കൊച്ചിയിലെ ആഡംബര കപ്പൽ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യൻ യുദ്ധം
text_fieldsകൊച്ചി തുറമുഖത്തെ ആഡംബര കപ്പൽ (ഫയൽ ചിത്രം)
മട്ടാഞ്ചേരി: പശ്ചിമേഷ്യൻ യുദ്ധവും യുറോപ്യൻ പ്രതിസന്ധിയും കൊച്ചിയുടെ ആഡംബര കപ്പൽ ടുറിസത്തിന് തിരിച്ചടിയാകുന്നു. തുറമുഖ അതോറിറ്റിക്കുള്ള വൻ നഷ്ടത്തിനൊപ്പം ആയിരക്കണക്കിന് തൊഴിലവസരങ്ങളും നഷ്ടമാകുകയാണ്. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ ടൂറിസം മേഖലകളിലെ ചെറുകിട കച്ചവടക്കാർ മുതൽ വലിയ ഷോപ്പുടമകളെ വരെ കപ്പലുകളുടെ കുറവ് ബാധിക്കും. ടൂറിസവുമായി ബന്ധപ്പെട്ട ഓട്ടോ, കാർ, ടൂറിസ്റ്റ് ബസുകൾ തുടങ്ങിയവയേയും പ്രതിസന്ധി ബാധിക്കും.
നവംബർ മുതൽ മെയ് വരെയാണ് ആഗോള ക്രൂയീസ് ടൂറിസം സീസൺ. ഇന്ത്യയിൽ കൊച്ചി, മംഗലാപുരം, ഗോവ മുംബൈ, തൂത്തുക്കുടി, ചെന്നൈ എന്നിവയടങ്ങുന്ന ആറ് മേജർ തുറമുഖങ്ങളിലാണ് ക്രൂയീസ് കപ്പലുകൾ പ്രധാനമായും എത്തുന്നത്. കൂടുതൽ ആഡംബര കപ്പലുകൾ എത്തുന്നത് കൊച്ചിയിലാണ്. കഴിഞ്ഞ കാൽ നുറ്റാണ്ടിനിടെ ഇത്രയും കുറഞ്ഞ കപ്പലു കളെത്തുന്നത് ഈ സീസണിലാണെന്നാണ് ക്രൂയീസ് കപ്പൽ എജൻസികൾ പറയുന്നത്. കോറോണയ്ക്ക് ശേഷം ഉണർന്ന ആഡംബര കപ്പൽ വിനോദ സഞ്ചാര മേഖലക്ക് യുദ്ധം വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ക്രൂയീസ് ടൂറിസം മേഖലയിൽ മാത്രം പ്രതിവർഷം കൊച്ചി തുറമുഖത്തിന് 15 - 20 കോടി രൂപയാണ് വരുമാന നഷ്ടമുണ്ടായത്. ആഡംബര കപ്പലുകൾക്കും സഞ്ചാരികൾക്കും മികച്ച സേവനവും ആധുനിക സൗകര്യവുമായി പുതിയ ക്രൂയിസ് ടെർമിനലും കൊച്ചി തുറമുഖ അതോരിറ്റി സജ്ജീകരിച്ച് തുറക്കുകയും, നിരക്ക് ഇളവുകളും പ്രഖ്യാപിച്ചിരുന്നു.


