നാഗർഹോള, ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ സഫാരി നിർത്തിവെക്കുന്നു -വനം മന്ത്രി ഈശ്വർ ഖന്ദ്രെ
text_fieldsബംഗളൂരു: പ്രദേശത്തെ ആക്രമണകാരിയായ കടുവയെ പിടികൂടുന്നതുവരെ നാഗർഹോള, ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ എല്ലാ മേഖലകളിലെയും സഫാരികളും ട്രെക്കിങ്ങും നിർത്തിവെക്കാൻ വനം മന്ത്രി ഈശ്വർ ഖന്ദ്രെ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു. രക്ഷാപ്രവർത്തനത്തിൽ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും വിന്യസിക്കാനും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
മൊളയൂർ റേഞ്ചിലെ സരഗുർ താലൂക്കിലെ ഹാലെ ഹെഗ്ഗോഡിലു ഗ്രാമത്തിൽ ഒരാൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് മന്ത്രി സംസ്ഥാനത്തെ ചീഫ് വൈൽഡ്‌ലൈഫ് വാർഡന് ഈ നിർദ്ദേശം നൽകിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഈ മേഖലയിൽ കടുവ ആക്രമണത്തിൽ മരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ചൗഡയ്യ നായിക്.
സഫാരിയും ട്രെക്കിങ്ങും നിർത്തിവച്ചതായി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, മൈസൂർ, ചാമരാജനഗർ ജില്ലകളിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ അതിർത്തിയിൽ നടന്ന ആക്രമണങ്ങളിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടത് ദുഃഖകരമാണ്."നിർദ്ദേശങ്ങൾ അനുസരിച്ച്, രണ്ട് റിസർവുകളിലെയും സംഘർഷബാധിത പ്രദേശങ്ങളിലെ സഫാരികളും ട്രെക്കിങ്ങും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉടൻ നിർത്തിവെച്ചിരിക്കുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെയും തിരച്ചിൽ, നിരീക്ഷണ പ്രവർത്തനങ്ങളിൽ വിന്യസിക്കും. ആക്രമണകാരിയായ കടുവയെ പിടികൂടുന്നതുവരെ പ്രദേശത്ത് തുടരാൻ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പ്രോജക്റ്റ് ടൈഗർ) നിർദ്ദേശിച്ചിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
മേഖലയിൽ വർന്ധിച്ചുവരുന്ന സംഘർഷങ്ങൾ കാരണം വനം വകുപ്പ് കടുത്ത സമ്മർദത്തിലാണ്. രണ്ട് മാസം മുമ്പ് എം.എം ഹിൽസ് വന്യജീവി സങ്കേതത്തിൽ അഞ്ച് കടുവകൾക്ക് വിഷബാധയേറ്റതോടെയാണ് ഇത് ആരംഭിച്ചത്, തുടർന്ന് വന്യജീവികൾക്കും മനുഷ്യർക്കും നിരവധി മരണങ്ങളും പരിക്കുകളും സംഭവിച്ചിട്ടുണ്ട്.
സംഘർഷങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി ഒക്ടോബർ 27 ന് ബന്ദിപ്പൂരിലും അടുത്തിടെ ചാമരാജനഗറിലും ജില്ലാ ചുമതലയുള്ള മന്ത്രി, എംഎൽഎമാർ, മറ്റ് നേതാക്കൾ എന്നിവരുമായി യോഗങ്ങൾ നടത്തിയതായി ഖൻഡ്രെ പറഞ്ഞു. കടുവയെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മറ്റൊരു കടുവയുടെ മരണം നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.


