സന്ദർശക മനം കവർന്ന് നീലത്തടാകം
text_fieldsബുറൈമി മേഖലയിലെ നീലത്തടാകം - (ചിത്രം- സാദിഖ് പുത്തനത്താണി)
സുഹാർ: ബുറൈമി മേഖലയിലെ നീലത്തടാകം സഞ്ചാരികളുടെ മനം കവരുന്നു. വെള്ളത്തിന്റെ നിറവും അതിന്റെ സ്ഫടിക സമാനവുമായ നിൽപ്പും കണ്ടാൽ ആർക്കും ഒന്ന് ഇറങ്ങി കുളിക്കാൻ തോന്നും. സുഹാറിൽനിന്ന് ബുറൈമിക്ക് പോകുന്ന വഴി മഹ്ദയിലേക്ക് തിരിഞ്ഞു വേണം ഇവിടെയെത്താൻ. മഹ്ദയിൽ എത്തുന്നതിന് നാല് കിലോമീറ്റർ മുന്നേ മൂന്ന് കിലോമീറ്ററോളം വലത്തോട്ട് പോയാൽ ദുവയിയാഹ് എന്ന ബോർഡ് കാണും. ഒരു ചെറിയ പള്ളിയുടെ മുന്നിലൂടെ ഒരുകിലോമീറ്റർ മുന്നോട്ട് പോയാൽ ഈ തടാകത്തിൽ എത്തിച്ചേരാം. വലിയ താഴ്ചയുള്ള വാദിയിലാണ് ഈ വെള്ളക്കെട്ട് സ്ഥിതിചെയ്യുന്നത്.
വളരെ മനോഹരമായ കാഴ്ചയാണ് ഇവിടെ സഞ്ചാരികൾക്ക് നൽകുന്നത്. തൊട്ടടുത്ത് ഒരു തടയണയും ഉണ്ട്. സൾഫറിന്റെ അംശം കൂടി ചേർന്നത് കൊണ്ടാണ് വെള്ളത്തിന് അഴകാർന്ന നിറവും തെളിമയും നൽകുന്നത്. ദൂരെ നിന്ന് വെള്ളം ഒഴുകി വരാനുള്ള ഒരു നീർച്ചാലും കെട്ടിയുണ്ടാക്കിയിട്ടുണ്ട്. കുടുംബങ്ങളും കുട്ടികളും ഇവിടെ സ്ഥിരമായി എത്താറുണ്ടെന്ന് സഞ്ചാരികൾ പറയുന്നു. എന്നാൽ വലിയ തിരക്കൊന്നും അനുഭവപ്പെടാറില്ല. അതുപോലെ തന്നെ പരിസരവും മറ്റും വൃത്തിയോടെ നിലനിർത്തിയിട്ടുണ്ട്.
ചുറ്റുപാടും കടകൾ ഒന്നും ഇല്ലാത്തത് കൊണ്ട് കുടിക്കാനുള്ള വെള്ളവും മറ്റും കൊണ്ടുവരുന്നതായിരിക്കും നല്ലത്. മഴയുള്ളപ്പോളഅ് വലിയ വാദി രൂപപ്പെടാനുള്ള സാധ്യത കണ്ടുകൊണ്ട് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. വെള്ളക്കെട്ടിലെ പല ഭാഗത്തും ആഴം കുറവാണ്. പരന്ന് കിടക്കുന്ന തടാകത്തിന്റെ മറ്റുഭാഗങ്ങളിൽ സൾഫറിന്റെ ആശം തീരെയില്ല. ചില ഇടങ്ങളിൽ ആഴം വളരെ കൂടുതൽ ആണെന്ന് സ്ഥിരമായി എത്തുന്നവർ സാക്ഷ്യപ്പെടുത്തുന്നു.