ഒടുവിൽ മഴക്ക് ശമനം; വിനോദസഞ്ചാര മേഖലക്ക് ആശ്വാസം
text_fieldsകഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് സജീവമായ ഇരച്ചിൽപാറ വെള്ളച്ചാട്ടം
തൊടുപുഴ: ദിവസങ്ങളോളം ആർത്തലച്ച് പെയ്ത പെരുമഴക്ക് ശമനമായി. കാത്തിരുന്ന സൂര്യൻ പുറത്തുവന്ന ദിവസമായിരുന്നു ഞായറാഴ്ച. ഒരാഴ്ചയായി പെയ്തിറങ്ങിയ മഴ ജില്ലക്ക് സമ്മാനിച്ചത് ദുരിതങ്ങളുടെ പെരുമഴയാണ്. 148 വീടുകളാണ് തകർന്നത്. ഇതോടൊപ്പം കോടികളുടെ നഷ്ടവുമായി കെ.എസ്.ഇ.ബിയും കൃഷിവകുപ്പുമെല്ലാം നെട്ടോട്ടത്തിലാണ്.
ഇതോടൊപ്പമാണ് വിനോദ സഞ്ചാര മേഖലക്കുണ്ടായ തിരിച്ചടി. പ്രതീക്ഷിച്ചതിലും മുന്നേ കാലവർഷമെത്തിയതോടെ ഇവർക്കും വൻ നഷ്ടമാണ് സംഭവിച്ചത്. മധ്യവേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതിന്റെ തലേദിവസമായ ഇന്നലെ വെയിൽ ലഭിച്ചത് ആളുകൾക്ക് ആശ്വാസവുമായി.
തിരിച്ചടിയായത് പെരുമഴ
ദിവസങ്ങൾ നീണ്ട പെരുമഴ തകിടം മറിച്ചത് ജില്ലയിലെ ടൂറിസം മേഖലയെ കൂടിയാണ്. മൂന്നാർ, തേക്കടി അടക്കം ചെറുതും വലുതുമായ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്ജില്ലയിലുളളത്. നടത്തിപ്പുകാരും ജീവനക്കാരും കച്ചവടക്കാരുമെല്ലാമായി ഇതുകൊണ്ട് അന്നം തേടുന്നവരാകട്ടെ ആയിരങ്ങൾ വരും.
ഓരോ ടൂറിസ്റ്റ് സീസണും ഇവർക്ക് പ്രതീക്ഷയുടെ പൂക്കാലമാണ്. കാരണം സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്ത് നിന്നുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ സീസണിലും ഇവിടേക്ക് എത്തുന്നത്. പൊതുവേ മഴക്കാലം ടൂറിസം മേഖലക്ക് ഇരുട്ടടിയായി മാറാറുണ്ട്.
സഞ്ചാരികളുടെ വരവിലെ കുറവാണ് കാരണം. ഇത്തവണ കനത്ത മഴയെ തുടർന്നുളള അപകടങ്ങൾ കുറക്കാൻ അധികൃതർ നിയന്ത്രണങ്ങൾ കൂടി ഏർപ്പെടുത്തിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളും വിജനമായി. ഒടുവിൽ മഴ ശമിച്ച് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെയാണ് മേഖലയുമായി ബന്ധപ്പെട്ടവർക്ക് ആശ്വാസമായത്.
മധ്യേവേനലവധിക്കാലത്തിൻറെ അവസാന ആഴ്ചകളായതിനാൽ താരതമ്യേന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തിരക്കേറുന്ന സമയവുമായിരുന്നു. മുൻകാലങ്ങളിൽ കാലവർഷം വൈകിയെത്തുന്നതിനാൽ പലരും ഈ ദിവസങ്ങളിലാണ് യാത്രകളും പ്ലാൻ ചെയ്തിരുന്നത്. എന്നാൽ കണക്കുകൾ നേരത്തേ എത്തിയ കാലവർഷം സഞ്ചാരികളുടേയും നടത്തിപ്പുകാരുടേയും കണക്കുകൂട്ടലുകൾ തെറ്റിക്കുകയായിരുന്നു.
ശ്രദ്ധേയമായി ഇരച്ചിൽ പാറ വെള്ളച്ചാട്ടം
മറയൂർ: മറയൂർ കാന്തല്ലൂർ മേഖലയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാൻ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ ഇവിടേയും തിരിച്ചടിയായി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതാണ് കാരണം. ഇതോടെ വിനോദസഞ്ചാരികളുടെ തിരക്ക് കുറഞ്ഞു.
രണ്ട് ദിവസമായി മേഖലയിൽ മഴയില്ലാതെ തെളിഞ്ഞ കാലാവസ്ഥയാണ്. നിയന്ത്രണങ്ങൾ നീക്കിയതോടെ ഇന്നലെ തമിഴ്നാട്ടിൽ നിന്നും വിനോദസഞ്ചാരികൾ ഇവിടെയെത്തിയിരുന്നു. മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അനുവാദം ഇല്ലാത്തതിനാൽ ഇരച്ചിൽ പാറ വെള്ളച്ചാട്ടത്തിലേക്കാണ് വിനോദസഞ്ചാരികൾ എത്തുന്നത്. സ്കൂൾ അവധി കഴിഞ്ഞ സാഹചര്യത്തിൽ ഇനി വിനോദസഞ്ചാരികളുടെ തിരക്ക് കുറയും.