മഴയെ പുണർന്ന് ഒരു സോളോ യാത്ര, കൊൽക്കത്തയും കടന്ന്
text_fieldsപണ്ട് നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം ചിറാപുഞ്ചിയാണെന്ന് മാഷ് പഠിപ്പിക്കുമ്പോഴേ ആഗ്രഹമുണ്ടായിരുന്നു ചിറാപുഞ്ചി ഒന്ന് കാണണം എന്ന്.
ബിഹാറിലെ മുസഫർപൂറിൽ ജോലി ചെയ്യന്ന അളിയൻ വെക്കേഷന് നാട്ടിൽ വന്നു തിരിച്ച് പോകാൻ നേരം എന്നോടു
കൂടെ പോരുന്നോ എന്നു ചോദിച്ചു. എനിക്കും ഒരു ടിക്കറ്റ് എടുത്തോളൂ എന്ന് മറുപടി നൽകി.
കോഴിക്കോട് നിന്ന് ബംഗളൂരു വഴി കൊൽക്കത്തക്ക് വൈകീട്ട് നാലു മണിക്ക് എയർഇന്ത്യ എക്സ്പ്രസായിരുന്നു ഫ്ലൈറ്റ്. രാവിലെ തന്നെ അറിഞ്ഞു ഫ്ലൈറ്റ് കാൻസലാണെന്ന്. വാട്സആപ്പിൽ കൂടി ഫ്ലൈറ്റ് രാത്രി 11.50ലേക്ക് റീഷെഡ്യൂൾ ചെയ്യാൻ കഴിഞ്ഞു. രാവിലെ ഏഴുമണിക്ക് കൊൽക്കത്ത എത്തുകയും മൂന്ന്-നാല് ഫ്ലൈറ്റ് ഒരുമിച്ച് വന്നതിനാൽ വൻ തിരക്ക് അനുഭവപ്പെട്ടത് കൊണ്ടും ബുക്ക് ചെയ്ത വണ്ടി വന്നത് കൊണ്ടും വേഗം പുറത്തിറങ്ങി വണ്ടിയിൽ കയറി. വൈകീട്ട് മൂന്നരമണിവരെ സമയമുണ്ട്, കൊൽക്കത്തയിലെ പ്രധാന സ്ഥലമെക്കെ കാണിച്ചുതരണമെന്ന് ഡ്രൈവറോട് പറഞ്ഞൂ.
അങ്ങേര് ഷാറൂഖ് ഖാന് ദീദി കൊടുത്ത ഫ്ലാറ്റും ഷാറൂഖ് ഖാൻ വാങ്ങിയ ഫ്ലാറ്റുമൊക്കെ കാണിച്ചു തന്നു സയൻസ് പാർക്കിലെത്തിച്ചു. കൊൽക്കത്ത ട്രിപ്പിന്റെ ഭാഗമല്ലാത്തത് കൊണ്ട് തന്നെ അവിടുന്ന് വേഗം കൊൽക്കത്തയിലെ അർസലൻ ഹോട്ടലിലെ ഹെയ്മസ് ബിരിയാണി കഴിക്കാൻ പുറപ്പെട്ടു. വയറു നിറച്ച് ബിരിയാണിയും റൈത്തയും കഴിച്ചു കൊൽക്കത്തയിൽ പഠിക്കുന്ന കസിനേയും കണ്ട് പ്രശസ്തമായ ഹൗറ ബ്രഡ്ജ് കാണാനും വൈകീട്ടത്തെ ട്രയിൻ പിടിക്കാൻ വേണ്ടിയും ഹൗറയിലേക്ക് പുറപ്പെട്ടു. കൊൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലീ നദിക്കു കുറുകെയുള്ള ഉരുക്കുപാലമാണ് ഹൗറ പാലം.
1943ലാണ് ഹൗറ പാലം പൊതുജനങ്ങൾക്കായി തുറന്ന്കൊടുത്തത്. 705 മീറ്റർ നീളമുള്ള പാലവും കടന്ന് ഡ്രൈവർ ഞങ്ങളെ ഹൗറ റെയിൽവേസ്റ്റേഷനിൽ ഡ്രോപ് ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ കോംപ്ലക്സ് സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷനാണ് ഹൗറ റെയിൽവേ സ്റ്റേഷൻ. ഏകദേശം 687 പാസഞ്ചർ ട്രെയിനുകൾ ഓരോ ദിവസവും ഈ സ്റ്റേഷനിലൂടെ കടന്നുപോകുന്നു. അതിന്റെ 23 പ്ലാറ്റ്ഫോമുകളും പ്രതിദിനം 10 ലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകുന്നു.
ശേഷം ഞാൻഹൗറ പാലത്തിലൂടെ അക്കരേക്കും ഇക്കരേക്കും നടന്നു കാഴ്ചകൾ കണ്ടു. ശേഷം 3.50നുള്ള ട്രെയിനിൽ അളിയനും പെങ്ങളും മുസഫർപൂരിലേക്കും നാലു മണിക്കുള്ള ട്രയിനിൽ ഞാൻ ഗുഹാവതിയിലേക്കും പുറപ്പെട്ടു.
കൊൽകത്ത - ഷില്ലോങ്
ഹൗറയിൽ നിന്ന് ഗുവാഹതിയിലേക്ക് ഫാൻസി നമ്പറുള്ള ട്രയിന് തന്നെ ബുക്ക് ചെയ്തിരുന്നു(train no. 12345), ട്രയിൻ കൃത്യം 4.5 നു തന്നെ പുറപ്പെട്ട് ഞാൻ പുറത്തെ കാഴ്ചകളും നോക്കിയിരുന്നു.
അടുത്തുള്ള ഹിന്ദിക്കാരൻ ഫാമിലി അപ്പർ ബർത്തിലുള്ള കൊച്ചുകുട്ടിയോട് പറഞ്ഞു മോളിങ്ങ് താഴേക്ക് പോരി അങ്കിളിന് ഉറങ്ങണം. ഞാനൊന്ന് മയങ്ങി രാത്രി ഒമ്പതു മണിയോടെ കട കട ശബ്ദം കേട്ട് എഴന്നേറ്റ് താഴെ വന്നിരുന്നു. ഗൂഗിൾ നോക്കിയപ്പോൾ ട്രയിൻ ഫറക്ക ബ്രിഡ്ജിൽ കൂടി ഗംഗ നദി ക്രോസ് ചെയ്യുകയാണ്. കുറ്റാ കുറ്റിരിട്ടായത് കൊണ്ട് അധികനേരം പുറത്തോട്ട് നോക്കിയിരുന്നിട്ട് കാര്യമില്ല എന്നത്കൊണ്ട് ബർത്തിൽ കയറി ഉറങ്ങി.
ഇന്ത്യയിൽ സൂര്യൻ ആദ്യം ഉദിക്കുന്ന സ്ഥലമായത് കൊണ്ടാണോ എന്നറിയില്ല നേരം വെളുക്കുമ്പോൾ തന്നെ എഴുന്നേറ്റ് ഗൂഗിൾ മാപ്പ് നോക്കി സ്ഥലം മനസ്സിലാക്കി. ചൈനയിലെ തിബത്തിൽ നിന്ന് ഉത്ഭവിച്ച് അരുണാചലിൽകൂടി ഇന്ത്യയിൽ പ്രവേശിച്ച് അസമിന്റെ ദുഃഖമായറിയപ്പെട്ട് ബംഗ്ലാദേശിൽ വച്ച് ഗംഗയുമായി കൂടിചേർന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന 2900 കിലോമീറ്റർ നീളമുള്ളതും പലസ്ഥലത്തും 10 കിലോമീറ്റർ വരെ വീതിയുമുള്ളതുമായ ബ്രഹ്മപുത്ര നദി ക്രോസ് ചെയ്യാൻ പോവുകയാണ്.
നരനാരയൻ സേതു ബ്രഡ്ജ്, 2.28 കിലോമീറ്റർ നീളമുള്ള ഡബ്ൾ ഡക്കർ പാലം, താഴത്തെ ഡക്കിൽകൂടി ട്രയിൻ മുകളിൽകൂടി റോഡ്… ബ്രഹ്മപുത്ര നദിയിലൂടെ വലിയ ടവർ പോസ്റ്റ് സ്ഥാപിച്ച് ഇലക്ടിക് ലൈനും ക്രോസ്ചെയ്യുന്നു.
മൊത്തം 18 മണിക്കൂറുള്ള ട്രെയിൻ യാത്രയിൽ ഇനിയും മൂന്നു മണിക്കൂർ കൂടിയുണ്ട് ഗുവാഹതിയിൽ എത്താൻ… സാധാരണയായി ചെങ്കുത്തായ പ്രദേശങ്ങളിലാണല്ലോ തേയില കൃഷി കാണാറുള്ളത്.
ഇവിടെ, സമതല പ്രദേശത്ത് കിലോമീറ്ററുകളോളം തേയിലകൃഷിയും വാഴകൃഷിയും കൊണ്ട് നിറഞ്ഞിരിക്കുന്നു. പോകുന്ന വഴി മുഴുവൻ വൈവിധ്യം നിറഞ്ഞ പല ജീവിതങ്ങളും കണ്ടു. അതും മൺസൂൻ കാലത്ത് മഴകൊണ്ടുള്ള ബ്രഹ്മപുത്രയിലെ വെള്ളപൊക്കത്തിനും വേനൽകാലത്ത് ഹിമാലയും ഉരുകിയ വകയിലുള്ള വെള്ളപൊക്കത്തിനും തകർക്കാൻ പറ്റാത്ത ജീവിതങ്ങളെ. രാവിലെ 10.30 തോട് കൂടി ട്രയിൻ ഗുവാഹതിയിൽ എത്തി.
നമ്മളേ ഗുവാഹതി എന്ന് പാറയാറുള്ളൂ എന്ന് അവിടെയെത്തിയപ്പോൾ മനസ്സിലായി. ഗുഹാട്ടി, ടുവാട്ടി, ഗൂട്ടി എന്നൊക്കെയാണ് അന്നാട്ടുകാർ വിളിക്കുന്നത്. രണ്ട് മണിക്കൂറിനേക്ക് 60 രൂപയും കൊടുത്ത് റെയിൽവേ സ്റ്റേഷനിലെ എക്സിക്യൂട്ടീവ് എസി ലോഞ്ചിൽ കയറി കുളിച്ച് ഫ്രഷായി റയിൽവേസ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി റോഡിലൂടെ നടന്ന് ബസ്റ്റാന്റ് പരസരത്തെത്തി.
ബസ്റ്റാന്റ് പരിസരം മുഴുവനും പലതരം ഭക്ഷണപാനീയങ്ങൾ വിൽക്കുന്ന തട്ടുകടകളാൽ നിറഞ്ഞിരിക്കുകയാണ്.
അപ്പോഴാണ് 2 ബിരിയാണി ചെമ്പുകൾ കണ്ടത്. ഹൈദരാബാദ് ബിരിയാണിയും മുറാദാബാദി ബിരിയാണിയും, ഇന്ന് മുറാദിബാദി ആയിക്കോട്ടെ എന്ന് വിചാരിച്ചു. ഒരു ഡിസ്പോസൽ പ്ലെയ്റ്റിൽ ഫോയിൽ വിരിച്ച് അതിൽ വിളമ്പുന്ന ക്വാർട്ടർ ബിരിയാണിക്ക് 60 രൂപ, അടിപൊളി ടേസ്റ്റ്. ഉടൻതന്നെ റെസ്പ്പി ഗുഗിളിൽ തപ്പി. ചിക്കൻ മസാലപ്പൊടികൊണ്ടും തൈര് കൊണ്ട് മാരിനെറ്റ് ചെയ്ത് ഉണ്ടാക്കുന്നതാണ്. ബിരിയാണിയും കഴിച്ച് എന്തോ ഒരു ജ്യൂസ് എല്ലാവരും കഴിക്കുന്നത് കണ്ട് അതും കുടിച്ച്. കടലപൊടി കലക്കിയ വെള്ളം, നോ രുചി നോ ടേസ്റ്റ്. ചമ്മിയ മുഖത്തോട്കൂട് മുൻകൂർ ബുക്ക് ചെയ്ത ഷില്ലോങ്ങിലേക്കുള്ള ബസ്സിലേക്ക് നടന്നു.
രണ്ട് മണിക്ക് മേഘാലയ ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് പുറപ്പെട്ടു…. ഗുവാഹത്തി- ഷില്ലോങ്ങ് 100 കിലോമീറ്റർ അതിൽ ഭൂരിഭാഗവും ചെങ്കുത്തായി മലകൾകിടയിലൂടേയുള്ള നാല് വരി നാഷനൽ ഹൈവേയിലൂടേയുള്ള യാത്ര.
ഉമിയാം നദിക്കു ഉമിയാം തടാകത്തിനും ഇടയിലായി ഡാം നിർമ്മിക്കുന്നതിനാൽ അര മണിക്കൂറോളം ട്രാഫിക് ബ്ലോക് ഉണ്ടാകാൻ സാധ്യതയുള്ളത് കൊണ്ട് ഒന്നര മണിക്കൂർ അധികമുള്ള റൂട്ടിൽ കൂടി ഡൈവർ വണ്ടി കത്തിച്ചുവിട്ടു.
അഞ്ചു മണിക്ക് ഷില്ലോങ്ങിൽ എത്തേണ്ട നമ്മൾ എത്തിയത് 7.30ന് ….. ഉടൻ തന്നെ ബുക്ക് ചെയ്ത ഹോട്ടലിൽ ചെക്കിൻ ചെയ്ത് കുളിച്ച് ഡ്രസ്സൊക്കെ മാറി ഷില്ലോങ് പൊലീസ് ബസാർ ജങ്ഷനിലെ ഏതാണ്ടെല്ലാ സ്ട്രീറ്റ് ഫുഡും ഓരോ പ്ലെയ്റ്റ് വീതം കഴിച്ചു. നോർത്ത് ഈസ്റ്റിലെ നൈറ്റ് ലൈഫ് കൊണ്ട് സജീവമായ നഗരമാണ് ഷില്ലോങ്….. ചുരുക്കിപറഞ്ഞാൽ ചെങ്കുത്തായ മല മുഴുവൻ സിറ്റിയാക്കിയ ഒാട്ടോറിക്ഷകളില്ലാത്ത അതിന് പകരം മാരുതി 800 ഉം ആൾട്ടോയും ഉപയോഗിക്കുന്ന അടിപൊളി പ്രദേശം. അപൂർവവും മറക്കാനാകാത്തതുമായ അനുഭവമായിരുന്നു കഴിഞ്ഞു പോയ കുറച്ചു ദിവസങ്ങൾ...
(തുടരും)