'കൊടുത്തിട്ടും കൊടുത്തിട്ടും തീരാത്ത കൈക്കൂലി'; മലപ്പുറത്ത് നിന്നും സ്കൂട്ടറിൽ ആസ്ട്രേലിയയിലേക്ക് പുറപ്പെട്ട ഇർഷാദിന്റെ യാത്ര കൊൽക്കത്ത തുറമുഖത്ത് അവസാനിച്ചു
text_fieldsമലപ്പുറം: കേരളത്തിൽ നിന്നും ആസ്ട്രേലിയയിലേക്ക് സ്കൂട്ടറിൽ യാത്ര പുറപ്പെട്ടതായിരുന്നു മലപ്പുറം തിരൂർ കുറുക്കോൾ സ്വദേശി ഇർഷാദ്. 13 രാജ്യങ്ങളിലൂടെ 40,000 ത്തോളം കിലോമീറ്റർ താണ്ടുന്ന ഒന്നര വർഷം നീളുന്ന യാത്രയായിരുന്നു ലക്ഷ്യം.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെ നേപ്പാളും ഭൂട്ടാനും കടന്ന് ഒരു വർഷം പിന്നിട്ട യാത്ര കൊൽകത്തയിലെ പോർട്ടിലവസാനിച്ചുവെന്നാണ് യാത്രികനായ ഇർഷാദ് വികാരാധീനനായി വിവരിക്കുന്നത്. മ്യാന്മാറിലെ ബോർഡർ അടച്ചതുകൊണ്ട് കൊൽക്കത്ത തുറമുഖം വഴി ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്ക് എത്താം എന്ന ഇർഷാദിന്റെ മോഹമാണ് പൊലിഞ്ഞത്.
സ്കൂട്ടർ ഒന്ന് കപ്പല് കയറ്റി ഇന്തോനേഷ്യയിലെത്തിക്കാൻ കൈക്കൂലി കൊടുത്ത് തളർന്നിട്ടും ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ പോയ നിമിഷങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഇർഷാദ് പങ്കുവെക്കുന്നത്. ഷിപ്പ് ചെയ്യാമെന്ന് ഏറ്റ ഏജൻസി മുതൽ പോർട്ടിലെ ഉന്നത ഉദ്യോഗസ്ഥർ വരെ ഒരു മടിയുമില്ലാതെ ചോദിച്ച കൈക്കൂലി എണ്ണിക്കൊടുത്തിട്ടും അനിശ്ചിതത്വം നീങ്ങാതെ ഒടുവിൽ പോർട്ടിൽ കയറിയ സ്കൂട്ടർ കൈക്കൂലി കൊടുത്ത് നാട്ടിലേക്ക് തിരിച്ചുകൊണ്ടുവന്ന ദുരനുഭവമാണ് ഇർഷാദ് തുറന്നുപറയുന്നത്.
'ഭൂട്ടാൻ വഴിയുള്ള യാത്രമുടങ്ങിയതോടെ വണ്ടി കപ്പൽ വഴി ഇന്തോനേഷ്യയിലെത്തിക്കാനായിരുന്നു പ്ലാൻ. കൊൽക്കത്ത തുറമുഖം വഴി ജക്കാർത്തയിലേക്ക് ഷിപ്പ് ചെയ്യാനായി നിരവധി ഏജൻസികളുമായി ബന്ധപ്പെട്ടു. ഒടുവിൽ ഒരു എജൻസി 12,000 രൂപയ്ക്ക് ഷിപ്പ് ചെയ്യാമെന്നേറ്റു. കൂടെ ജി.എസ്.ടിയും ഉണ്ടാകുമെന്ന് പറഞ്ഞു.
അങ്ങനെ സിക്കിമിൽ നിന്ന് സ്കൂട്ടർ കൊൽക്കത്തയിലെത്തിച്ചു. അവിടെ എത്തിയപ്പോൾ 14,300 രൂപ വേണമെന്ന് ഏജൻസിക്കാർ പറഞ്ഞു. അത് കൊടുത്തു. അതിന് ശേഷം കസ്റ്റംസ് ഓഫിസിൽ പോയി വണ്ടിയുടെ രേഖകളും മറ്റും ചെക്ക് ചെയ്തു. അവിടെന്ന് രേഖകൾ നീങ്ങാൻ 5000 രൂപ കൈക്കൂലി ചോദിച്ചു. അതും കൊടുത്തു.
അതിന് ശേഷം പോർട്ടിലേക്ക് കൊണ്ടുപോകാൻ സ്കൂട്ടർ പാക്ക് ചെയ്യണം. പ്ലാസ്റ്റിക് ചാക്കും കട്ടിയുള്ള പേപ്പറും ബബ്ൾസ് ഷീറ്റും വെച്ച് 3000 രൂപയ്ക്ക് ഏജൻസിക്കാർ ഏർപ്പാടാക്കിയവർ പാക്ക് ചെയ്തു. പോർട്ടിലെത്തിയപ്പോൾ ഈ പാക്കിങ് പറ്റില്ല, വുഡിന്റെ പാക്കിങ് വേണമെന്ന് പറഞ്ഞു. അതിന് 15000 രൂപ വരുമെന്ന് പറഞ്ഞു.
എന്നാൽ, 8,000 രൂപയ്ക്ക് വണ്ടിയുടെ അടിയിൽ മാത്രം വുഡ് വെച്ച് പാക് ചെയ്തു. അതിന് ശേഷം പോർട്ടിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പരിശോധിക്കേണ്ടതുണ്ട്. ഒരുപാട് ദിവസം കാത്തിരുന്ന് അദ്ദേഹത്തെ കണ്ടു. പരിശോധനകളെല്ലാം കഴിഞ്ഞ് റിപ്പോർട്ട് അയക്കാമെന്ന് പറഞ്ഞു. എന്നാൽ, 10,000 രൂപ അയാൾക്ക് നൽകണമെത്രെ, വിലപേശി 6000 രൂപ കൊടുത്തു. കുറേ കാത്തിരുന്ന ശേഷം ഡോക്യുമന്റെിൽ ഒരു സീൽ വെക്കാൻ 4000 രൂപയും ഡെസ്റ്റിനേഷൻ ചാർജായി 750 ഡോളറും മറ്റൊരു 8000 രൂപയുടെ കണക്കും തന്നു. ഇതോടെ ഞാൻ ആകെ തളർന്നു.
ഒരുപാട് കാലത്തെ സ്വപ്നം എന്ന നിലയിൽ സൗദിയിലെ ജോലി ഉപേക്ഷിച്ച് യാത്രക്ക് പുറപ്പെട്ടതാണ്. വീട്ടിൽ ഉമ്മാക്ക് സുഖമില്ലാതെ കിടപ്പായിരുന്നു. ഇതിനിടെയിലാണ് അത്രെയും ബുദ്ധിമുട്ടിയുള്ള യാത്ര. ഒടുവിൽ ഞാൻ തീരുമാനിച്ചു. വണ്ടി ഷിപ്പ് ചെയ്യുന്നില്ല. സ്കൂട്ടർ പോർട്ടിൽ നിന്ന് ഇറക്കി തന്നാൽ മതി. പക്ഷേ കൊടുത്ത കാശിന് പുറമെ അത് തിരിച്ചുകിട്ടാൻ പിന്നേയും കൊടുക്കേണ്ടി വന്നു 8,000ത്തിലധികം രൂപ. സ്കൂട്ടർ നാട്ടിലേക്ക് ഓടിച്ചുപോകാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല. ആയിരക്കണക്കിന് കിലോ മീറ്റർ വണ്ടിയോടിച്ച എനിക്ക് ഒരു നൂറു കിലോ മീറ്റർ പോലും യാത്ര ചെയ്യാനാവാത്ത മാനസികാവസ്ഥയിലായി. ഒടുവിൽ ട്രെയിനിൽ വണ്ടി കയറ്റി നാട്ടിലെത്തിച്ചു'- ഇർഷാദ് വിഡിയോയിൽ പറയുന്നു.
എന്നാൽ മുടങ്ങിപ്പോയ യാത്ര ഇനി എന്ന് തുടങ്ങുമെന്ന് പറയാനാവാത്ത അവസ്ഥയിലാണെന്നാണ് ഇർഷാദ് പറയുന്നത്.
2024 ഏപ്രിൽ 28ന് മലപ്പുറം തിരൂരിലെ സ്വദേശത്ത് നിന്നാണ് ഇർഷാദ് യാത്ര തുടങ്ങിയത്. 18 മാസം നീണ്ടുനിൽക്കുന്ന 40 കിലോമീറ്റർ ദൂരം സഞ്ചരിക്കാനായിരുന്നു പദ്ധതി. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻമർ, ലാവോസ്, വിയറ്റ്നാം, കംബോഡിയ, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ 13 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ആസ്ട്രേലിയ ലക്ഷ്യമാക്കിയാണ് പുറപ്പെട്ടത്.
എന്നാൽ, യാത്ര അവസാനിപ്പിച്ചിട്ടില്ലെന്നും അനുകൂലമായ സാഹചര്യത്തിൽ മറ്റൊരു പോർട്ടിൽ നിന്ന് ഷിപ്പ് ചെയ്യുമെന്നും ഇർഷാദ് പറഞ്ഞു.