എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത ആരെന്ന ചോദ്യത്തിന് ഉത്തരവുമായി കണ്ണൂരുകാരി സഫ്രീന
text_fieldsസഫ്രീന എവറസ്റ്റിന് മുകളിൽ
‘എവറസ്റ്റിലേക്കുള്ള യാത്രക്കായി ബേസ് ക്യാമ്പിലെത്തിയപ്പോൾതന്നെ ഇൻസ്റ്റഗ്രാം ഫീഡ് മഞ്ഞിൽ ഉറഞ്ഞ മനുഷ്യ ശരീരങ്ങളുടെ ചിത്രങ്ങളാൽ നിറഞ്ഞു തുടങ്ങിയിരുന്നു. ലോകത്തിന്റെ ഉച്ചിയിൽ എത്തുകയെന്ന സ്വപ്നവുമായി പല കാലങ്ങളിലായെത്തി, പാതിവഴിയിൽ മരണംവരിച്ച് വീണവരുടെ ഐസിൽ ഉറച്ച മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഒരു മുന്നറിയിപ്പുപോലെ വന്നുകൊണ്ടിരുന്നു. ഇതിനിടയിൽ, വീട്ടിൽനിന്ന് ഉമ്മയുടെ ഫോൺവിളിയെത്തും. മോളേ, അപകടമാണ്... കയറിയത് മതി, തിരികെ വരൂ എന്ന സ്നേഹപൂർവമായ നിർബന്ധം’ -പക്ഷേ, ലോകത്തിന്റെ ഏറ്റവും ഉയരത്തിൽ കാലുകൾ ഉറപ്പിച്ച്, ചരിത്രം കുറിക്കാനായി ഇറങ്ങിപ്പുറപ്പെട്ട സഫ്രീന ലത്തീഫിന്റെ മനസ്സിന് എവറസ്റ്റിനേക്കാൾ കരുത്തുണ്ടായിരുന്നു.
ദോഹയിലെ വീട്ടിൽനിന്ന് എവറസ്റ്റ് യാത്രക്കായി പുറപ്പെടുമ്പോൾ ഇനിയൊരു തിരിച്ചുവരവ് ഉണ്ടായില്ലെങ്കിൽ, എന്തെല്ലാം ചെയ്യണമെന്ന് ഭർത്താവ് ഡോ. ഷമീൽ മുസ്തഫയെ പറഞ്ഞേൽപിച്ചു. യാത്ര ബുക്ക് ചെയ്ത കമ്പനിയായ ‘എലൈറ്റ് എക്സ്പഡിൽ’നിന്നും കരാർ ഒപ്പിടേണ്ട പേപ്പറുകളെത്തിയപ്പോൾ ഷമീലുമൊന്ന് പതറി. എവറസ്റ്റ് കയറ്റത്തിനിടയിൽ അപകടമരണം സംഭവിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കണോ, അതോ പതിറ്റാണ്ടുകളായി മഞ്ഞിൽ അലിഞ്ഞ് മലമുകളിൽ നിത്യവാസികളാക്കപ്പെട്ടവരെ പോലെ അവിടെ ഉപേക്ഷിക്കണോ...
തീരുമാനിച്ചുറച്ച യാത്രയിൽനിന്നും പിന്തിരിഞ്ഞു മടങ്ങാൻ കണ്ണൂർ വേങ്ങാട് സ്വദേശിനിയായ സഫ്രീനക്ക് മുന്നിൽ കാരണങ്ങൾ ഏറെയുണ്ടായിരുന്നു. എന്നാൽ, എവറസ്റ്റിലെ മൈനസ് 40 ഡിഗ്രി തണുപ്പിനെയും തോൽപിക്കുന്നതായിരുന്നു മനസ്സിനുള്ളിൽ തിളച്ചുമറിഞ്ഞ ആഗ്രഹം. മൂന്നു വർഷങ്ങൾ, വിശ്രമമില്ലാത്ത തയാറെടുപ്പുകൾ. നടന്നുനീങ്ങിയ ഒാരോ ചുവടും, ഹിമാലയത്തിലേക്കുള്ള ചവിട്ടുപടികളായി മാറി.
മഞ്ഞണിഞ്ഞ പർവതവഴികളും ചെങ്കുത്തായ മലകളും, ഏത് നിമിഷവും രൗദ്രഭാവമണിയുന്ന കാലാവസ്ഥയും, എപ്പോഴും സംഭവിക്കാവുന്ന ഹിമപാതത്തെയും നേരിട്ട് അവർ ഭൂമിയുടെ ഏറ്റവും ഉയരത്തിലെത്തി. 8848 മീറ്റർ ഉയരത്തിൽ എവറസ്റ്റിന് മുകളിൽ കയറി, ഇന്ത്യയുടെ ത്രിവർണ പതാകയും ഖത്തറിന്റെ മറൂണും വെള്ളയും കലർന്ന ദേശീയ പതാകയും പറത്തി അവൾ പെൺകരുത്തിനെ അടയാളപ്പെടുത്തി. മേയ് 18 ഞായറാഴ്ച, നേപ്പാൾ സമയം രാവിലെ 10.25. 1953 മേയ് മാസത്തിൽ എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെയും ആദ്യമായി കീഴടക്കിയ എവറസ്റ്റിന് മുകളിൽ 2025 മേയ് മാസത്തിൽ ഒരു മലയാളി വനിതയുടെ ആദ്യ പാദമുദ്ര പതിഞ്ഞു.
വേങ്ങാടുനിന്നും കൊടുമുടിയിലേക്ക്
കണ്ണൂർ ജില്ലയിലെ വേങ്ങാട് നിന്നാണ് സഫ്രീനയുടെ വരവ്. ഖത്തറിൽ പ്രവാസിയായിരുന്ന തലശ്ശേരി പുന്നോൾ പി.എം. അബ്ദുൽ ലത്തീഫിൻെറയും വേങ്ങാട് കെ.പി. സുബൈദയുടെയും മകൾ. സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽതന്നെ മാതാപിതാക്കൾക്കൊപ്പം ഖത്തറിലേക്ക് വിമാനം കയറി സഫ്രീന, സ്കൂൾ, കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത് പ്രവാസ മണ്ണിലായിരുന്നു. കൗമാരകാലത്ത് സ്പോർട്സിനെ പ്രണയിച്ചവൾക്ക്, പക്ഷേ കളിക്കളത്തിൽ കുതിക്കാൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് താഴെചൊവ്വ സ്വദേശി ഡോ. ഷമീൽ മുസ്തഫ ജീവതപങ്കാളിയായി എത്തിച്ചേരുന്നത്. പഠനം കഴിഞ്ഞ്, ഖത്തറിൽ ബാങ്കിങ് മേഖലയിൽ ജോലി ചെയ്ത സഫ്രീന ശേഷം സ്വന്തം ഇഷ്ടങ്ങളെ പ്രഫഷനാക്കി സഞ്ചരിക്കാൻ തുടങ്ങി. ഖത്തറിലെ അറിയപ്പെടുന്ന കേക്ക് ആർട്ടിസ്റ്റായി അവർ പേരെടുത്തു. ഇതിനിടയിലാണ് കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലക്കുന്നത്. വ്യായാമവും മാരത്തൺ റണ്ണുകളിലെ പങ്കാളിത്തവുമായി ജീവിതം ചിട്ടപ്പെടുത്തി തുടങ്ങിയ സഫ്രീനയും ഷമീലും ആദ്യമായൊരു മലകയറ്റത്തിന് പോയി. ആഫ്രിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ കിളിമഞ്ചാരോയിലേക്ക്. 5,895 മീറ്റർ ഉയരമുള്ള കിളിമഞ്ചാരോ കാൽകീഴിലാക്കിയ ശേഷം, പർവതാരോഹണത്തിൽ ഊന്നൽ നൽകിയായി വ്യായാമ ചിട്ടകൾ.
കൊടുമുടിയേറ്റക്കാരുടെ ഏറ്റവും വലിയ ലക്ഷ്യമായ സെവൻ സമ്മിറ്റുകളിലെ രണ്ടാമൻ അർജന്റീനയിലെ അകോൻകാഗ്വയിലേക്കായിരുന്നു അടുത്ത യാത്ര. ഇത്തവണയും കൂട്ടിന് ഷമീലുണ്ടായിരുന്നു. 6,961 മീറ്റർ ഉയരത്തിലെത്തിയപ്പോൾ സഫ്രീനയുടെ ഉള്ളിൽ അടുത്ത ലക്ഷ്യം മൊട്ടിട്ടു. എവറസ്റ്റും കാൽകീഴിലാക്കണം. പങ്കാളിയുടെ സ്വപ്നത്തിന് ഡോ. ഷമീലും കൈകൊടുത്തു.
ദോഹയിൽ തിരികെയെത്തിയ ഇരുവരും പേഴ്സനൽ ട്രെയ്നറായ കോച്ച് എറികോയോട് കാര്യം പറഞ്ഞു. നീണ്ടു മെലിഞ്ഞ സഫ്രീനയെ അടിമുടി നോക്കിയതല്ലാതെ കോച്ച് ഒന്നും പറഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞ്, അദ്ദേഹത്തിന്റെ വിളിയെത്തി. മൂന്ന് വർഷം അദ്ദേഹത്തിനു കീഴിൽ സഫ്രീന എവറസ്റ്റിലേക്കുള്ള ചുവടുകളിലേക്ക് ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തി. 2023ൽ എവറസ്റ്റ് ബേസ് ക്യാമ്പ് വരെ പോയി. 2024ൽ റഷ്യയിലെ മൗണ്ട് എൽബ്രസും (5642 മീറ്റർ) കാൽകീഴിലാക്കി. തൊട്ടുപിന്നാലെ, തണുപ്പിനെ വശത്താക്കാനായി കസാഖ്സ്താനിലെ ഉയരമേറിയ ഹിമഗിരിയിൽ ഐസ് പരിശീലനവും പൂർത്തിയാക്കിയിരുന്നു.
‘ഡെത് സോൺ’ കടന്ന് വിജയത്തിലേക്ക്
2025 ജനുവരി; പുതുവർഷപ്പിറവിക്കു പിന്നാലെ എവറസ്റ്റിലേക്കുള്ള യാത്ര കുറിച്ചു. പരിക്ക് കാരണം, ഷമീൽ പിൻവാങ്ങിയെങ്കിലും സഫ്രീനയുടെ തീരുമാനത്തിന് ഇളക്കമില്ലായിരുന്നു. ഏപ്രിൽ ആദ്യം ദോഹയിൽനിന്നും പുറപ്പെട്ടു. നേപ്പാളിലേക്ക് വിമാനം കയറുന്നതിന് ഏതാനും ദിവസം മുമ്പാണ് നാട്ടിലുള്ള മാതാപിതാക്കളോട് യാത്രയെ കുറിച്ച് പറയുന്നത്. എങ്ങനെയും മകളെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. പക്ഷേ, ആ തീരുമാനത്തിന് കരുത്ത് ഏറെയായിരുന്നു. കാഠ്മണ്ഠു വരെ ഷമീലുമുണ്ടായിരുന്നു. ഒടുവിൽ സംഘത്തോടൊപ്പം മേയ് 14ന് പുലർച്ചെ ഒരുമണിക്ക് ലക്ഷ്യത്തിലേക്ക് യാത്ര. ബൂട്ടും ക്രാംപോണും ഓക്സിജൻ സിലിണ്ടറും സ്യൂട്ടും ഉൾപ്പെടെ 10 കിലോയോളം അമിതഭാരവും വഹിച്ചുള്ള ദുർഘട സഞ്ചാരം.
17ന് ക്യാമ്പ് മൂന്നിലെത്തിയ ശേഷം, അടുത്ത ലക്ഷ്യത്തിലേക്ക്. 12 മണിക്കൂർ വിശ്രമമില്ലാത്ത മലകയറ്റത്തിനൊടുവിൽ 7,925 മീറ്റർ ഉയരെ ‘ഡെത്ത് സോണിലെ’ ക്യാമ്പ് നാലിലെത്തി. നാലു മണിക്കൂർ മാത്രം വിശ്രമിച്ച് രാത്രിയിൽ കൊടുമുടിയിലേക്ക്. ഓരോ കാൽവെപ്പിലും മരണം പതിയിരിക്കുന്നു. മുമ്പേ മരിച്ചുവീണവരുടെ ശരീരങ്ങൾ ഐസിലുറഞ്ഞിരിപ്പുണ്ട്. ഒടുവിൽ 18ന് രാവിലെ 10.25ന് എവറസ്റ്റിന് മുകളിൽ സഫ്രീന കാൽവെച്ചു.
45 മിനിറ്റ് നേരം കൊടുമുടിയുടെ നെറുകിൽ തുടർന്നു. കണ്ണടയഴിച്ചുവെച്ച് ആ നിമിഷം ആസ്വദിച്ചു. വെട്ടിത്തിളങ്ങുന്ന സൂര്യനു കീഴെ മഞ്ഞിൽ കുളിച്ച് വജ്രപ്രഭയോടെ തിളങ്ങുന്ന ഹിമാലയ നിരകൾ ഏറെ നേരം കണ്ടുനിന്നു. പക്ഷേ, അതിന് നൽകിയ വില ഏറെ വലുതായിരുന്നു. സാധാരണ 5-8 മിനിറ്റ് മാത്രം ചിലവഴിച്ച് കൊടുമുടിയുടെ മുകളിൽനിന്നും തിരികെ ഇറങ്ങുകയാണ് പതിവ്. എന്നാൽ, അധിക നേരത്തെ നിൽപ് തന്റെ കാഴ്ചയെ ബാധിച്ചു. സ്നോ ൈബ്ലൻഡ് എന്ന കാഴ്ചാപ്രശ്നം കണ്ണിനെ വലയംചെയ്തു. തിരികെയുള്ള ഇറക്കത്തിൽ മുന്നിലെ കാഴ്ചകളെല്ലാം അവ്യക്തമാകാൻ ആരംഭിച്ചു.
ശാരീരികമായി തളർന്നതോടെ സഹായി ഷെർപ കൂടുതൽ ജാഗ്രതപാലിച്ചു. സാധാരണ, കൊടുമുടി കീഴടക്കിയുള്ള മടക്കയാത്രയിൽ ക്യാമ്പ് മൂന്നിലാണ് അടുത്ത പോയന്റ്. എന്നാൽ, കാഴ്ചാ പ്രശ്നമുള്ളതിനാൽ രാത്രിയാത്ര ഒഴിവാക്കി ക്യാമ്പ് നാലിൽ തങ്ങാനായിരുന്നു ഷെർപയുടെ നിർദേശം. മരണ മുനമ്പിൽ രണ്ടും കൽപിച്ച് ആ രാത്രി കഴിച്ചുകൂട്ടി. 19ന് ക്യാമ്പ് രണ്ടിലെത്തിയ ശേഷം, ഹെലികോപ്റ്ററിൽ തിരികെയാത്ര. അവിടെ സ്വീകരിക്കാൻ ഡോ. ഷമീലുണ്ടായിരുന്നു.
നീലനിറത്തിലായി മുഖവും, കാഴ്ച കലങ്ങിയ കണ്ണും, ചോരയോട്ടം നിലച്ച് തണുത്തുറഞ്ഞുപോയ വിരലറ്റവുമായി അവർ ആഘോഷങ്ങളുടെ മടിത്തട്ടിലേക്കിറങ്ങി വന്നു. അപ്പോൾ മാത്രമായിരുന്നു എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിതയാണ് താൻ എന്ന ചരിത്രം സഫ്രീനയും തിരിച്ചറിയുന്നത്. തന്റെ ജീവിതംകൊണ്ട് ഒരായിരം വനിതകൾക്ക് പോരാട്ടത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മാതൃക തീർത്ത ഈ പേര് ഇനി ചരിത്രത്തിലുണ്ടാവും. എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത ആരെന്ന ചോദ്യത്തിന് ഉത്തരമായി.
.