വിനോദ സഞ്ചാരികൾ കുറവ്; കായൽ ടൂറിസം പ്രതിസന്ധിയിൽ
text_fieldsകുമരകത്ത് ആളില്ലാത്ത ഹൗസ് ബോട്ടുകൾ
കുമരകം: മുൻവർഷങ്ങളെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് കുമരകത്തെ കായൽ ടൂറിസത്തിന് തിരിച്ചടിയായി. ഉത്തരേന്ത്യൻ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് ടൂറിസം മേഖലയെ നിർജീവമാക്കിയത്. സാധാരണ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ ഉത്തരേന്ത്യൻ സഞ്ചാരികൾക്ക് ഒപ്പം വിദേശ സഞ്ചാരികൾ കൂടി എത്തുന്നതോടെ കുമരകത്തെ റിസോർട്ടുകളും ഹൗസ് ബോട്ടുകളും നിറയുമായിരുന്നു.
ഇത്തവണ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ക്രിസ്മസ് മുതൽ ന്യൂ ഇയർ വരെയുള്ള ഏറ്റവും തിരക്കേറിയ ദിവസങ്ങളിൽ പോലും പല റിസോർട്ടുകളിലും മുറികൾ ഒഴിഞ്ഞു കിടക്കുകയാണ്. ചില ദിവസങ്ങൾ ഒഴിച്ചാൽ ഹൗസ് ബോട്ട് മേഖലയിലും സർവീസുകൾ കുറവാണ്.
സാധാരണ ശബരിമലയിൽനിന്ന് ദർശനം കഴിഞ്ഞു വരുന്ന അയ്യപ്പഭക്തരുടെ തിരക്കും ഈ സമയത്ത് ഉണ്ടാവേണ്ടതാണ്. അതും ഉണ്ടായിട്ടില്ല. സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ ശിക്കാര ബോട്ടുകളും സ്പീഡ് ബോട്ടുകളും ഓട്ടം ഇല്ലാതെ കിടക്കുകയാണ്. ആഭ്യന്തര വിമാന സർവീസുകൾക്ക് ഉയർന്ന നിരക്ക് ഏർപ്പെടുത്തിയതിനാൽ ഉത്തരേന്ത്യൻ സഞ്ചാരികൾ കേരളത്തിലേക്കുള്ള യാത്രകൾ വെട്ടിച്ചുരുക്കുന്നതാണ് സഞ്ചാരികൾ കുറയാൻ കാരണമെന് ടൂറിസം മേഖലയിലുള്ളവർ പറയുന്നു.


