‘നിശ്ശബ്ദമായി ലാൽ ചൗക്ക്, സങ്കടമുറഞ്ഞ് ദാൽ ലേക്ക്...ഉള്ളുലയുന്ന നൊമ്പരക്കടലിലും അവർ ഞങ്ങളെ ചേർത്തുപിടിക്കുന്നു’, കശ്മീരിൽനിന്ന് ഒരു കുറിപ്പ്
text_fieldsപഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ അരക്ഷിതാവസ്ഥയിലായ സഞ്ചാരികളുടെ മാനസികാവസ്ഥയെ അറിഞ്ഞ് അവര്‍ക്ക് ധൈര്യം പകര്‍ന്നും കരുതലോടെയുമാണ് പ്രദേശവാസികളും ടൂര്‍ സഹായികളും പെരുമാറിയത്.
പഹല്‍ഗാമിലെ ആക്രമണത്തില്‍ നിന്ന് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ട മുന്‍ മാധ്യമപ്രവര്‍ത്തകനും എടപ്പാള്‍ സ്വദേശിയുമായി പി.പി. റാഷിദ് (റാഷിദ് എടപ്പാള്‍) കശ്മീരികള്‍ തനിക്കും കുടുംബത്തിനും കൂടെയുള്ളവര്‍ക്കും നല്‍കിയ കരുതലും സഹായങ്ങളെക്കുറിച്ചും വളരെ വികാരാതീതനായിട്ടാണ് പങ്കുവെച്ചത്.
നിലവില്‍ തിരൂര്‍ അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്ക് ജീവനക്കാരനായ റഷീദും സഹപ്രവര്‍ത്തകരും അവരുടെ കുടുംബവും അവധിക്കാലം ആഘോഷിക്കാനാണ് കശ്മീരില്‍ എത്തിയത്. ഭീകരാക്രമണം നടക്കുന്ന സമയത്ത് പഹല്‍ഗാം ബേസ് ക്യാമ്പില്‍ ഞങ്ങളുടെ സംഘം ആറു വാലിയിലെ സന്ദര്‍ശനം കഴിഞ്ഞ് ബൈസരന്‍ വാലിയിലേക്ക് പോകുന്നതിനായി കുതിരക്കാരുമായി വില പേശല്‍ നടത്തുകയായിരുന്നു.
നിയന്ത്രണങ്ങളൊന്നും അധികം ഇല്ലാതിരുന്ന പ്രദേശം പെട്ടെന്ന് ശബ്ദ മുഖരിതമാകുകയും ആളുകള്‍ എല്ലാം തന്നെ തലങ്ങും വിലങ്ങും ഓടി അവരവരുടെ വാഹനങ്ങളിലേക്ക് അതിവേഗം കയറുകയും ചെയ്യുന്നത് കണ്ടു. എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങള്‍ക്കാര്‍ക്കും മനസിലായില്ല. ഞങ്ങളുടെ ഗൈഡ് മന്‍സൂര്‍ വാഹനത്തില്‍ കയറാന്‍ മാത്രം പറഞ്ഞ് ദേഷ്യത്തില്‍ ധൃതി വെച്ചു.
കഴിഞ്ഞ നാലു ദിവസമായി സൗമ്യതയോടെ മാത്രം സംസാരിച്ചിരുന്ന മന്‍സൂര്‍ അൽപം ഭയത്തോട് കൂടിയാണ് പറയുന്നത് എന്ന് മനസിലായതോടെ എന്തോ വലിയ പ്രശ്‌നമാണെന്ന് മാത്രം മനസ്സിലായി. ലോക്കല്‍ ടാക്‌സി ഡ്രൈവര്‍മാരും പരമാവധി ടൂറിസ്റ്റുകളെ അവരവരുടെ വാഹനത്തില്‍ എത്തിക്കുന്നതിന് ധൃതി വെക്കുന്നത് കാണാമായിരുന്നു.
വാഹനത്തില്‍ കയറി കുറച്ചേറേ ദൂരം എത്തിയതിന് ശേഷമാണ് അവിടെവെച്ച് കേട്ട ശബ്ദം വെടിവെപ്പ് നടന്നതാണെന്നും ഭീകരാക്രമണമാണെന്നും മന്‍സൂര്‍ പറഞ്ഞത്. മന്‍സൂറിന്റെ ഒക്കെ വലിയ മനസ്സ് മനസ്സിലാവുന്നത് അപ്പോഴാണ്. ഞങ്ങള്‍ ഭയപ്പെടാതിരിക്കാനും ഒപ്പം ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാനും അവര് ഒരുക്കിയ ജാഗ്രതയെ എത്ര നന്ദി പറഞ്ഞാലാണ് തീരുക. ശ്രീനഗറിലെ താമസസ്ഥലത്ത് എത്തിയപ്പോഴും പിറ്റേന്ന് അവിടെ നിന്ന് ജമ്മുവിലേക്കുള്ള ദുരിത പൂര്‍ണമായ മടക്കത്തിലും ഒക്കെ മന്‍സൂര്‍ ഉള്‍പ്പടെയുള്ള കശ്മീരികളുടെ കരുതലുകള്‍ അനുഭവിക്കാന്‍ സാധിച്ചിരുന്നു. ഹൈവേ തകര്‍ന്നതിനാല്‍ ഇപ്പോള്‍ അധികം ഉപയോഗിക്കാത്ത മുഗള്‍ റോഡ് വഴി 16 മണിക്കൂറിലധികം (സാധാരണ 6-8 മണിക്കൂര്‍) സഞ്ചരിച്ചാണ് ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് എത്തിയത്.
ഈ സമയത്തെല്ലാം എല്ലാ പിന്തുണയും ധൈര്യവും നല്‍കിയത് സഫര്‍, രാജു എന്ന രണ്ട് പ്രാദേശിക ഡ്രൈവര്‍മാരായിരുന്നു. മണിക്കൂറുകള്‍ നീണ്ട ഈ യാത്രക്കിടെ പലപ്പോഴും ബാത്ത്‌റൂം സൗകര്യങ്ങള്‍ക്കായി ആശ്രേയിച്ചത് വഴിയരികിലെ പ്രദേശവാസികളുടെ വീടുകളായിരുന്നു. അപരിചതരായ ഞങ്ങളോട് അടുത്ത ബന്ധുക്കളായ അതിഥികളെന്നപ്പോലെയാണ് അവര്‍ പെരുമാറിയത്.
വളരെ ഭീകരകരമായ അനുഭവങ്ങളുണ്ടായിട്ടും അതിനെ അതിജീവിക്കാന്‍ സാധിച്ചത് ഞങ്ങളെ പരാമവധി ചേര്‍ത്ത് നിര്‍ത്തി സുരക്ഷിതബോധം ഒരുക്കി തന്നത് നിഷ്‌കളങ്കരായ ഈ കശ്മീരി ജനങ്ങളാണ്. ഈ പാവപ്പെട്ട കശ്മീരി ജനതയുടെ സമാധാനപൂര്‍വമായ ജീവിതത്തിലേക്കും അവരുടെ ജീവനോപാധികളിലേക്കുമാണ് ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. അവര്‍ (കശ്മീരികള്‍) ഞങ്ങളെ ചേര്‍ത്ത് പിടിച്ചതുപോലെ അവരെയും നമ്മള്‍ ചേര്‍ത്തുപിടിക്കണം. അത്രയും അരക്ഷിതാവസ്ഥയിലും തകര്‍ച്ചയിലുമാണ് ആ ജനങ്ങള്‍.
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണ നിമിഷങ്ങളില്‍ സാധാരണക്കാരായ കശ്മീരികള്‍ തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലാത്ത പരിചയുമില്ലാത്ത വിനോദസഞ്ചാരിളെ സ്വന്തം ജീവന്‍ വെടിഞ്ഞും ചേര്‍ത്തുപിടിക്കാനും സംരക്ഷിക്കാനും ഒക്കെ പരിശ്രമിച്ചത്. തന്റെ കൂടെവന്ന സഞ്ചാരികളെ ആക്രമിക്കാന്‍ ഭീകരരെ അനുവദിക്കാതിരിക്കുകയും ഒടുവില്‍ മരണം ഏറ്റുവാങ്ങേണ്ടി വരുകയും ചെയ്ത ഇരുപ്പത്തെട്ടുകാരനായ കുതിരക്കാരൻ സയ്യിദ് ആദില്‍ മുഹമ്മദ് ഷായിലും നിറഞ്ഞു നിന്നത് കശ്മീരികളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ആ സ്‌നേഹവും കരുതലും തന്നെയായിരിക്കണം.
കശ്മീരികള്‍
പതിറ്റാണ്ടുകളായി കലുഷിതമായ ഭൂമിയാണ് കശ്മീര്‍. ചോരയും കണ്ണീരും വീഴാത്ത കശ്മീര്‍ എന്നത് വിദൂരതയിലുള്ള സങ്കല്‍പ്പത്തില്‍പ്പോലും ഇപ്പോള്‍ അവര്‍ക്ക് ഉണ്ടാവില്ലായിരിക്കാം. യുദ്ധങ്ങളും ഭീകരാക്രമണങ്ങളും ഒക്കെ അതിസുന്ദരമായ ഈ താഴ്‌വരയെ ഇപ്പോള്‍ ഒരു ശ്മശാന തുല്യമാക്കിയിരിക്കുകയാണ്. മരണത്തെക്കാള്‍ വലിയ ശിക്ഷകളിലൂടെയാണ് ഓരോ കശ്മീരിയുടെയും ജീവിതം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ജീവിക്കാന്‍ ഓരോ തവണയും പരിശ്രമിച്ചുക്കൊണ്ടിരിക്കുമ്പോള്‍ അതിനെയെല്ലാം തകര്‍ത്ത് കളഞ്ഞ് തൊഴിലും വരുമാനവും സന്തോഷവും സമാധാനവും ഇല്ലാതെ സ്വന്തം മണ്ണില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഒരു ജനത കൂടിയാണ് കശ്മീരികള്‍.
ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ആര്‍ട്ടിക്കിള്‍ 370, 2019ല്‍ റദ്ദാക്കിയതും അതിന്റെ ഭാഗമായി പ്രദേശം മുഴുവനും പട്ടാള നിയന്ത്രണത്തില്‍ അതീവ സുരക്ഷയിലേക്ക് മാറിയതും തുടര്‍ന്ന് 2019ലെ പുല്‍വാമ ഭീകരാക്രമണവും താഴ്‌വരയിലെ ജനങ്ങളുടെ തൊഴില്‍ മേഖലകള്‍ ഉള്‍പ്പടെ ബാധിച്ചിരുന്നു. തൊട്ടുപിന്നാലെ കോവിഡ് പകര്‍ച്ചവ്യാധി ലോക്ക് ഡൗണുകളും എത്തിയതോടെ സാമ്പത്തികമായി വലിയ പ്രതിസന്ധികളിലേക്കാണ് താഴ്‌വരയെ തള്ളിയിട്ടത്.
2018ന്റെ അവസാനം മുതല്‍ ഏതാണ്ട് 2022ന്റെ അവസാനം വരെ ഈ പ്രതിസന്ധി തുടര്‍ന്നിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം സമാധാനം പുനഃസ്ഥാപിക്കാനും പ്രദേശത്തെ വികസിപ്പിക്കാനും പുതിയ പദ്ധതികളും നിക്ഷേപങ്ങളും കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും 2022ഓട് കൂടിയാണ് കശ്മീരില്‍ തൊഴില്‍ മേഖലകള്‍ വീണ്ടും സജീവമായി തുടങ്ങിയത്.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ജമ്മു-കശ്മീര്‍ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. 2024-25 ലെ സാമ്പത്തിക സര്‍വേ പ്രകാരം ജമ്മു കശ്മീരിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനം 7.06 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതില്‍ എട്ട് ശതമാനം ടൂറിസം മേഖലയില്‍ നിന്നുള്ളതാണ്.
ഇത് കൂടാതെ കാര്‍ഷികം (ആപ്പിള്‍, ചെറി, കുങ്കുമപ്പൂവ്, വാല്‍നട്ട്), ഹോര്‍ട്ടികള്‍ച്ചര്‍ (തോട്ടം, പുഷ്പ വിപണികള്‍), സെറികള്‍ച്ചര്‍ (സില്‍ക്ക് വിപണി), ചെറുകിട വ്യവസായങ്ങള്‍ (പരവതാനി, കശ്മീരി ഷാളുകള്‍), കരകൗശല മേഖല തുടങ്ങിയ മറ്റ് പ്രധാന വ്യവസായങ്ങളിലും നിക്ഷേപങ്ങളും പുതിയ പദ്ധതികളും എത്തിയിരുന്നു. ഇത് വലിയ പ്രതീക്ഷകളായിരുന്നു കശ്മീരികള്‍ക്ക് നല്‍കിയിരുന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പതിറ്റാണ്ടുകള്‍ക്കിടയില്‍ താഴ്‌വരയിലെ ജനങ്ങള്‍ക്കിടയില്‍ ഇത്രയും വികസന-തൊഴില്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ചത് 2023-25 കാലമായിരുന്നു. എന്നാല്‍ അതെല്ലാം തകര്‍ത്ത് എറിഞ്ഞിരിക്കുകയാണ് പഹല്‍ഗാം ഭീകരാക്രമണം.
തികഞ്ഞ അനിശ്ചിതത്വം; ഭാവി ചോദ്യചിഹ്നമായി ഒരു ജനത
മുതിര്‍ന്ന കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് ഉമറുമായി (ഉമര്‍ ഗയ്‌നി) ബന്ധപ്പെട്ടപ്പോള്‍ ആക്രമണത്തില്‍ വേദനിക്കുന്ന കശ്മീരികളുടെ അവസ്ഥകളെക്കുറിച്ചും ഒപ്പം ജീവിതം കൈവിട്ടുപോകുന്ന കശ്മീരികളുടെ ആശങ്കകളെക്കുറിച്ചും പങ്കുവെച്ചിരുന്നു. ‘ആക്രമണത്തില്‍ പ്രതിഷേധിച്ച് കശ്മീരിലുടനീളം പൂർണമായ അടച്ചുപൂട്ടല്‍ ഉണ്ടായിരുന്നു, വര്‍ഷങ്ങളായി ഞങ്ങളുടെ പ്രധാന ബിസിനസ് കേന്ദ്രമായ ലാല്‍ ചൗക്ക് ഇത്രയും നിശബ്ദമായി ഞാന്‍ കണ്ടിട്ടില്ല.
നഗരം തന്നെ ദുഃഖത്തിലാണെന്ന് തോന്നുന്നു. ഭയവും നിരാശയും ദുഃഖവും എങ്ങും നിറഞ്ഞുനില്‍ക്കുവാണ്. പഹല്‍ഗാം ഭീകരാക്രമണം അറിഞ്ഞതുമുതല്‍ താഴ്‌വരയില്‍ തുടരുന്ന സാധാരണകാരുടെ പ്രതിഷേധങ്ങള്‍ക്ക് ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല. ഇതിന്റെ ദൂരവ്യാപക പ്രത്യാഘാതം ഞങ്ങള്‍ക്ക് അറിയാം.
എത്രയും പെട്ടെന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന വിനോദസഞ്ചാരികളാല്‍ ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അസാധാരണമായ തിരക്കായിരുന്നു ഈ ദിവസങ്ങളില്‍. യാത്രാ പദ്ധതികളെച്ചൊല്ലി അനിശ്ചിതത്വം ഉയര്‍ന്നതോടെ ഡിപാർചർ ഗേറ്റുകളില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. വിമാനത്താവളത്തില്‍ മാത്രമല്ല ടാക്‌സി സ്റ്റാന്‍ഡുകളിലും ഗതാഗത കേന്ദ്രങ്ങളിലുമെല്ലാം ഇത് തന്നെയാണ് അവസ്ഥ. വിനോദസഞ്ചാരികള്‍ താഴ്വര വിട്ടുപോവുകയാണ്. കശ്മീരിന്റെ സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും ടൂറിസത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇവിടുത്തെ ഭൂരിഭാഗം വീടുകളും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ടൂറിസത്തെ ആശ്രയിച്ചാണിരിക്കുന്നത്.
ഈ സമയം (വസന്തകാലം) ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന ടൂറിസം സീസണാണ്. പക്ഷെ ഇപ്പോള്‍ ഇവിടെ ഏതാണ്ട് ഒഴിഞ്ഞ ഹോട്ടലുകളും തെരുവുകളും ടൂറിസം കേന്ദ്രങ്ങളുമായിരിക്കൊണ്ടിരിക്കുന്നു. ജലാശങ്ങളിലും റോഡുകളിലുമെല്ലാം ആളുകള്‍ ഒഴിഞ്ഞു. വിനോദസഞ്ചാരികളുടെ തിരക്കുകളാല്‍ നിറഞ്ഞ് നിന്ന ദാല്‍ തടാകത്തിലെ ഷിക്കാരകളും കശ്മീര്‍ താഴ്വരയില്‍ ചുറ്റിയടിക്കാന്‍ ആളുകള്‍ ആശ്രയിക്കുന്ന ടാക്‌സികളും ഇന്ന് ആരുമില്ലാതെ കാത്തുകെട്ടി കിടക്കുന്നു.
പിന്നെ റസ്‌റ്റോറന്റുകളും കടകളും വിനോദസഞ്ചാരികള്‍ താമസിച്ച് കടകളില്‍ ഷോപ്പിംഗ് നടത്തിയിരുന്നിടങ്ങളുമെല്ലാം ആക്രമണത്തിന്റെ മൂന്നാം ദിവസം മുതൽ ശൂന്യമായിരിക്കുന്നു. ടൂറിസം മാത്രമല്ല ഇവിടുത്തെ പല വ്യാവസായങ്ങളുടെയും വികസനപദ്ധതികളുടെയും ഭാവി അവതാളത്തിലാണ്. കശ്മീര്‍ സമ്പദ്വ്യവസ്ഥയ്‌ക്കേറ്റ ഏറ്റവും വലിയ ആഘാതമാണ് ഈ ഭീകരാക്രമണം’, മുഹമ്മദ് ഉമര്‍ പറഞ്ഞു നിര്‍ത്തി.
ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് താഴ്‌വരയിലെ സാധാരണ ജനങ്ങള്‍ വന്‍ പ്രതിഷേധവുമായി തെരുവുകളിലേക്ക് ഇറങ്ങിയത്. നിരപരാധികളുടെ ചോര വീഴ്ത്തി ഭീകരാവാദികള്‍ താഴ്‌വരയുടെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയെ തകര്‍ക്കുകയാണെന്ന് കശ്മീര്‍ ജനത പറയുന്നു. പാക്കിസ്താനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയ്യിബയുടെ കീഴിലുള്ള ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഗ്രൂപ്പാണ് ഭീകരാക്രമണം നടത്തിയത്. പാക്കിസ്താനും ഈ ആക്രമണത്തില്‍ പങ്കുണ്ടെന്ന തരത്തില്‍ സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം കാരണം താഴ്‌വരയില്‍ പാക്കിസ്താനെതിരെയും ലഷ്‌കറെ ത്വയ്യിബക്കെതിരെയും ഇന്നുവരെ കാണാത്ത തരത്തിലുള്ള വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്നതും യുദ്ധസമാനമായ സാഹചര്യങ്ങളിലേക്ക് പോവുകയാണോ എന്നും കശ്മീര്‍ ജനത ഭയക്കുന്നുണ്ട്. യുദ്ധമുണ്ടായില്ലെങ്കില്‍പ്പോലും അത്തരമൊരു പ്രതീതിയുള്ള സാഹചര്യം കശ്മീരിന്റെ സാമ്പത്തിക മേഖലയെ മാത്രമല്ല സമാധാന ജീവിതം തകര്‍ക്കുന്നതിലേക്ക് വരെ കടക്കുമെന്നതില്‍ അവര്‍ക്ക് സംശയമില്ല. കാരണം മുന്‍അനുഭവങ്ങളുടെ പരിചയം അവര്‍ക്കുണ്ട്. അൽപം ഒന്ന് ശാന്തമായി തോന്നിപ്പിച്ചതിന് ശേഷം ഭയവും നിരാശയും അരക്ഷിതാവസ്ഥയും വീണ്ടും കൂടുതല്‍ ശക്തിയായി തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് നിസ്സഹായകരായി നോക്കിനില്‍ക്കുകയാണ് അവര്‍.
പഹല്‍ഗാമിലെ ഭീകരാക്രമണം നടന്ന ബൈസരൺ താഴ്‌വരയില്‍, തൊട്ട് തലേന്ന് സ്ഥലം സന്ദര്‍ശിച്ച് മടങ്ങിയ പി. ഗോവിന്ദന്‍ നമ്പൂതിരിക്കും പറയാനുണ്ട് പ്രദേശവാസികളുടെയും സൈനികരുടെയും റെയില്‍വേ ജീവനക്കാരുടെയും ഒക്കെ സഹായഹസ്തങ്ങളുടെ കഥ.
ഒപ്പം നിഷ്‌കളങ്കരായ പ്രദേശവാസികള്‍ കണ്ണുനിറഞ്ഞു പറഞ്ഞ അവരുടെ ഇനിയുള്ള ദിവസങ്ങളെക്കുറിച്ചുള്ള പേടികളും. ‘ആക്രമണം നടന്ന ബൈസരന്‍ വാലിയില്‍ ഞങ്ങൾ 32 പേരുടെ സംഘം ഏപ്രില്‍ 21നാണ് സന്ദര്‍ശനത്തിനായി എത്തിയത്. അന്ന് രാത്രിവരെയും ആ പ്രദേശങ്ങളില്‍ ചുറ്റിനടന്ന് ആഘോഷിച്ച സ്ഥലത്താണ് പിറ്റേന്ന് (ഏപ്രില്‍ 22) ഭീകരവാദികള്‍ കൂട്ടക്കൊല നടത്തിയതെന്ന് അറിഞ്ഞപ്പോള്‍ നടുങ്ങിപ്പോയിരുന്നു. എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങിയാല്‍ മതിയെന്നായി.
കഴിഞ്ഞ മൂന്നാല് ദിവസങ്ങളായി സ്ഥിരമായി ചായ കുടിച്ചിരുന്ന ശ്രീനഗറില്‍ താമസിച്ചിരുന്ന ഹോട്ടലിന് അടുത്തുള്ള ചായക്കടകാരന്‍ കരഞ്ഞാണ് ഭീകരാക്രമണത്തിന് പിറ്റേന്ന് ഞങ്ങളോട് സംസാരിച്ചത്. ‘ഇനി എല്ലാവരും (സഞ്ചാരികള്‍) പോകും. ഞങ്ങടെ കച്ചവടവും പോകും. എന്താണ് അവര്‍ (ഭീകരവാദികള്‍) കാണിച്ചത്. ഞങ്ങള് ഇനി എങ്ങനെ ജീവിക്കും. യുദ്ധമുണ്ടായാല്‍ എവിടെ പോകും.‘ സങ്കടകരമായ ഒത്തിരി കാര്യങ്ങള്‍ ആ കശ്മീരി ചായവാല പറഞ്ഞു.
അതിനിടയിലും ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഏറ്റവും മുന്തിയ ചായകപ്പുകളില്‍ കവ (കശ്മീരി ചായ) പകര്‍ന്നു തന്നു. സ്വന്തം ദുഃഖത്തിലും ഞങ്ങളെ കരുതലോടെയാണ് അദ്ദേഹം യാത്രയാക്കിയത്. ദുരിതം പിടിച്ച യാത്രക്കൊടുവില്‍ ഉദ്ധംപൂരിലെത്തിയപ്പോഴും അവിടുത്തെ ആളുകളും സൈനികരും റെയില്‍വേ ജീവനക്കാരും ഒക്കെ ഭക്ഷണവും കുടിവെള്ളവും ഒക്കെ തന്ന് ആശ്വസിപ്പിച്ചാണ് ട്രെയിന്‍ കയറ്റിവിട്ടത്. അവിടുത്തുകാർ വെറും സാധുക്കളായ മനുഷ്യരാണ്’, അദ്ദേഹം പറയുന്നു.
കശ്മീര്‍ താഴ്വര അശാന്തിയുടെ അഗ്‌നിപര്‍വ്വതം പോലെ പുകഞ്ഞുക്കൊണ്ടിരിക്കുന്നതിന് മുഖ്യകാരണങ്ങളില്‍ ഒന്ന് ഈ ഭീകരവാദികളാണ്. ചരിത്രവും വര്‍ത്തമാനവും ഒക്കെ പരിശോധിച്ചാല്‍ പിന്നെയും പല ഉത്തരവാദികളെ കണ്ടെത്താന്‍ സാധിക്കും.
എന്ന് തീരും കശ്മീര്‍ താഴ്വരയിലെ വെടിയൊച്ചകളും നിരപരാധികളുടെ നിലവിളികളും? കശ്മീര്‍ താഴ്വരയിലെ തകരുന്ന സാധാരണക്കാരുടെ ജീവിതങ്ങള്‍ക്ക് ആരാണ് ഉത്തരവാദികള്‍. കടലാസിലെ സ്വാതന്ത്ര്യം അല്ലാതെ മനസ്സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നാളുകള്‍ കശ്മീര്‍ ജനതക്ക് എന്ന് ലഭ്യമാകും. സ്വൈര ജീവിതവും ശാന്തിയും സമാധാനവുമൊക്കെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആ ജനതയും ആഗ്രഹിക്കുന്നത് ഇതൊക്കെ തന്നെയാണ്. നമ്മുടെ കാലത്ത് തന്നെ അവര്‍ക്കതിന് സാധ്യമാകട്ടെ!