Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightകൊല്ലൂർ മൂകാംബിക വഴി...

കൊല്ലൂർ മൂകാംബിക വഴി കുടജാദ്രിയിലേക്ക്

text_fields
bookmark_border
കൊല്ലൂർ മൂകാംബിക വഴി കുടജാദ്രിയിലേക്ക്
cancel

യാത്രകൾ വേണ്ടെന്ന് വെക്കാൻ ഒരുപാട് കാരണങ്ങളുണ്ടാകും, പക്ഷേ, യാത്രക്കിറങ്ങാൻ ഏതെങ്കിലും ഒരു കാരണം മാത്രം മതിയാകും. അങ്ങനെ ഇക്കഴിഞ്ഞ ശനിയും ഞായറും കൂടി ഒരു കൊച്ചു യാത്ര നടത്തി.

പഹൽഗാമിൽ ടൂറിസ്റ്റുകൾക്ക് നേരെ നടന്ന അക്രമ സംഭവങ്ങൾ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. അപ്പോഴാണ് ഉള്ളിൽ ഒരു തോന്നൽ മൊട്ടിട്ടത്. ഒരു കുഞ്ഞു യാത്ര നടത്തിയാലോ...?

മറ്റൊന്നും ചിന്തിച്ചില്ല. രാവിലെ തന്നെ ഒരു പ്ലാനിങ്ങും ഇല്ലാതെ ബാഗും തൂക്കി ഇറങ്ങി. കൊല്ലൂർ മൂകാംബിക വഴി കുടജാദ്രിയിലേക്ക് തിരിക്കാൻ ഉറപ്പിച്ചു. കുടജാദ്രിയിലെ സൂര്യോദയം കാണൽ ആയിരുന്നു ലക്ഷ്യം. 10.30ന് കണ്ണൂരിൽ നിന്നും മംഗലാപുരത്തേക്കുള്ള ട്രെയിനിൽ പോകാൻ ആയിരുന്നു തീരുമാനം. പിന്നീട് അത് മാറ്റി ബസിലാക്കി യാത്ര.(അതൊരു തെറ്റായ തീരുമാനം ആയി പോയി എന്ന് പിന്നീട് തോന്നിയിട്ടുണ്ട്). കണ്ണൂർ, കാസർകോട് അവിടുന്ന് മംഗലാപുരം, പിന്നെ കുന്ദപ്ര, കൊല്ലൂർ, മൂകാംബിക. കൊല്ലൂരിലേക്കുള്ള ബസിന്റെ കാര്യം പറയാതിരിക്കയാണ് ഭേദം.

സൂചി കുത്താൻ ഇടമില്ല. എല്ലാവരും ടിക്കറ്റ് എടുത്തിട്ടേ ബസ് സ്റ്റാർട്ട് ചെയ്യുന്നുള്ളൂ എന്ന് പറഞ്ഞു റോഡ് സൈഡിൽ നിർത്തി ഇട്ടു. വെയിൽചൂടും വിയർപ്പും ഒക്കെ കൂടി പുഴുങ്ങി എടുത്ത അവസ്ഥയിൽ ആയിരുന്നു. ആദ്യമേ ഈ ബസിൽ കയറുമ്പോൾ തന്നെ നേരം ഒത്തിരി വൈകി പോയി എന്നൊരു ടെൻഷൻ മനസ്സിൽ ഉണ്ട്. അപ്പോഴാണ് നിർത്തിയിടൽ. ഒത്തിരി കഷ്ടപ്പെട്ടാണ് ഒരുവിധം തൂങ്ങിപിടിച്ചു നിൽക്കുന്നത്. ഏതു നേരത്താണോ ഇറങ്ങി തിരിക്കാൻ തോന്നിയത് എന്ന് സ്വയം കുറ്റപ്പെടുത്തി. മനസ്സിന് ആശ്വാസം കിട്ടാൻ വന്നതാണ്.. ഇപ്പൊ ഉള്ള ആ ‘ശ്വാസം’ കൂടി പോകും എന്നുള്ള അവസ്ഥയായി സത്യത്തിൽ. ടിക്കറ്റും എടുത്തു കണ്ടക്ടറോട് എപ്പോ കൊല്ലൂർ എത്തും എന്ന് ചോദിച്ചു. 7.30 ആണ് റൈറ്റ് ടൈം. എട്ടിനുള്ളിൽ എത്തും എന്ന് മറുപടി കിട്ടി.

ഇടക്ക് ഒരു സ്റ്റോപ്പിൽ ആരോ ഇറങ്ങിയപ്പോൾ ഒരു സീറ്റ് കിട്ടി. ഒരുവിധം ഇരിക്കാൻ തുടങ്ങുമ്പോഴാണ് തൊട്ടു മുൻപിലെ സീറ്റിനടുത്ത് നിന്നിരുന്ന ഒരു പെൺകുട്ടി കുഴഞ്ഞു താഴേക്കു വീണത്. പിന്നെ കരച്ചിലും ബഹളവും ആകെ വെപ്രാളം. ബസ് കുറച്ചു മുന്നോട്ടു കൊണ്ടു പോയി ഒരു ക്ലിനിക്കിന്റെ അടുത്തായി നിർത്തി. കണ്ടക്ടർ ആ കൊച്ചിനെ വാരി എടുത്തു അങ്ങോട്ട് ഓടി. ഒപ്പം കുറച്ചു പേരും. ഒരു 15 മിനിറ്റിനു ശേഷം തിരിച്ചു വണ്ടിയിൽ കയറി. കുട്ടി ഓക്കേ ആയിരുന്നു അപ്പോഴേക്കും.

വീണ്ടും യാത്ര ആരംഭിച്ചു. ഇടക്ക് ബസിൽ വെച്ച് കോട്ടയത്തുള്ള ഒരു മലയാളി ഫാമിലിയെ പരിചയപ്പെട്ടു. അമ്മയും അച്ഛനും മൂന്നു പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബം. അവരും മൂകാംബികയിലേക്ക് ആണ്. അവിടുന്ന് മുതൽ കൂട്ടിന് ആളുകളെ കിട്ടി.

അവർക്കൊപ്പം കൊല്ലൂരിൽ ഇറങ്ങി റൂം അന്വേഷണം നടത്തി. വീക്കെൻഡും സ്‌കൂൾ വെക്കേഷനും. ഹോട്ടലുകൾ എല്ലാം നിറഞ്ഞ അവസ്ഥ. ഒന്നുരണ്ടിടത്തു നോക്കിയപ്പോ റൂമിന്റെ അവസ്ഥ മഹാമോശം. കാശിന് മാത്രം എങ്ങും കുറവൊന്നും കണ്ടില്ല. മറ്റൊരിടത്തു ചെക് ഔട്ട്‌ ടൈം 12 ആണെങ്കിലും രാവിലെ കുടജാദ്രി പോകുന്നവർ ആണെങ്കിൽ അവിടേക്ക് പോകുന്ന നേരത്ത് തന്നെ (അതായത് അഞ്ചിന് എങ്കിൽ അഞ്ചിന് തന്നെ) റൂം വെക്കേറ്റ് ചെയ്തു വേണം പോകാൻ എന്ന് പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു. അതിന്റെ പേരിൽ അയാളോട് ചെറുതായി മുഷിഞ്ഞു സംസാരിക്കേണ്ടിയും വന്നു.


റൂം വേണ്ടെന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി. അവസാനം എത്തിയ ഹോട്ടൽ പുറം കാഴ്ചക്ക് കുഴപ്പമില്ല എന്ന് തോന്നിയെങ്കിലും 3000 രൂപ ഈടാക്കിയ റൂമിന്റെ അവസ്ഥ പരിതാപകരം തന്നെ ആയിരുന്നു. ഏതോ കാലത്തെ കെട്ടിടം. നിലത്തു ടൈൽ ഇട്ടിട്ടുണ്ട്, ഒരു എ.സി വെച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ, ഒന്നും പറയാത്തതാണ് ഭേദം. വാഷ് ബേസിൻ ടാപ് കറങ്ങുന്ന കസേര പോലായിരുന്നു. റൂമിൽ ഒരു ബോട്ടിൽ വെള്ളം പോലും കുടിക്കാൻ വെച്ചിട്ടില്ല. ചോദിച്ചപ്പോ കാലി ബോട്ടിൽ ഉണ്ടെങ്കിൽ താഴെ ഫിൽറ്ററിൽ നിന്നും പിടിച്ചോളാൻ. എന്തെങ്കിലും ആവട്ട്. ഒരു രാത്രി അല്ലേ, പോട്ടന്നു വെച്ച്. കൂടെ ഉണ്ടായിരുന്നവർക്ക് തൊട്ടടുത്ത റൂമിൽ അഡിഷനൽ ബെഡ് കൊടുത്തു 3500 ഈടാക്കി. കുട്ടികളെയും കൊണ്ട് ഇനിയും അന്വേഷിക്കാൻ വയ്യ ഇത് മതിയെന്ന് അവരും സമ്മതം മൂളി.

ഒന്ന് ഫ്രഷ് ആയി പുറത്തിറങ്ങി ക്ഷേത്രത്തിൽ എത്തിയപ്പോഴേക്കും നട അടച്ചു കഴിഞ്ഞു. ചുമ്മാ ക്ഷേത്രമൊക്കെ ചുറ്റി കണ്ടു. ഹോട്ടലിൽ കയറി ഡിന്നറും കഴിച്ചു റൂമിൽ എത്തി. ക്ഷീണം മൂലം പെട്ടെന്ന് ഓഫ് ആയി.


കാലത്ത് നാലു മണിക്ക് ക്ഷേത്രത്തിൽ പോയി തൊഴണം എന്ന കൂടെയുള്ളവരുടെ ആഗ്രഹത്തിന് ഒപ്പം നിന്നു. 3.30ന് ഉണർന്നു റെഡി ആയി നാലുമണിക്ക് ക്ഷേത്രത്തിലേക്ക് പോയി. അവിടെ അപ്പോഴേക്കും നീണ്ട ക്യു രൂപപ്പെട്ടു കഴിഞ്ഞിരുന്നു.

മണിക്കൂറുകളോളം ക്യവിൽ നിന്ന് ഒടുവിൽ ക്ഷേത്രത്തിൽ കയറി കണ്ട് പുറത്ത് വന്നപ്പോഴേക്കും സമയം രാവിലെ ഏഴു മണി ആയിരുന്നു. തലേന്നാൾ കഴിച്ച ഹോട്ടലിൽ നിന്ന് തരക്കേടില്ലാത്ത ഒരു ബ്രേക്ക് ഫാസ്റ്റും പാസാക്കി കുടജാദ്രിക്ക് പോകാൻ ജീപ്പ് അന്വേഷിച്ചു. 470 രൂപ ഒരാൾക്ക് എന്ന നിരക്കിൽ എട്ടു പേർക്കുള്ള ഒരു ജീപ്പ് പെട്ടെന്ന് ഏർപ്പാടാക്കി. ആള് തികഞ്ഞില്ലെങ്കിലും പോയാലോ എന്ന് ചിന്തിക്കുന്ന സമയത്താണ് രണ്ടുപേർ മുന്നിലേക്ക് എത്തുന്നത്.

കൈ നിറയെ അണിഞ്ഞിരിക്കുന്ന കുപ്പിവളകളും കഴുത്തിലെ കരിമണി മാലയും കണ്ടപ്പോൾ, പിന്നെ ഒപ്പം ഉള്ളയാൾ ജീപ് ഡ്രൈവറോട് കന്നഡയിൽ സംസാരിക്കുന്നത് കേട്ടപ്പോൾ കന്നഡക്കാർ ആണെന്ന് തെറ്റിദ്ധരിച്ചു. പിന്നീട് യാത്ര തുടങ്ങിയപ്പോ പിറകിലേക് തിരിഞ്ഞു, 'ഇങ്ങള് കണ്ണൂരാ അല്ലേ' ന്നുള്ള ചോദ്യം കേട്ടപ്പോ, 'അത, നിങ്ങൾ മലയാളി ആയിരുന്നോ' എന്ന് അത്ഭുതം കൂറി. പരിചയപ്പെട്ടപ്പോൾ ആളും കണ്ണൂരിൽ (പയ്യന്നൂര്കാരൻ) ആണെന്നും 25 വർഷമായി മംഗലാപുരത്താണ് താമസം എന്നും മാധ്യമപ്രവർത്തകൻ ആണെന്നും കൈരളി ടി.വി യിൽ ആണ് ജോലി ചെയ്യുന്നതെന്നും അറിയാൻ കഴിഞ്ഞു. അപ്പൊ പിന്നെ അന്യദേശത്ത്സ്വന്തം നാട്ടുകാരെ കിട്ടിയപോലെ ഇരട്ടി സന്തോഷായി. പിന്നീട് യാത്രയിൽ അവരും നല്ല കൂട്ടായിരുന്നു.

ഗായത്രി, ഗൗരി, ഗാഥ. മൂന്നു പെൺകുട്ടികളിൽ ഏറ്റവും കുഞ്ഞായിരുന്നു ഗാഥ. അഞ്ചോ ആറോ വയസ്സ് മാത്രം ഉള്ള ഒരു കുട്ടി. അവളായിരുന്നു എന്റെ പിന്നെയുള്ള കമ്പനി. മൂകാംബികയിൽ നമ്മൾ ചിലവഴിച്ച നേരമത്രയും അമ്മയുടെയോ അച്ഛന്റെയോ ഒക്കത്ത് തന്നെ ആയിരുന്നു അവൾ. മൂന്നു മണിക്ക് എഴുന്നേൽപ്പിച്ചതിന്റെ ഉറക്കച്ചടവ് മൊത്തം അവളുടെയും ചേച്ചിമാരുടെയും മൂഡ് നശിപ്പിച്ച അവസ്ഥയിൽ ആയിരുന്നു. ദർശനം കഴിഞ്ഞു തിരിച്ചെത്തി ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിച്ചു കഴിഞ്ഞാണ് കുട്ടിപ്പട്ടാളം ഒന്ന് ഉഷാറായത്. ആ സമയം കൊണ്ട് ഞാൻ അവരെ കൈയിലെടുത്തു. ഗാഥയോട് നമുക്കൊരു ടീം ആയി മല കയറണമെന്നും ചേച്ചിമാരെ തോൽപ്പിച്ചു ആദ്യം തന്നെ ശ്രീ ശങ്കരാചാര്യരുടെ സർവ്വജ്ഞപീഠത്തിൽ കയറി അവരെ കൂക്കി വിളിക്കണം എന്നുമൊക്ക പറഞ്ഞു കൊണ്ട് കൈയിൽ പിടിച്ചു നടത്തിച്ചു. ആൾ അതീവ ഉത്സാഹത്തോടെ ഒപ്പം പോന്നു. മൂകാംബികയുടെയും ശ്രീ ശങ്കരാചാര്യർ തപസ്സിരുന്ന സർവ്വജ്ഞ പീഠത്തിന്റെയും ഐതിഹ്യം കൂടെയുള്ള മംഗലാപുരം മലയാളി പങ്കുവെച്ചത് ശ്രദ്ധയോടെ കേട്ടിരുന്നു.


കർണാടക സംസ്ഥാനത്തിലെ ശിവമോഗ ജില്ലയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ മലനിരയാണ് കുടജാദ്രി മല. 3,000 അടിയിൽ കൂടുതൽ ഉയരമുണ്ടിതിന്. കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ദേവസ്ഥാനം സന്ദർശിക്കുന്ന വിശ്വാസികളും പ്രകൃതിപ്രേമികളും കൂടാതെ ചരിത്രാന്വേഷികളും ഈ മല സന്ദർശിക്കുന്നു.

ചരിത്രപരമായ പ്രാധാന്യം

കുടജാദ്രിയുടെ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വം ശ്രീ ആദി ശങ്കരാചാര്യരാണ്. അദ്ദേഹം ഈ മലയിലെ ശാന്തതയിലും ആധ്യാത്മികതയിലും ആകർഷിക്കപ്പെട്ടു. ഇവിടെ അദ്ദേഹം ധ്യാനത്തിലിരുന്നു, തപസാചരിച്ചു. തുടര്‍ന്ന് മൂകാംബികാ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഇന്ന് അവിടെ ‘ശങ്കരപീഠം’ എന്ന ഒരിടം കാണാം. കുടജാദ്രി മലയുടെ അടിയിൽ സ്ഥിതിചെയ്യുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രം ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. ഈ ക്ഷേത്രത്തിലെ ദേവിയെ ശ്രീ ശങ്കരാചാര്യർ ആണ് താന്ത്രികമായി പ്രതിഷ്ഠിച്ചത് എന്നാണു വിശ്വാസം.

ഹിന്ദു മതത്തിൽ, പ്രത്യേകിച്ചും അദ്വൈതവേദാന്തത്തിൽ, കുടജാദ്രിക്ക് ആധ്യാത്മികമായി വലിയ പ്രാധാന്യമുണ്ട്. ശിവനും ശക്തിയും ഒരുമിച്ച് ആരാധിക്കപ്പെടുന്ന അവിസ്മരണീയമായ ക്ഷേത്രപരിസരങ്ങളാണ് ഇവിടെ. കേരളത്തിന്റെ അതിരിലാണ് ഈ സ്ഥലം. കുടജാദ്രിയിൽ പ്രകൃതിഭംഗിയും വന്യജീവികളും സമൃദ്ധമാണ്. മലയിടുക്കുകളും വെള്ളച്ചാട്ടങ്ങളും വനജീവികൾക്കും പക്ഷികൾക്കും അഭയസ്ഥലമാണ്.

കുടജാദ്രിയിലെ മലനിരകളിലേക്ക് ജീപ്പിൽ അല്ലെങ്കിൽ കാൽനട ആയാണ് എത്തപ്പെടേണ്ടത്. മലമുകളിലെ ശങ്കരപീഠം, അഗസ്ത്യ തീർഥം, ഗണേശ ഗുഹ എന്നിവ പ്രധാന ആകർഷണങ്ങളാണ്. ഇതു കൂടാതെ കുടജാദ്രി ഒരു ബയോഡൈവേഴ്സിറ്റി ഹോട്ട്സ്പോട്ടും ആണ്.

പൊരിയുന്ന വെയിൽ ആയിരുന്നു. വിചാരിച്ച പോലെ എളുപ്പത്തിൽ ചവിട്ടി കയറാവുന്ന പാറകെട്ടുകൾ ആയിരുന്നില്ല. എങ്കിലും മലമുകളിൽ നിന്നുള്ള നേർത്ത തണുത്ത കാറ്റേറ്റുള്ള മല കയറ്റം പ്രത്യേക അനുഭവം തന്നെയായിരുന്നു. കാടും, മേടും, കോടമഞ്ഞും, താഴ്‌വരകളും, കൊല്ലികളും, ആകാശവും.

ഗാഥയോട് കഥ പറഞ്ഞും, അവളുടെ കുഞ്ഞു കുഞ്ഞു നൂറായിരം ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞും, തളരുമ്പോൾ ഇടക്ക് അവളെ വിശ്രമിക്കാൻ ഇരുത്തിയും, വീണ്ടും പ്രോത്സാഹിപ്പിച്ചു മല കയറ്റിയും ഗൗരിയെയും ഗായത്രിയെയും പിന്നിലാക്കി തോൽപിക്കുമ്പോൾ ആ കുഞ്ഞു മുഖത്ത് വിരിയുന്ന വിജയത്തിന്റെ ചിരി ആസ്വദിച്ചും ഒരു മിനിറ്റു പോലും നിർത്താതെ സംസാരിച്ചു കൊണ്ട് ഗാഥക്കൊപ്പം കുടജാദ്രിയുടെ മലകയറി. പാറക്കല്ലുകളും പൂമേടുകളും താണ്ടി അവസാനം ഒത്തിരിയൊത്തിരി ഋഷിവര്യന്മാർ തപസ്സിരുന്ന ആ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. എന്നിട്ട് സർവജ്ഞ പീഠത്തിൽ അൽപ സമയം കണ്ണുകളടച്ചിരുന്നു.

ഗാഥ നല്ല മിടുക്കിയായി മത്സരബുദ്ധിയോടെ തന്നെ തിരിച്ചിറങ്ങിയതും എന്റെ കൈയിൽ പിടിച്ചുകൊണ്ടായിരുന്നു. വീട്ടിൽ എത്തി ഒരു കുഞ്ഞു കഥ എഴുതുമെന്നും കാടും മലയും കോടമഞ്ഞും താഴ്‌വരയും ആകാശവും കണ്ടതൊക്കെ അച്ചാച്ഛനോടും അമ്മമ്മയോടും ശ്രീദേവി എന്ന കൂട്ടുകാരിയോടും ചെന്ന് പറഞ്ഞു കൊടുക്കുമെന്നും അവളെനിക്ക് ഉറപ്പു തന്നു.

ചേച്ചിമാരെ തോൽപ്പിച്ചു കൊണ്ടു കുഞ്ഞു ഗാഥ അപ്പോഴേക്കും ഒരു വിജയഗാഥ തന്നെ രചിച്ചിരുന്നു. കുടജാദ്രിയിൽ കണ്ട നല്ലൊരു കാര്യം എന്താന്ന് വെച്ചാൽ പോകും വഴി ഫോറസ്റ്റിന്റെ ഒരു ചെക് പോസ്റ്റുണ്ട്. അവിടെ പേരും വിവരങ്ങളും നൽകുന്നത് കൂടാതെ നമ്മുടെ കൈയിൽ ഉള്ള പ്ലാസ്റ്റിക് ബോട്ടിലുകളും ബിസ്ക്കറ്റ് കവറുകൾ അടക്കം അവർ ചെക് ചെയ്തു നോട്ട് ചെയ്തു വെക്കും. വാട്ടർ ബോട്ടിൽ കയ്യിൽ ഉണ്ടെങ്കിൽ ഒന്നിന് 50 രൂപ വെച്ചു അവിടെ വാങ്ങി വെക്കും. തിരിച്ചു വരുമ്പോൾ ബോട്ടിൽ തിരികെ കൊണ്ടു വന്നു കാണിച്ചാൽ ആ പൈസ തിരിച്ചു നൽകും. ജൈവവൈവിദ്ധ്യ മേഖല ആയതിനാൽ ഇതൊരു നല്ല കാര്യമായി തോന്നി.

ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ ശക്തമായ ഇടപെടൽ മൂലം മറ്റിടങ്ങളിൽ കാണാറുള്ളത് പോലെ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരങ്ങൾ ഈ കാടിനുള്ളിൽ കാണാൻ പറ്റിയില്ല എന്നത് വളരെ സന്തോഷം നൽകി.

Show Full Article
TAGS:Mookambika temple travel news് travelogue kudajadri 
News Summary - To Kodachadri via Kollur Mookambika
Next Story