മൊട്ടകുന്നുകളും പുല്‍മേടുകളും കാറ്റാടിപ്പാടവും; സഞ്ചാരികളെ ആകർഷിച്ച് ചതുരംഗപ്പാറമെട്ട്
text_fieldsചതുരംഗപ്പാറമെട്ടിൽനിന്നുള്ള ദൃശ്യം
നെടുങ്കണ്ടം: തമിഴ്നാടിന്റെ വിദൂരക്കാഴ്ചകളും പച്ചപ്പാര്‍ന്ന മൊട്ടകുന്നുകളും പുല്‍മേടുകളും കാറ്റാടിപ്പാടവും മനംകവരുന്ന കാഴ്ചകളുമായി ചതുരംഗപ്പാറ സഞ്ചാരികളെ മാടിവിളിക്കുന്നു.
ഏലമലക്കാടുകളില്‍ തമിഴ്നാട് അതിര്‍ത്തിയിലാണ് ചതുരംഗപ്പാറ സ്ഥിതിചെയ്യുന്നത്. സദാ വീശിയടിക്കുന്ന തണുത്ത കാറ്റ്, കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തി പങ്കിട്ട് ഉയര്‍ന്നു നില്ക്കുന്ന മലമുകളില്‍ നിലക്കാത്ത കാറ്റേറ്റ് കറങ്ങുന്ന കറ്റാടികള്‍, താഴ്വാരത്തിലെ കൃഷിയിടങ്ങള്‍, ചെങ്കുത്തായ മലനിരകള്‍ അങ്ങനെ കാഴ്ചകള്‍ ഏറെയുണ്ട് ചതുരംഗപ്പാറയില്‍.
ട്രക്കിങ്ങിനും അനുയോജ്യമാണിവിടം. കഴിഞ്ഞ വര്‍ഷം നീലക്കുറിഞ്ഞി പൂവിട്ട കള്ളിപ്പാറ മലനിരകള്‍ക്ക് സമീപമാണ് ചതുരംഗപ്പാറമെട്ട്. കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ ശാന്തന്‍പാറയില്‍നിന്ന് ഏഴ് കിലോ മീറ്റര്‍ അകലെ ഉടുമ്പന്‍ചോലക്ക് സമീപം ചതുരംഗപ്പാറ ജങ്ഷനില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാറ്റാടിപ്പാറയില്‍ എത്താം. ചതുരംഗപ്പാറ ജങ്ഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തമിഴ്നാട് അതിര്‍ത്തിയായി. പിന്നീടുള്ള രണ്ട് കിലോമീറ്റര്‍ തമിഴ്നാടാണ്. ഇവിടെ കാറ്റാടികള്‍ സ്ഥാപിച്ചിരിക്കുന്നത് തമിഴ്നാടാണ്. മലമുകളില്‍ വരെ വാഹനങ്ങളില്‍ എത്താം എന്നതാണ് പ്രദേശത്തിന്റെ മറ്റൊരു സവിശേഷത. മലമുകളില്‍ എത്തിയാല്‍ തമിഴ്നാട്ടിലെ പട്ടണങ്ങളുടെയും കൃഷിയിടങ്ങളും ബോഡിനായ്ക്കന്നൂര്‍ അടക്കമുള്ള സ്ഥലങ്ങളുടെ ദൂര കാഴ്ചകള്‍ക്കൊപ്പം രാമക്കല്‍മേട്ടിലെയും പുഷ്പക്കണ്ടത്തെയും കാറ്റാടിപ്പാടങ്ങളുടെ വിദൂരദൃശ്യവും കാണാം.
കാറ്റാടിപ്പാറയിലേക്കുള്ള വഴിയുടെ ഇരുവശവും ഓറഞ്ച് മരങ്ങളും വളര്‍ന്നു നില്ക്കുന്നു. തുടര്‍ന്ന് മരങ്ങളിലടക്കം പടര്‍ന്ന് പന്തലിച്ച കാട്ടുമുല്ലകളും പ്രധാന കാഴ്ചയാണ്. വഴിയോരക്കാഴ്ചകളും മനംമയക്കും. വലിയ പ്രചാരം ഇല്ലെങ്കിലും ദിനേന നിരവധി സഞ്ചാരികളാണ് ഇങ്ങോട്ടേക്ക് എത്തുന്നത്.
കള്ളിപ്പാറ മലയില്‍നിന്ന് ചതുരംഗപ്പാറയിലേക് ജീപ്പ് സഫാരിയും ഉണ്ട്. കെ.എസ്.ആര്.ടി.സിയുടെ ഉല്ലാസ യാത്രയും ഇവിടേക്കു എത്തുന്നുണ്ട്. മൂന്നാറില്‍നിന്ന് തേക്കടിയിലേക്ക് പോകുന്നവരും ചതുരംഗപ്പാറയുടെ സൗന്ദ്യര്യം ആസ്വദിച്ചാണ് യാത്ര തുടരുക. എന്നാല്‍, സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഇരു സംസ്ഥാനങ്ങിലെയും അധികൃതര്‍ തയാറാവുന്നില്ല.