Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightകസാകിസ്താനിലെ മൈനസ്...

കസാകിസ്താനിലെ മൈനസ് ഡിഗ്രിയിൽ ഒറ്റക്കൊരു യാത്ര

text_fields
bookmark_border
കസാകിസ്താനിലെ മൈനസ് ഡിഗ്രിയിൽ ഒറ്റക്കൊരു യാത്ര
cancel

പുലർച്ചെ 1.35 നാണ് അൽമാട്ടിയിൽ നിന്നും ഡൽഹിക്കുള്ള ഫ്ലൈറ്റ്. സമയം ഇപ്പോൾ രാത്രി എട്ട്മണി. അങ്ങനെ ഇന്നത്തോട് കൂടി എൻറെ മൂന്ന് ദിവസത്തെ കസാകിസ്താൻ ട്രിപ്പ് അവസാനിക്കുകയാണ്. പ്രത്യേകിച്ചൊരു പ്ലാനിങ്ങുമില്ലാതെയായിരുന്നു ജോലിസ്ഥലമായ ദോഹയിൽ നിന്നും കസാകിസ്താനിലേക്ക് പോയത്. കുറച്ച് നാളുകളായി ഏതെങ്കിലുമൊരു രാജ്യം സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നു. ഖത്തർ എയർവേയ്സിൽ ജോലി ചെയ്യുന്ന സുഹൃത്ത് സജി വഴി ബഡി ടിക്കറ്റ് കിട്ടും. കഴിഞ്ഞ കുറച്ച് കാലമായി നാട്ടിലേക്കും തിരിച്ച് ദോഹയിലേക്കുമുള്ള യാത്ര ആ ടിക്കറ്റ് ഉപയോഗിച്ചാണ്.

ജനുവരിയിൽ നാട്ടിലേക്ക് പോവാൻ തീരുമാനിച്ചതായിരുന്നു. അപ്പോഴാണ് സജി പറഞ്ഞത് ഏതായാലും നാട്ടിലേക്ക് പോവുകയല്ലേ എവിടെയെങ്കിലും ഒന്ന് കറങ്ങിയിട്ട് പൊയ്ക്കോ. അങ്ങനെയാണ് മധ്യേഷ്യയിലെ ഏറ്റവും വലിയ രാജ്യമായ കസാകിസ്താനിലേക്ക് പോയത്. തനിച്ചാണ് പോവുന്നത് എന്നറിഞ്ഞപ്പോൾ സുഹൃത്തുക്കളും വീട്ടുകാരുമെല്ലാം നിരുത്സാഹപ്പെടുത്തി.

ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളും ഒറ്റക്ക് നേരിട്ടത് കൊണ്ട് തന്നെ തനിച്ചുള്ള യാത്ര വലിയൊരു പ്രശ്നമായി തോന്നിയില്ല. മാത്രവുമല്ല ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ നമ്മൾക്ക് ആത്മ വിശ്വാസം വർധിക്കുമെന്നും സ്വയം മനസിലാക്കാൻ പറ്റുമെന്നും ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് രാവിലെയാണ് ഞാൻ അൽമാട്ടി എയർപോർട്ടിലിറങ്ങിയത്.

അവിടെ നിന്നും ടാക്സിയിൽ നേരേ ഹോട്ടലിലേക്ക്. സുൽത്താൻ എന്ന് പേരുള്ള സംസാരപ്രിയനായ ഡ്രൈവർ. പരസ്പരം പരിചയപ്പെട്ട് സംസാരിച്ച് കൊണ്ട് യാത്ര തുടങ്ങി. എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്കുള്ള യാത്രയിൽ അത്യാവശ്യം സന്ദർശിക്കേണ്ട സ്ഥലങ്ങളെ കുറിച്ച് സുൽത്താനിൽ നിന്നും മനസിലാക്കി.

ഹോട്ടലിൽ ചെക്കിൻ ചെയ്ത് റൂമിലെത്തി ഫ്രഷായി കുറച്ച് നേരം വിശ്രമിച്ചു. പിന്നെ പുറത്തേക്കിറങ്ങി. ശൈത്യകാലമാണ് റോഡരികിലെല്ലാം മഞ്ഞ് മൂടിക്കിടക്കുന്നു. കൂടാതെ നല്ല മഞ്ഞ് വീഴ്ചയുമുണ്ട്. എനിക്കിത് ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്. അത് കൊണ്ട് തന്നെ ആ മൈനസ് ഡിഗ്രി തണുപ്പും മഞ്ഞ് വീഴ്ചയുമെല്ലാം ആസ്വദിച്ച് ഞാൻ അൽമാട്ടി സിറ്റിക്കുള്ളിലൂടെ കുറെ നടന്നു. ഇന്ന് ഇനി വേറെവിടെയും പോവാൻകഴിയില്ല. കുറച്ച് സിറ്റിയിലൂടെ കറങ്ങി ഭക്ഷണവും കഴിച്ച് തിരികെ റൂമിലെത്തി. നാളെ കാണേണ്ട സ്ഥലങ്ങൾ ഫോണെടുത്ത് നെറ്റിൽ പരതാൻ തുടങ്ങി. എല്ലാം സിറ്റിയിൽ നിന്നും ഒരു പാട് ദൂരത്താണ്, ടാക്സി വിളിച്ച് പോയാൽ മുതലാവില്ല.

അങ്ങനെ യാദൃശ്ചികമായി ഒരു ടൂർ ഓപറേറ്റിങ് ടീമിൻറെ നമ്പർ കിട്ടി. അവരുമായി ചാറ്റ് ചെയ്തപ്പോൾ എല്ലാ സ്ഥലങ്ങളെയും ചേർത്ത് കൊണ്ടുള്ള നല്ലൊരു പാക്കേജ് കിട്ടി. ആലോചിച്ച് നോക്കിയപ്പോൾ കുഴപ്പമില്ല. ഞാൻ ഒരു സീറ്റ്ബുക്ക് ചെയ്തു. പുലർച്ചെ കൃത്യം നാല് മണിക്ക് പുറപ്പെടുമെന്നും സ്റ്റാർട്ട് ചെയ്യുന്ന ലൊക്കേഷനും അയച്ച് തന്നു. നേരത്തെ എഴുന്നേൽക്കേണ്ടത് കൊണ്ട് വേഗം കിടന്നുറങ്ങി. പിറ്റേന്ന് പുലർച്ചെ മൂന്ന് മണിക്കെഴുന്നേറ്റ് ഫ്രഷായി അവർ അയച്ച് തന്ന ലൊക്കേഷനിൽ മൂന്നേ മുക്കാലാവുമ്പോഴേക്കുമെത്തി. തലേന്ന് ആസ്വദിച്ച തണുപ്പ് തീരെ സഹിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. മൈനസ് ഏഴ് ഡിഗ്രിയായിട്ടുണ്ട്.

അവിടെ കുറേ ആളുകൾ നിൽക്കുന്നുണ്ട്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ബസ് വന്നു. അവിടെ നിന്നും എകദേശം നാല്മണിക്കൂറോളം യാത്ര ചെയ്ത് ആദ്യത്തെ സ്ഥലത്തെത്തി ചരിയൻ കനിയൻ, അവിടെ കുറച്ച് സമയം ചിലവിട്ട ശേഷം അടുത്ത സ്ഥലത്തേക്ക് . അങ്ങനെ ഏകദേശം ഉച്ചയാവുമ്പോഴേക്കും മറ്റൊരു പ്രധാനപ്പെട്ട സ്ഥലമായ കോൾസായ് ലേക്കിലെത്തി. ഒരു തടാകത്തിലേ ജലം മുഴുവൻ ഐസായി മാറിയിരിക്കുന്നു.

എത്ര സുന്ദരമായ കാഴ്ച. ആ ഐസിന് മുകളിലുടെ കുറെ നടന്നു. വലിയൊരു തടാകത്തിൻറെ മുകളിലൂടെയാണ് നടക്കുന്നതെന്ന് തോന്നുന്നേയില്ല. അവിടെ നിന്നും പിന്നീട് പോയത് കാൻറി ലേക്കിലേക്കായിരുന്നു. ഞങ്ങൾ പോയ ബസ് ഒരിടത്ത് പാർക്ക് ചെയ്ത് മറ്റൊരു വണ്ടിയിലായിരുന്നുപോയത്. പൂർണമായും മഞ്ഞ്മൂടിയ ഒരുചുരം. ചങ്ങലയിട്ട് ലോക്ക്ചെയ്ത ടയറുകളുള്ള ഒരു പ്രത്യേക തരം വാൻ. കാൻറി ലേക്കും കണ്ട് തിരിച്ച് വരുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. പിന്നീട് നേരെ അൽമാട്ടിയിലേക്ക്. രാത്രി പതിനൊന്ന് മണിയോടെ തിരികെ ഹോട്ടലിലെത്തി. നല്ല ക്ഷീണമുള്ളത് കൊണ്ട് തന്നെ വേഗം കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ കുറച്ച് വൈകിയാണ് എഴുന്നേറ്റത്. കുളിയെല്ലാം കഴിഞ്ഞ് റൂമിൽനിന്നുമിറങ്ങി. ഇന്ന് രാത്രി ഒരു പതിനൊന്ന് മണിക്കെങ്കിലും എയർപോർട്ടിലെത്തണം . നാളെ പുലർച്ച ഒന്നരക്കാണ് ഫ്ലൈറ്റ്. റൂമിൽ നിന്നുമിറങ്ങുമ്പോൾ ലഗേജെല്ലാം എടുത്തു. റൂം വെക്കേറ്റ് ചെയ്യുമ്പോൾ എൻ്റ ലഗേജ് കുറച്ച്സമയം ഇവിടെ വെക്കാൻ പറ്റുമോ, വൈകിട്ട് വന്ന് എടുത്തോളാമെന്ന് റിസപ്ഷനിസ്റ്റിനോട് ചോദിച്ചു. കുഴപ്പമില്ലെന്ന് അവർ പറഞ്ഞു. അങ്ങനെ ഞാൻ റോഡിലേക്കിറങ്ങി. ഇന്ന് ഷിംബലാക്കിലേക്ക് പോവണം അതാണെൻ്റെ ലക്ഷ്യം. ഒരു ടാക്സി വിളിച്ചു അവിടേക്ക് പുറപ്പെട്ടു ഒരു മണിക്കൂർ നേരത്തെ യാത്രയുണ്ട്. അങ്ങനെ ഷിംബലാക്ക് കേബിൾ കാർ സ്റ്റേഷനിലെത്തി.

അവിടെ നിന്നും ടിക്കറ്റെടുത്ത് കേബിൾ കാറിലേക്ക് ഞായറാഴ്ച രാവിലെ ആയത് കൊണ്ട് നല്ല തിരക്കുണ്ട്. സ്നോ സ്കീയിങ്ങിന് പോവുന്നവരാണ് ഭൂരിഭാഗം ആളുകളും. ഞാൻ ഒരുകേബിൾ കാറിൽ കയറി ഹിൽ സ്റ്റേഷനിലേക്ക് യാത്ര തുടങ്ങി. സമുദ്ര നിരപ്പിൽ നിന്നും 3200 മീറ്റർ ഉയരത്തിലേക്കാണ് യാത്ര. ഏതാണ്ട് ഒരുമണിക്കൂറിലധികം സമയമെടുക്കും. അതിനിടക്ക് രണ്ട് സ്റ്റേഷനുണ്ട്, അവിടെ ഇറങ്ങി മാറി കയറണം. ഒടുവിൽ ഞാൻ അവസാന സ്റ്റേഷനിലെത്തി ഇറങ്ങി. വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റാത്തത്ര മനോഹരമായ സ്ഥലം. ചുറ്റും മഞ്ഞ് പുതഞ്ഞ് കിടക്കുന്ന മല നിരകൾ അസ്ഥി തുളഞ്ഞ് കയറുന്ന തണുപ്പ്. കുറേ നേരം അവിടെ കറങ്ങി ഫോട്ടോയെല്ലാം എടുത്ത് തിരികെയിറങ്ങാൻ തുടങ്ങി. അവിടെ നിന്നും വീണ്ടുമൊരു ടാക്സി വിളിച്ച് അൽമാട്ടിയിലേക്ക്. അടുത്ത ലക്ഷ്യം ഗ്രീൻ ബസാറാണ്.

വലിയൊരു ലോകമാണത്. എന്താണോ ആവശ്യമുള്ളത് എല്ലാം അവിടെ കിട്ടും. ഒരു പാട് നേരം അവിടെ കറങ്ങി ചെറിയൊരു പർച്ചേസും നടത്തി. അവിടെ നിന്നും എസൻഷ്യൽ കത്തീഡ്രലിലേക്ക് പോയി. 1907ൽ നിർമിച്ച അതിപുരാതനമായ ഒരു ചർച്ച്. അതിനടുത്തുള്ള വലിയൊരു പാർക്കും സന്ദർശിച്ച് തിരികെ നടന്ന് തുടങ്ങി. സമയം രാത്രി എട്ട് മണി. പത്ത് മണിക്ക് പോയാൽ മതി എയർപോർട്ടിലേക്ക്. ഇനിയും രണ്ട് മണിക്കൂർ സമയമുണ്ട്. നല്ല തണുപ്പും മഞ്ഞ് വീഴ്ചയും ഉള്ളത് കൊണ്ട് അധികസമയം പുറത്ത് നിൽക്കാൻ കഴിയില്ല.


താമസിച്ച ഹോട്ടലിൽ പോയി ലഗേജെടുക്കണം അങ്ങനെ ഹോട്ടൽ ലക്ഷ്യമാക്കി നടക്കുമ്പോഴാണ് ഹോട്ടലിന് സമീപമുള്ള വലിയൊരു മാൾ കണ്ടത്. കുറച്ച് സമയം അതിനുള്ളിൽചിലവഴിക്കാമെന്ന്കരുതി മാളിനുള്ളിലേക്ക് കയറി. കുറേ നടന്ന് ക്ഷീണിച്ചപ്പോൾ കുറച്ച്നേരം അവിടെയിരുന്നു.

ചുമ്മാ ഫോണിൽ നോക്കിയിരിക്കുമ്പോൾ ഒരാൾ അടുത്ത് വന്നിരുന്നു. കൂടെ ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും. നിങ്ങൾ ഇന്ത്യക്കാരനാണോ അദ്ദേഹം എന്നോട് ചോദിച്ചു. അതേ എന്ന് മറുപടി കൊടുത്തു . ഒരാളെ സംസാരിക്കാൻ കിട്ടിയ സന്തോഷത്തിൽ ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടു . അദ്ദേഹം ഫലസ്തീനിയാണ് 34 വർഷമായി കസാകിസ്താനിൽ. ഒരു ഇസ്രായേൽ അധിനിവേശക്കാലത്ത് പലായനം ചെയ്തു, ഇവിടെയെത്തിയതാണ്. ഇപ്പോൾ കസാക് പൗരനാണ്. ഇവിടുത്തെ യൂനിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്നു.

ഒരുപാട് ഇന്ത്യക്കാർ കസാക്സ്താനിൽ പഠിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇന്ത്യക്കാരോട് അദ്ദേഹത്തിന് പ്രത്യക താൽപര്യമുണ്ട്. അത് കൊണ്ടാണ് ഞാൻ അവിടെ തനിച്ചിരിക്കുന്നത് കണ്ടപ്പോൾ അടുത്ത് വന്ന് പരിചയപ്പെട്ടത്. അവധിദിവസമായത് കൊണ്ട് കുടുംബവുമായി ഷോപ്പിങ്ങിനിറങ്ങിയതാണ് അദ്ദേഹം. കുറേനേരം ഞങ്ങൾ സംസാരിച്ചിരുന്നു.


അദ്ദേഹം എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. ഇന്ന് രാത്രി ഞാൻ തിരിച്ച് പോവുകയാണെന്നും അൽപ സമയത്തിനകം എനിക്ക് എയർപോർട്ടിലേക്ക് പോവണമെന്നും അദ്ദേഹത്തെ ധരിപ്പിച്ചു.

ജീവിത യാത്രയിൽ ഭാഗ്യമുണ്ടെങ്കിൽ എപ്പോഴെങ്കിലും എവിടെ വെച്ചെങ്കിലും കാണാം എന്ന് പറഞ്ഞ് കൊണ്ടു സലാം ചൊല്ലി പിരിഞ്ഞു. ഏകദേശം എനിക്കും പോവാനുള്ള സമയമായിരിക്കുന്നു. മാളിൽ നിന്നുമിറങ്ങി ഹോട്ടലിൽ പോയി ലഗേജുമെടുത്ത് ഒരു ടാക്സി പിടിച്ച് നേരെ എയർപോർട്ടിലേക്ക്...

Show Full Article
TAGS:solo trip kasakistan Snowy mountains ​Travel News 
News Summary - A solo trip in minus degrees in Kazakhstan
Next Story