കൊടുമുടിയിലെ പെണ്ണടയാളങ്ങൾ; എവറസ്റ്റ് കീഴടക്കിയ രണ്ടാമത്തെ മലയാളി വനിത എന്ന പദവി ഇനി ശ്രീഷക്ക് സ്വന്തം
text_fieldsശ്രീഷ രവീന്ദ്രൻ
പർവതാരോഹകക്ക് വേണ്ട മനക്കരുത്തോ ഇച്ഛാശക്തിയോ ഒന്നുമില്ലാതിരുന്ന ഒരു വള്ളുവനാടൻ പെൺകുട്ടി. പിന്നീടവൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കി. എവറസ്റ്റ് കീഴടക്കിയ രണ്ടാമത്തെ മലയാളി വനിതയെന്ന ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ശ്രീഷ രവീന്ദ്രൻ. ഒന്നാമത്തെ വനിത എവറസ്റ്റിന്റെ നെറുകയിലെത്തി നിമിഷങ്ങൾക്ക് ശേഷമാണ് ശ്രീഷയും റെക്കോഡ് കരസ്ഥമാക്കിയത്.
പാലക്കാട് ഷൊർണൂർ കണയം തിരുത്തിയിൽ ചാങ്കത്ത് ശ്രീഷ രവീന്ദ്രന്റെ ജീവിതയാത്ര ത്രസിപ്പിക്കുന്ന ഒരധ്യായമാണ്. കൊച്ചി റിഫൈനറിയിൽ ഉദ്യോഗസ്ഥനായിരുന്ന രവീന്ദ്രനാണ് കുഞ്ഞു ശ്രീഷയുടെ മനസ്സിൽ മലകളോടുള്ള ഭ്രമം കോറിയിട്ടത്. അച്ഛനോടൊപ്പം ഇടക്ക് ട്രക്കിങ്ങുകൾക്ക് പോയി. കേരളത്തിൽ മലകയറ്റത്തിന് വലിയ സാധ്യതയില്ലെന്ന തിരിച്ചറിവിൽ ഹിമാലയം കേന്ദ്രീകരിച്ച് തന്നെയായി പിന്നീടുള്ള യാത്രകൾ. മേയ് 18ന് രാവിലെ പത്തരയോടെയാണ് ശ്രീഷ എവറസ്റ്റിന്റെ നെറുകയിലെത്തിയത്. കശ്മീരിലെ ലേ താഴ്വരയിൽ യാത്ര ചെയ്യവെ മഞ്ഞുകാറ്റുണ്ടായി. രക്ഷപ്പെടില്ലെന്ന് വരെ തോന്നിപ്പിച്ച നിമിഷങ്ങൾ. മരം കോച്ചുന്ന തണുപ്പിൽ രക്ഷക്കെത്തിയത് ഇന്തോ-തിബത്തൻ ബോർഡർ പൊലീസ്. എങ്ങനെയെങ്കിലും വീട്ടിലേക്ക് തിരിച്ചെത്തിയാൽ മതിയെന്നായി. ഇനി മലകയറ്റത്തിനില്ലെന്ന തീരുമാനംപോലും മനസ്സുകൊണ്ടെടുത്ത നിമിഷം.
കഠിനമായ തയാറെടുപ്പുകൾ
എങ്ങനെയും ഉയരങ്ങൾ കീഴടക്കണമെന്ന വാശിയിലേക്ക് തീരുമാനം വഴിമാറി. ശാരീരിക ക്ഷമത കൂട്ടാനായി മണിക്കൂറുകളോളം ജിംനേഷ്യത്തിൽ ചെലവിട്ടു തുടങ്ങി. ഭാരമുള്ള ബാഗ് മുതുകിലിട്ട് കിലോമീറ്ററുകളോളം ഓടും. അന്തരീക്ഷവായു കുറഞ്ഞയിടങ്ങളിൽ പിടിച്ചു നിൽക്കാനായി വായു അധികം ലഭിക്കാത്ത തരത്തിലുള്ള മാസ്ക് ധരിച്ചുള്ള ഓട്ടം പിന്നീടുള്ള മലകയറ്റങ്ങൾക്ക് സഹായകമായി. വിവാഹം കഴിഞ്ഞ് ഒരു മകൻ പിറന്നതോടെ യാത്രകളെല്ലാം ഒഴിവായി. മൂന്ന് വർഷം കടന്നുപോയി. അപ്പോഴും മലകയറ്റമെന്ന അടങ്ങാത്ത മോഹം മനസ്സിലുണ്ടായിരുന്നു. നല്ല ഭാര്യയും മാതാവുമല്ലെന്നുള്ള ആക്ഷേപം കേൾക്കേണ്ടി വരുമോയെന്ന ആശങ്ക വേറെയും. എന്നാൽ ഒന്നിലും കുലുങ്ങാതെ മകനെയും കൂട്ടി യാത്രകൾ പോയി. പിന്നീട് എവറസ്റ്റ് കീഴടക്കുംവരെ ആ യാത്ര എത്തിനിൽക്കുന്നു.
16 പർവതങ്ങൾ
രാജ്യത്തെ ഉയരം കൂടിയ മലകളും ചുരങ്ങളും തേടിയുള്ള യാത്ര ശ്രീഷ തുടർന്നുകൊണ്ടേയിരുന്നു. സിക്കിമിലെ ഗോലെച ലാ ചുരം, യുക്സം സോംഗ്രി, ലഡാക്കിലെ സ്റ്റോക്ക് കാംഗ്രി, ഹിമാചലിലെ ത്രീ ഉംഡ്, പിൻ പാർവതി, കാംഗ് യാത്സെ 2, ഫ്രൻഡ്സ്ഷിപ്പ് പീക്ക്, കാളിന്ദിഘട്ട്, ഡിസോജോം ഗോ തുടങ്ങി രാജ്യത്തെ പതിനാറോളം ഉയരം കൂടിയ പ്രദേശങ്ങൾ ശ്രീഷ തന്റെ കാൽക്കീഴിലാക്കിക്കഴിഞ്ഞു.
മഞ്ഞുകാലത്തെ ഹിമാലയൻ യാത്രകൾ
മഞ്ഞുകാലത്ത് അധികമാരും ഹിമാലയൻ യാത്ര നടത്താറില്ല. കൊടും ശൈത്യത്തിൽ ജീവഹാനി വരെ സംഭവിക്കാമെന്നതുകൊണ്ടാണത്. എന്നാൽ, ശ്രീഷ ഈ കാലത്തും യാത്ര നടത്തി. എവറസ്റ്റ് കൊടുമുടിക്ക് താഴെ ഹിലാരി പടവുകളുണ്ട്. ഇവിടെയുള്ള ‘മരണമേഖല’ കടന്നുകിട്ടാൻ ബുദ്ധിമുട്ടാണ്. പലരും മരിച്ചുവീണ ഇടം. കാലാവസ്ഥ അത്രമേൽ കഠിനമാണ് അവിടെ. ഈ കടമ്പ കടക്കാനുള്ള ശാരീരിക ശേഷി ഉറപ്പിക്കാനാണ് മഞ്ഞുകാലത്തെ ഹിമാലയ യാത്ര തിരഞ്ഞെടുത്തത്. മലകയറ്റക്കാർ കുറഞ്ഞ, മഞ്ഞുകാലത്തെ ഏകാന്തതയും ആസ്വദിക്കാനായി. നിരന്തരമായി നടത്തിയ ട്രക്കിങ്ങുകൾ മനസ്സിനെ കരുത്തുറ്റതാക്കി. സ്പോൺസർമാർ ഇല്ലാത്തതിനാൽ എവറസ്റ്റ് യാത്രക്കുള്ള തുക കണ്ടെത്തൽ ബാധ്യതയായിരുന്നു. സർക്കാറിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പലരും സഹായത്തിനായി എത്തി.
എവറസ്റ്റ് കീഴടക്കുകയെന്ന സ്വപ്നം പത്തു വർഷം മുമ്പേ ശ്രീഷക്കുണ്ടായിരുന്നു. കയറാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പർവതങ്ങൾ തിരഞ്ഞുപിടിച്ച് കയറിത്തുടങ്ങിയതും ഈ ലക്ഷ്യത്തിലെത്താൻ വേണ്ടിയായിരുന്നു. ഏപ്രിൽ ആദ്യവാരമാണ് നേപ്പാളിലെത്തിയത്. നാല് ബേസ് ക്യാമ്പുകളിൽ തമ്പടിച്ചും വിശ്രമിച്ചുമാണ് ലക്ഷ്യസ്ഥാനത്തിലേക്ക് നീങ്ങിയത്. 17ന് രാത്രിയിൽ 9 മണിക്കൂർ നീണ്ട എവറസ്റ്റ് യാത്ര ആരംഭിച്ചു. 18ന് ഇന്ത്യൻ പതാകയും മാതാപിതാക്കളുടെ ചിത്രവുമായി ശ്രീഷ രവീന്ദ്രൻ എവറസ്റ്റ് കൊടുമുടിയിൽ തലയുയർത്തി നിന്നു.
മൂന്ന് വനിതകളും മൂന്ന് പുരുഷന്മാരുമാണ് എവറസ്റ്റ് ദൗത്യത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്ന് വനിതകളും എവറസ്റ്റ് കീഴടക്കി. മൂന്ന് പുരുഷന്മാർക്ക് വിജയിക്കാനുമായില്ല. എവറസ്റ്റിന് ശേഷം തൊട്ടുള്ള ലോട് സെ മലയും കയറാൻ തീരുമാനമുണ്ടായിരുന്നെങ്കിലും ദേഹം തളർന്ന് പോയതിനാൽ സാധ്യമായില്ല. നേപ്പാളിയായ ചക്ര എന്നയാളാണ് ശ്രീഷയെ ഗൈഡ് ചെയ്തത്. കടുത്ത തണുപ്പിൽ പിടിപെടുന്ന ഫ്രോസ് ബൈറ്റ് എന്ന അസുഖം എവറസ്റ്റ് ഇറങ്ങിയപ്പോഴേക്കും ശ്രീഷയെ ബാധിച്ചിരുന്നു. വിരലുകളിലേക്ക് രക്തയോട്ടം ഇല്ലാതെ വിരലുകൾ മുറിച്ച് മാറ്റേണ്ട അവസ്ഥയിലേക്ക് നീങ്ങുന്ന രോഗമാണിത്. ക്യാമ്പ് രണ്ടിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും തല കറങ്ങി വീഴുകയുംചെയ്തു.
ആദ്യം ലുക്ലയിലെ ആശുപത്രിയിലേക്ക് ക്യാമ്പ് രണ്ടിൽനിന്നും ഹെലികോപ്ടർ വഴി എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കാഠ്മണ്ഡുവിലെ പർവതാരോഹകരെ പ്രത്യേകം ചികിത്സിക്കുന്ന ആശുപത്രിയിലെത്തിച്ചു. ആത്മവിശ്വാസവും കഠിന പരിശ്രമവുമുണ്ടെങ്കിൽ പ്രായം തടസ്സമേയല്ലെന്ന് തെളിയിക്കുകയാണ് ശ്രീഷ. മുമ്പ് കെ വൈടു മലനിരകളിലെ ഇടുക്കിലേക്ക് കയറുന്നതിനിടെ കാൽ വഴുതി വീണിരുന്നു. അന്ന് ഭാഗ്യംകൊണ്ട് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. എവറസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുമ്പോഴും മലയിടുക്കിലേക്ക് വീണു. കൈയിലെ ചെറിയൊരു ചതവ് മാത്രമായി ആ അപകടവും ഒതുങ്ങി.
കഴിഞ്ഞ പത്തു വർഷമായി ഭരതനാട്യം അഭ്യസിക്കുന്നുമുണ്ട് ശ്രീഷ. മൂകാംബികയടക്കമുള്ള നിരവധി ക്ഷേത്രങ്ങളിലും പൊതുവേദികളിലും നൃത്തം അവതരിപ്പിച്ചുകഴിഞ്ഞു. സോഫ്റ്റ് വെയർ എൻജിനീയറായ ജയറാം ആണ് ഭർത്താവ്. 11 വയസ്സുള്ള നിരഞ്ജനാണ് മകൻ. അമ്മ അനിത. സഹോദരി രേഷ്മ.
.