വ്യക്തമാണെന്നും, 22 മിനിറ്റിൽ ഓപറേഷൻ സിന്ദൂർ ലക്ഷ്യം കണ്ടുവെന്നും പ്രതിരോധ മന്ത്രി ലോക്സഭയെ അറിയിച്ചു. ലക്ഷ്യം വെച്ച കേന്ദ്രങ്ങൾ നശിപ്പിച്ച ശേഷം മാത്രമാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഇന്ത്യയുടെ സൈനിക നടപടിയിൽ പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തു. 100ൽ ഏറെ ഭീകരരെ കൊലപ്പെടുത്തി. പരിശീലകരും, പ്രധാനികളും ഉൾപ്പെടെയുള്ളവരെ സൈനിക ഓപറേഷനിലൂടെ ഇല്ലാതാക്കിയെന്നും സഭയിൽ വിശദീകരിച്ചു.
അതിർത്തികൾക്കപ്പുറത്തേക്കുള്ള കടന്നു കയറ്റുമോ , ഏതെങ്കിലും ഭൂപ്രദേശം പിടിച്ചെടുക്കലും ഓപറേഷൻ സിന്ദൂറിൽ രാജ്യത്തിന്റെ ലക്ഷ്യമായിരുന്നില്ല. പാകിസ്താനുമായി സമാധാനം നിലനിർത്താൻ സർക്കാർ പലവഴികളിലൂടെ ശ്രമിച്ചു. പക്ഷേ, 2016ലെ സർജിക്കൽ സ്ട്രൈക്കും, 2019ലെ ബാലകോട് വ്യോമാക്രമണവും, 2025ലെ ഓപറേഷൻ സിന്ദൂർ സൈനിക നടപടികളും വഴി സമാധാന സ്ഥാപനത്തിന് രാജ്യം പുതിയ വഴി സ്വീകരിക്കുകയാണ്. സമാധാന ചർച്ചയും ഭീകരാവദവും ഒന്നിച്ച് മുന്നോട്ട് പോകില്ലെന്ന രാജ്യത്തിന്റെ നിലപാട് സുവ്യക്തവുമാണിപ്പോൾ -പ്രതിരോധമന്ത്രി വ്യക്തമാക്കി.
അതേസമയം, ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ മധ്യസ്ഥതത വഹിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തെ പ്രതിരോധമന്ത്രി തള്ളി. വെടിനിർത്തലിൽ മധ്യസ്ഥരില്ലായിരുന്നോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായി, ‘ഏതെങ്കിലും ബാഹ്യ സമ്മർദത്തിന്റെ ഫലമായാണ് ഓപറേഷൻ നിർത്തിവെച്ചുവെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.
ഓപറേഷൻ സിന്ദൂറിന് പിന്നാലെ, പ്രകോപനമില്ലാതെ പാകിസ്താൻ ആക്രമിച്ചപ്പോൾ മേയ് പത്തിന് അവരുടെ വ്യോമതാവളത്തിനു നേരെ ആക്രമണം നടത്തി. ഇതോടെ പാകിസ്താൻ തോൽവി സമ്മതിച്ച് കീഴടങ്ങുകയായിരുന്നു. പാകിസ്താൻ വീണ്ടുമൊരു പ്രകോപനം നടത്തിയാൽ ഓപറേഷൻ സിന്ദൂർ പുനരാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.