വിദേശയാത്ര കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം സ്വിസ്സ് പൊലീസിന്റെ പിഴ; തുക കണ്ട് ഞെട്ടി ഇന്ത്യൻ സഞ്ചാരി!
text_fieldsന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ പോയി വാഹനം ഓടിക്കുന്ന സഞ്ചാരികൾക്ക് ഒരു മുന്നറിയിപ്പുമായി സോഷ്യൽ മീഡിയയിലെ ഒരു വൈറൽ കുറിപ്പ്. സ്വിറ്റ്‌സർലൻഡിൽ അവധിക്കാലം ആഘോഷിച്ച് ഒരു വർഷത്തിന് ശേഷം ഒരു ലക്ഷം രൂപയോളം (ഏകദേശം 1100 സ്വിസ് ഫ്രാങ്ക്) ട്രാഫിക് പിഴയായി ലഭിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ യുവതി.
എക്സ് പ്ലാറ്റ്‌ഫോമിൽ 'പോവൻ സപ്ദി' എന്ന അക്കൗണ്ടിലൂടെയാണ് യുവതി ഈ ദുരനുഭവം പങ്കുവെച്ചത്. യാത്ര കഴിഞ്ഞ് ഒരു വർഷത്തോളമാകുമ്പോൾ മെയിലിലൂടെയാണ് അപ്രതീക്ഷിതമായി ഈ വൻ തുകയുടെ പിഴയെത്തിയത്. ഈ പിഴ കുറക്കാനോ ഒഴിവാക്കാനോ എന്തെങ്കിലും നിയമപരമായ വഴികളുണ്ടോ എന്നറിയാൻ ഇവർ മറ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ സഹായം തേടുകയായിരുന്നു.
‘വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തി മാസങ്ങൾക്ക് ശേഷം സ്വിറ്റ്‌സർലൻഡിൽ നിന്ന് ആർക്കെങ്കിലും ട്രാഫിക് ഫൈൻ വന്നിട്ടുണ്ടോ? ഞങ്ങളുടെ യാത്ര കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഏതാണ്ട് ഒരു ലക്ഷം രൂപയുടെ ചലാൻ വന്നിരിക്കുന്നത്. ഇതിനെതിരെ അപ്പീൽ നൽകാനോ തുക കുറക്കാനോ എന്തെങ്കിലും വഴിയുണ്ടോ എന്ന് അറിയാൻ താല്പര്യമുണ്ട്’ യുവതി എക്സിൽ കുറിച്ചു.
യുവതിയുടെ പോസ്റ്റ് വളരെ പെട്ടെന്നാണ് അന്താരാഷ്ട്ര സഞ്ചാരികൾക്കിടയിൽ ചർച്ചയായത്. യൂറോപ്യൻ രാജ്യങ്ങളിലെ ട്രാഫിക് നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള പലരും യുവതിക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി. ഗതാഗത നിയമങ്ങളുടെ കാര്യത്തിൽ ലോകത്തിൽ തന്നെ ഏറ്റവും കർശനമായ നിലപാടുകളുള്ള രാജ്യമാണ് സ്വിറ്റ്‌സർലൻഡ്.
പിഴ അടക്കാതിരുന്നാൽ അടുത്ത തവണ യൂറോപ്പിലേക്ക് പോകാനുള്ള 'ഷെങ്കൻ വിസ' നിഷേധിക്കപ്പെടാനും ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടാനും സാധ്യതയുണ്ടെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നു. വിദേശത്ത് ഇരുന്ന് പിഴ ഒഴിവാക്കാൻ അപേക്ഷിച്ചാൽ ചിലപ്പോൾ തുക ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും അതിനാൽ എത്രയും വേഗം ഇത് അടച്ചുതീർക്കുന്നതാണ് നല്ലതെന്നും ഇവർ പറയുന്നു. തങ്ങൾ പിഴ അടക്കാൻ തയാറാണെന്നും എന്നാൽ നോട്ടീസ് ലഭിക്കാൻ ഒരു വർഷത്തോളം വൈകിയതിനാൽ, അതിന്മേൽ ചുമത്തിയ 'ലേറ്റ് ഫീ' (വൈകിയതിനുള്ള പിഴ) ഒഴിവാക്കാനാണ് അപ്പീൽ നൽകാൻ ആഗ്രഹിക്കുന്നതെന്നും യുവതി ഇതിന് മറുപടിയായി വ്യക്തമാക്കി.
മറ്റ് ചില സഞ്ചാരികളും സമാനമായ അനുഭവങ്ങൾ പങ്കുവെച്ചു. ജർമ്മനിയിൽ നിന്ന് യാത്ര കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം പതിനായിരം രൂപയുടെ പിഴ ലഭിച്ചതായും അത് അടച്ചുതീർത്തതായും ഒരാൾ പറഞ്ഞു. എന്നാൽ സ്വിറ്റ്‌സർലൻഡിലെ പിഴ തുകകൾ വളരെ വലുതാണെന്നും, നിയമലംഘനത്തിന്റെ ഗൗരവവും കുറ്റം ചെയ്ത വ്യക്തിയുടെ വരുമാനവും നോക്കിയാണ് അവിടെ പലപ്പോഴും ട്രാഫിക് പിഴ നിശ്ചയിക്കുന്നതെന്നും മറ്റുള്ളവർ ചൂണ്ടിക്കാട്ടി.
ഓട്ടോമേറ്റഡ് കാമറ സംവിധാനങ്ങൾ വഴി രേഖപ്പെടുത്തുന്ന ഇത്തരം നിയമലംഘനങ്ങളുടെ നോട്ടീസുകൾ, സഞ്ചാരികൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി മാസങ്ങൾക്ക് ശേഷമായിരിക്കും വിലാസത്തിൽ തേടിയെത്തുക. വിദേശരാജ്യങ്ങളിൽ പോയി സ്വയം വാഹനം ഓടിക്കുമ്പോൾ അവിടുത്തെ നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വലിയൊരു ചർച്ചക്കാണ് ഈ വൈറൽ പോസ്റ്റ് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്.


