ഭൂമിയിലെ പറുദീസക്കാഴ്ചകൾ
text_fieldsഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുലിപ് ഗാർഡനായ ഇന്ദിരാഗാന്ധി തുലിപ് ഗാർഡനിലേക്ക് ആയിരുന്നു ആദ്യ യാത്ര. പൂക്കളെ ഇഷ്ടപ്പെടുന്ന ആർക്കും ആ കാഴ്ച ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. പച്ച പുതച്ച മലകളാൽ ചുറ്റപ്പെട്ട താഴ്വാരം മുഴുവനും തുലിപ് പുഷ്പങ്ങളാൽ അലങ്കാരവൃഷ്ടി നടത്തുന്ന ആ കാഴ്ച വാക്കുകൾക്കതീതം നാല് ദിവസത്തെ യാത്ര ഹൃദയത്തിൽ സ്ഥാനം പിടിച്ചത് പ്രകൃതി ഭംഗിക്കൊണ്ടുമാത്രമായിരുന്നില്ല. അതിലുപരി അവിടുത്തെ മനുഷ്യരാണ്, അവരുടെ കറയറ്റ സ്നേഹമായിരുന്നു. സഹോദരൻ റഷീദിനോടൊപ്പം ഇസ്തികാർ ഭായി, ബുറാൻ ഭായ് എന്നിവരും ഞങ്ങൾക്ക് പ്രിയപ്പെട്ടവരായി
കണ്ണിനു കുളിർമയും മനസ്സിന് സന്തോഷവും സമാധാനവും പ്രധാനം ചെയ്യുന്ന മറ്റെന്തിനെക്കാളും ലഹരി നൽകുന്ന ഒന്നാണ് യാത്ര. വ്യക്തിജീവിതത്തിലെ എല്ലാ തിരക്കുകളിൽനിന്നും നമുക്ക് വേണ്ടി ഒരല്പം സമയം മാറ്റിവെക്കാം. അതുപോലെ ഒന്നായിരുന്നു ഇത്തവണത്തെ ഞങ്ങളുടെ യാത്ര. ഭൂമിയിലെ സ്വർഗം എന്ന് അറിയപ്പെടുന്ന, വാക്കുകൾക്കതീതമായ കശ്മീരിലെ നാല് ദിവസത്തെ യാത്ര സമ്മാനിച്ചത് ആജീവനാന്തം മറക്കാൻ കഴിയാത്ത അനുഭവങ്ങളും ഓർമ്മകളുമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുലിപ് ഗാർഡനായ ഇന്ദിരാഗാന്ധി തുലിപ് ഗാർഡനിലേക്ക് ആയിരുന്നു ആദ്യ യാത്ര. പൂക്കളെ ഇഷ്ടപ്പെടുന്ന ആർക്കും ആ കാഴ്ച ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. പച്ച പുതച്ച മലകളാൽ ചുറ്റപ്പെട്ട താഴ്വാരം മുഴുവനും തുലിപ് പുഷ്പങ്ങളാൽ അലങ്കാരവൃഷ്ടി നടത്തുന്ന ആ കാഴ്ച വാക്കുകൾക്കതീതം.
ചെറിയ ചാറ്റൽ മഴ ഈ ദൃശ്യവിരുന്നിനെ കൂടുതൽ മിഴിവുറ്റതാക്കി. മഴയും തണുപ്പും വക വെക്കാതെയുള്ള ആളുകളുടെ ഒഴുക്ക് നമുക്ക് കാട്ടിത്തരുന്നത് കാണാൻ പോകുന്ന കാഴ്ച എത്ര ഹൃദ്യവും മനോഹരവും ആണെന്നതാണ്. ഒരുപാട് സമയം അവിടെ ചിലവിട്ടതിന് ശേഷമാണ് തിരികെ മടങ്ങിയത്. ശ്രീനഗർ ജമാമസ്ജിദിലേക്ക് ആയിരുന്നു പിന്നീടുള്ള യാത്ര. മരത്തൂണുകളാൽ ചുറ്റപ്പെട്ട പ്രത്യേകതരം വാസ്തു കലയാൽ സമൃദ്ധമായ ഏകദേശം 33,000 ആളുകൾക്ക് ഒരുമിച്ച് സംഗമിക്കാൻ കഴിയുന്ന അത്രയും വലിയ പള്ളിയാണ് ജമാ മസ്ജിദ്. ഭക്തിനിർഭരമായ കൊച്ചുകുട്ടികളുടെ ഖുർആൻ പാരായണവും മഗ്രിബ് ബാങ്കൊലിയും. മഗ്രിബ് നമസ്കാരത്തിന് ശേഷമാണ് തിരികെ മടങ്ങിയത്.
രണ്ടാമത്തെ ദിവസം യാത്ര ഖുറൈസ് വാലി എന്ന പർവതങ്ങളാൽ ചുറ്റപ്പെട്ട ഒരു കൊച്ചു ഗ്രാമത്തിലേക്ക് ആയിരുന്നു. ശ്രീനഗറിൽ നിന്നും ഏകദേശം 130 കി.മീറ്റർ അകലെയാണ് ഈ സ്ഥലം. നീണ്ട യാത്രയുടെ യാതൊരു അസ്വസ്ഥതയും ബുദ്ധിമുട്ടുകളും ഉണ്ടായില്ല അല്ലെങ്കിൽ ഞങ്ങൾ അത് അറിഞ്ഞില്ല, കാരണം പ്രകൃതി തീർത്ത ഒരു മായാപ്രപഞ്ചത്തിൽ എന്നപോലെ ആയിരുന്നു ഓരോ കാഴ്ചകളും. സഹോദരൻ റഷീദും അദ്ദേഹത്തിന്റെ സന്തതസചാരികളായ രണ്ട് കശ്മീരി സുഹൃത്തുക്കൾ ഇസ്തികാർ ഭായിയും ബുറാൻ ഭായിയും യാത്രയിൽ ഉടനീളം കൂടെയുണ്ടായിരുന്നു. ശ്രീനഗറിൽ നിന്ന് ബന്ദിപ്പൂര വഴി ആദ്യത്തെ ആർമി പോസ്റ്റ് ആയ ട്രക്ക്ബെല് കടന്ന് റസ്താൻ പാസിലൂടെയാണ് ഖുറൈസ് വാലിയിലേക്ക് പോകുന്നത്.
മാനസ്ബർ ലേക്കും വുളാർ ലേക്കും കടന്ന് നാം പോകുമ്പോൾ ആ നയന മനോഹര ദൃശ്യങ്ങൾ എന്നെന്നേക്കുമായി നമ്മുടെ ഹൃദയത്തിൽ പതിഞ്ഞിരിക്കും. ബന്ദിപ്പൂരയിൽ നിന്നും ഏകദേശം രണ്ടു മണിക്കൂർ ഹെയർപിൻ വളവുകൾ താണ്ടി നാമെത്തുന്നത് ഏകദേശം 11,672 ഫീറ്റ് മുകളിൽ വെള്ള പുതച്ച റെസ്ദാൻ പാസിലാണ്. റസ്ദാൻ പാസിൽ നിന്ന് നിന്ന് ഏകദേശം മൂന്നു മണിക്കൂർ യാത്ര ചെയ്താണ് ഗുറൈസ് വാലിയിൽ എത്തുന്നത്. പർവതനിരകളിൽ നിന്ന് മഞ്ഞ് ഉരുകി താഴ്വരയിലൂടെ ശക്തമായി ഒഴുകുന്നത് കാണേണ്ട കാഴ്ചയാണ്. ഈ ചെറിയ അരുവുകൾ വന്ന് പതിക്കുന്നത് കിഷൻ ഗംഗ എന്ന നദിയിലേക്കാണ്.
ജലവൈദ്യുതി ഉൽപാദനത്തിനായി നിർമിച്ച കിഷൻ ഗംഗ ഡാം ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രകൃതി സൗന്ദര്യം പോലെ അല്ലെങ്കിൽ അതിലും മീതെ എന്നെ വിസ്മയിപ്പിച്ചതും ആകർഷിച്ചതും ഇവിടത്തെ നാട്ടുകാരാണ്. സ്നേഹവും സാഹോദര്യവും ആതിഥ്യമര്യാദയും കൊണ്ട് ഏതൊരാളുടെയും മനസ്സ് ഇവർ കീഴടക്കി കളയുന്നു. അത്രയും നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യർ. ഞങ്ങൾക്ക് വേണ്ടി അവർ പാർപ്പിടം ഒരുക്കി, ഭക്ഷണം പാകം ചെയ്തു നൽകി. ഖുറൈസ് വാലിയിലെ ഹബ്ബാ ഖാത്തുൽ പർവ്വത താഴ്വരയിലേക്കാണ് പിറ്റേന്ന് രാവിലെ പോയത്. സ്ത്രീ സ്വാതന്ത്ര്യത്തിനും ആവിഷ്കാരത്തിനും വേണ്ടി നാല് നൂറ്റാണ്ട് മുൻപ് പേന കൈകളിൽ ഏന്തിയ കാശ്മീരി പെൺകൊടിയാണ് ഹബ്ബാ ഖാത്തൂൻ.
ഇന്തോ-പാക് അതിർത്തിയിൽ പിരമിഡ് പോലെയുള്ള പർവ്വതമാണ് ഹബ്ബ ഖാത്തൂൻ. വിരഹ ദുഃഖത്താൽ അവൾ അലഞ്ഞ ആ പർവ്വതത്തിന് കാലാന്തരത്തിൽ ആരോ അവളുടെ പേരിട്ടു. ഈ മലയുടെ അടിയിൽ നിന്നും ഉത്ഭവിക്കുന്ന രണ്ട് നീരുറവകൾ ഇന്നും അവളുടെ കണ്ണുനീരാണെന്ന് ഖുറൈസുകാർ വിശ്വസിക്കുന്നു. രോഗശമനത്തിനായും ഈ വെള്ളം അവർ ഉപയോഗിക്കുന്നു. ഈ നീരുറവകൾ സംഗമിക്കുന്നത് കിഷൻഗംഗയിലാണ്. ആ തെളിനീര് വയറു നിറയെ കുടിച്ചു. മനസ്സുനിറഞ്ഞാണ് ഖുറൈസിനോട് വിട പറഞ്ഞത്. ഹബ്ബ ഹാത്തൂൻ എന്ന കവിയത്രിയുടെ നാട് അത്രമേൽ ഞങ്ങൾക്ക് പ്രിയപ്പെട്ടതായി.
ഖുറൈസ് വാലിയിൽനിന്ന് യാത്ര അവസാനിച്ചത് മിടോ ഓഫ് മിൽക്ക് എന്നറിയപ്പെടുന്ന ദൂത്പത്രിയിലാണ്, മറ്റൊരു കുഞ്ഞു ഗ്രാമം. കശ്മീരിലെ പ്രകൃതിരമണീയമായ കാഴ്ചകൾ ഒന്നിനൊന്നു വ്യത്യസ്തമാണെങ്കിലും കശ്മീരികൾ വ്യത്യസ്തമല്ല, അവരുടെ സ്നേഹം കൊണ്ടും ആദിത്യ മര്യാദ കൊണ്ടും നമ്മുടെ മനസ്സിൽ ഇടം പിടിക്കാൻ കെൽപ്പുള്ളവരാണവർ. ഏകദേശം വൈകുന്നേരത്തോടെയാണ് ദൂത്പത്രിയിൽ എത്തുന്നത്. സഹോദരൻ റഷീദ് വിളിച്ചു പറഞ്ഞത് അനുസരിച്ച് ഭക്ഷണം പാകം ചെയ്ത് ഞങ്ങൾക്ക് വേണ്ടി മാത്രം അവർക്ക് കാത്തിരുന്നു. ബുറാക് റസ്റ്റോറന്റിലെ സയ്യിദ് ഭായിയും കൂട്ടരും, രുചികരമായ റോഗൻ ജോഷും മട്ടൻകീമയും റൊട്ടിയും റൈസും വയറും മനസ്സും നിറച്ചു.
തൂവെള്ള നിറത്തിലുള്ള അരുവികളാണ് ദൂത്പത്രിക്ക് ഈ പേര് നൽകിയത്. രാവിലെ മുഴുവൻ ചെലവഴിച്ചത് ഈ താഴ്വരയിലാണ് ദേവദാരു മരങ്ങളാലും കാട്ടുപൂക്കളും ചുറ്റപ്പെട്ട പാലിന്റെ നിറത്തിലുള്ള അരുവികളാൽ ചുറ്റപ്പെട്ട മനോഹരമായ ദൂത്പത്രി. സയ്യിദ് ഭായിയോട് യാത്ര പറഞ്ഞു വീണ്ടും ശ്രീനഗറിലേക്ക്. ചെറിയ ചാറ്റൽ മഴയുടെ അകമ്പടിയോടെയുള്ള ശിക്കാരാ യാത്ര. ഉച്ചഭക്ഷണം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം, കാശ്മീരിന്റെ സ്വന്തം വാസ്വാൻ എന്ന വിഭവത്തോടെയാണ് വിരുന്നുരുക്കി അവർ കാത്തിരുന്നത്. ഏകദേശം ഏഴെട്ട് മണിക്കൂർ കൊണ്ട് തയ്യാറാക്കുന്ന ഭക്ഷണവിഭവമാണ് വാസ്വാൻ.
ഈ യാത്രയിൽ അവസാനം സന്ദർശിച്ചത് ഖാൻ കാഈ മൗല അല്ലെങ്കിൽ ഷാഹ് ഈ ഹംദാൻ മസ്ജിദാണ്. നൂറ്റാണ്ടുകൾക്കു മുന്നേ ഇസ്ലാംമതം പ്രചരിപ്പിക്കുവാനായി അറേബ്യയിൽ നിന്നും വന്ന മഹാനായ മിർസയ്യിദ് അലി ഹംദാനിയുടെ ഓർമ്മക്കായി സുൽത്താൻ സിക്കന്ദർ 1395ൽ നിർമ്മിച്ചതാണ് ഈ മസ്ജിദ്. വേറിട്ട് നിൽക്കുന്ന കൊത്തുപണികളാലും കണ്ണഞ്ചിപ്പിക്കുന്ന തൂക്കുവിളക്കുകളാലും അലങ്കാരങ്ങളാലും ഇത് വേറിട്ട് നിൽക്കുന്നു. നാല് ദിവസത്തെ യാത്ര ഹൃദയത്തിൽ സ്ഥാനം പിടിച്ചത് പ്രകൃതി ഭംഗിക്കൊണ്ടുമാത്രമായിരുന്നില്ല. അതിലുപരി അവിടുത്തെ മനുഷ്യരാണ്, അവരുടെ കറയറ്റ സ്നേഹമായിരുന്നു. സഹോദരൻ റഷീദിനോടൊപ്പം ഇസ്തികാർ ഭായി, ബുറാൻ ഭായ് എന്നിവരും ഞങ്ങൾക്ക് പ്രിയപ്പെട്ടവരായി. ഇനിയും കാണാൻ ഒരുപാട് കാഴ്ചകൾ ബാക്കി നിർത്തിക്കൊണ്ട് വീണ്ടും തിരികെ വരുന്നതുവരെ ഭൂമിയിലെ സ്വർഗത്തിനോട് താൽക്കാലികമായി വിട പറഞ്ഞു.