
സന്തോഷ വിദ്യാലയങ്ങളിലേക്ക് വഴി തുറക്കാം
text_fields1965ൽ ആണ് ഞാന്‍ ഒന്നാം ക്ലാസില്‍ ചേരുന്നത്. ഇന്നത്തെപ്പോലെ തോരണങ്ങളോ ബലൂണുകളോ മധുരമോ വരവേല്‍പ്പ് ചടങ്ങുകളോ നേതാക്കളുടെ പ്രസംഗങ്ങളോ സമ്മാനങ്ങളോ ഒന്നും ഇല്ലാത്ത ഒരു തുടക്കം. രാവിലെ ഇടവപ്പാതിയും സ്കൂൾ തുറപ്പും ഒന്നിച്ചാണ് വരുക. മഴയത്ത് ചിലർ സ്വന്തം കറുത്ത പുത്തന്‍ശീലക്കുട വട്ടം കറക്കി മഴത്തുള്ളികളെ വിതറിത്തെറിപ്പിച്ച് പത്രാസിലങ്ങനെ നടക്കും, മറ്റു ചിലർ റിപ്പയർ ചെയ്ത നരച്ച കുടക്കീഴിൽ ഒത്തൊരുമയോടെ കെട്ടിപ്പിടിച്ച്, വേറെ ചിലർ ചേമ്പിലയോ വാഴയിലയോ ഉടൽമേലെ പിടിച്ച്, മഴ തോരാൻ കാത്ത് നിൽക്കുന്ന മറ്റൊരു വിഭാഗം... അതേ, ജൂൺ മഴ പള്ളിക്കൂടത്തിലേക്ക് പോകുന്ന കുട്ടികളുടെ ജീവിത പശ്ചാത്തലത്തെ വിളിച്ചു പറയുന്ന കാലമായിരുന്നു അത്.
നാട്ടിലെ കുട്ടികൾ മിക്കവരും ആശാൻ പള്ളിക്കൂടത്തിൽനിന്നും അക്ഷരമാല പഠിച്ചിട്ടാണ് ഒന്നിലേക്ക് പോയിരുന്നത്. മണലിലാണ് എഴുത്ത്. ചില കുട്ടികളുടെ വീട്ടിൽ ആശാനെത്തും. അവിടെ ഉമിയിൽ എഴുതിക്കും. എഴുത്തോലയുടെ എണ്ണമാണ് ആശാൻ പള്ളിക്കൂടത്തിൽ അന്ന് എ പ്ലസ് നിശ്ചയിക്കുക. ക കാ കി കീ ന്ന് തുടങ്ങിയാൽ പിന്നെ കം ക: യിലാണ് ബ്രേക്ക് വീഴുക. മുഴുവൻ അക്ഷരങ്ങളും ചിഹ്നം ചേർത്ത് പാടി പഠിക്കും.
ഈ അക്ഷരക്കരുത്തുമായി ഒന്നിലെത്തിയാൽ പറ, പന, തല, വല എന്നീ പാഠങ്ങളായി. പറ, പാറ, പത, പാത, പന, പാന എന്നെല്ലാം പഠിപ്പിക്കും. പാന എന്താന്ന് അറിയാത്ത ഞങ്ങൾ വര വാര, തരം താരം, മരം മാരം എന്നൊക്കെ വാക്കുണ്ടാക്കി! ആശാൻ പള്ളിക്കൂടത്തിലെ മണ്ണെഴുത്തു കൂട്ടുകാരിൽ പലരും കൂട്ടിയെഴുതാനും വായിക്കാനുമറിയാത്തതിനാല്‍ പരീക്ഷകളിൽ മൊട്ടയും ആനമൊട്ടയും വാങ്ങി. സ്ലേറ്റിലെ മൊട്ടകൾ തുടച്ചു കളയാൻ എളുപ്പമായിരുന്നു.
ഡോ. ടി. പി. കലാധരന്‍
അക്കാലത്ത് ജയവും തോൽവിയും ഉള്ള പരീക്ഷയായിരുന്നു. തോൽക്കുന്നവരെ മണ്ടന്മാർ/മണ്ടികൾ എന്ന് വിളിച്ചു. ഒന്നാം കൊല്ലക്കാർ, രണ്ടാം കൊല്ലക്കാർ, തോറ്റ് തുന്നം പാടിയവർ എന്ന് ഗ്രേഡ് തിരിച്ചു. തോൽക്കുന്നതിന് കാരണം കുട്ടികളാണെന്ന ധാരണയായിരുന്നു സമൂഹത്തിന്. വീട്ടിൽ വകയില്ലാത്തവരുടെ മക്കളായിരുന്നു തോൽവിക്കാരിലധികവും.
സ്കൂൾ തുറക്കുന്ന ദിവസം തോറ്റ കുട്ടികൾ ഒഴികെയുള്ളവർ ആർത്തുല്ലസിച്ച് അടുത്ത ഉയർന്ന ക്ലാസുകളിലേക്ക് പോയി. ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശമായി അന്ന് കരുതിയിരുന്നില്ല. അടിസ്ഥാന ധാരണകൾ ഇല്ലാത്തതിനാൽ ഇത്തരം കുട്ടികൾക്ക് ക്ലാസിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ ഉൾക്കൊള്ളാനായില്ല. എല്ലാ ക്ലാസുകളിലും പിൻബെഞ്ചുകാർ എന്ന വർഗം സൃഷ്ടിക്കപ്പെട്ടു. ഒന്നാം ക്ലാസിൽ ചേർന്നവരിൽ 25ശതമാനം പത്താംതരം വരെ എത്തിയില്ല. പട്ടികവർഗക്കാരിൽ 66ശതമാനം കൊഴിഞ്ഞു പോയി, അല്ല അത്രയും പേരെ കൊഴിച്ചു കളഞ്ഞു!
കാലം കടന്നു പോയി. ശിശു സൗഹൃദ വിദ്യാഭ്യാസം, പ്രവർത്തനാധിഷ്ഠിത വിദ്യാഭ്യാസം, വിമർശനാത്മക ബോധനശാസ്ത്രം, സാമൂഹിക ജ്ഞാന നിർമിതിവാദം, ഗ്രേഡ് സമ്പ്രദായം, നിരന്തര വിലയിരുത്തൽ തുടങ്ങിയ ഒട്ടേറെ നവീനാശയങ്ങൾ കേരളം ആശയതലത്തിൽ വരവേൽക്കുകയും പ്രായോഗികതലത്തിൽ പരാജയപ്പെടാൻ കൂട്ടുനിൽക്കുകയും ചെയ്യുന്ന വിചിത്രമായ സ്ഥിതിവിശേഷവുമുണ്ടായി. പ്രശ്നങ്ങൾക്കെല്ലാം കാരണം പുതിയ ആശയങ്ങളാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ച പാരമ്പര്യവാദികൾക്ക് ഇത് ആയുധമായി. അക്കാദമിക ജഡത്വം മറികടക്കാനുള്ള ശ്രമങ്ങള്‍ ഓരോ സര്‍ക്കാറും ഏറ്റെടുത്തു. സമഗ്ര ശിക്ഷ കേരള, മലയാളത്തിളക്കം, ഗണിത വിജയം, ഉല്ലാസ ഗണിതം എന്നീ പരിപാടികളിലൂടെ പിന്നാക്കക്കാരെന്ന് മുദ്രകുത്തിയ കുട്ടികളെ ചേർത്തു പിടിക്കാനും അടിസ്ഥാന ഭാഷാ, ഗണിതശേഷികൾ ചുരുങ്ങിയ സമയം കൊണ്ട് നേടാനാകുന്നതുമായ പ്രായോഗിക മാതൃകകൾ വികസിപ്പിച്ചത്. അതിന്റെ രീതീ ശാസ്ത്രം പ്രയോജനപ്പെടുത്തി പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നടക്കേണ്ടതായിരുന്നു. ഗവേഷണാത്മകമായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കേ ക്ലാസില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. ഒന്നാം ക്ലാസിലെ ആശയാവതരണ രീതിയാണ് മാതൃഭാഷയുടെ അടിത്തറ ഉറക്കാത്തതിന് കാരണമെന്ന വിമർശനത്തെ എസ്.സി.ഇ.
ആർ.ടി നേരിട്ടത് ആശയാവതരണ രീതി പ്രകാരം തയാറാക്കിയ പുതിയപാഠപുസ്തകത്തിന്റെ വിനിമയത്തെ നിരന്തരം നിരീക്ഷിക്കുകയും ഫീഡ്ബാക്ക് ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തിൽ മെച്ചപ്പെടുത്തിയുമായിരുന്നു. കേരളത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകള്‍ സമാഹരിച്ച് കുരുന്നെഴുത്തുകള്‍ എന്ന പേരില്‍ ഒരു പുസ്തകം മേയ് മാസം വിദ്യാഭ്യാസമന്ത്രി പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ത്തന്നെ ആദ്യമായിരിക്കും ഇത്തരം ഒരു പുസ്തകപ്രകാശനം. അത് ഒരു മറുപടി കൂടിയായിരുന്നു. പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അക്ഷരമറിയില്ല എന്ന് ഒരു സംഘം സാസ്കാരികപ്രവര്‍ത്തകരും സര്‍വകലാശാലാ അധ്യാപകരും നിരന്തരം ഉന്നയിച്ച വിമര്‍ശനത്തിനെ തെളിവ് വെച്ചുള്ള മറുപടി കൊടുക്കുവാന്‍ സര്‍ക്കാറിനായി. സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന എന്റെ കേരളം പ്രദര്‍ശനത്തില്‍ പല ജില്ലകളിലും ഒന്നാം ക്ലാസിലെ കുട്ടികള്‍ അവരുടെ കഴിവുകള്‍ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ എത്തി. നിങ്ങള്‍ എടുത്തുനല്‍കുന്ന ബാലസാഹിത്യകൃതികള്‍ ഞങ്ങള്‍ വായിച്ചുകേള്‍പ്പിക്കാം. നിങ്ങള്‍ പറയൂ ഞങ്ങള്‍ എഴുതിക്കാണിക്കാം എന്നാണ് കുരുന്നുകള്‍ പറഞ്ഞത്. ആത്മവിശ്വാസത്തോടെ കേരളത്തിലെ ധാരാളം പൊതുവിദ്യാലയങ്ങളില്‍ പഠനോത്സവത്തിന്റെ ഭാഗമായി ഇത്തരം തത്സമയ പ്രകടനങ്ങള്‍ നടന്നു. ഒന്നാം ക്ലാസുകാരെഴുതിയ കഥകളും പാട്ടുകളും ഡയറികളും അച്ചടിച്ചു പ്രസിദ്ധീകരിക്കപ്പെട്ടു. ഒന്നാം ക്ലാസില്‍ നടപ്പാക്കിയ പുതിയ പാഠപുസ്തകം വിജയം കണ്ടതില്‍ സര്‍ക്കാറിന് അഭിമാനിക്കാം. രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാസം പകരുന്ന അനുഭവമാണ്. എല്ലാവരെയും നിശ്ചിതനിലവാരത്തിലെത്തിക്കാന്‍ കഴിയുമെന്നാണ് ഒന്നാം ക്ലാസ് നല്‍കുന്ന ഒന്നാന്തരം പാഠം. മറ്റ് ക്ലാസുകളിലും ഇതുപോലെ ഗവേഷണാത്മകമായ ഇടപെടല്‍ വേണം.
നിരന്തര വിലയിരുത്തൽ നിരന്തര പിന്തുണയുമായി ബന്ധപ്പെടുത്തി കാണേണ്ടതിന് പകരം രേഖകൾ പൂരിപ്പിക്കലായി. മേലധികാരികളെ ബോധ്യപ്പെടുത്തുന്നതിനുള്ള ചടങ്ങുകൾ പോര.
സന്തോഷ വിദ്യാലയസങ്കൽപം വളര്‍ത്തിയെടുക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. അതൃപ്തരായ വിദ്യാര്‍ഥികളാണ് സന്തോഷം തേടി ലഹരിക്കും മൊബൈല്‍ ആസക്തിക്കും മറ്റും വിധേയപ്പെടുന്നത്. പഠനാനന്ദം ഓരോ ദിവസവും ഓരോ കുട്ടിക്കും ലഭിക്കണമെങ്കില്‍ വ്യക്തിഗത ശ്രദ്ധയും പിന്തുണയും അക്കാദമിക വിശകലനവും പ്രശ്ന പരിഹാരാന്വേഷണവും ചേര്‍ന്ന ക്ലാസ് തന്ത്രങ്ങള്‍ പ്രയോജനപ്പെടുത്തണം. എന്തുകൊണ്ട് ചെറുവിഭാഗം കുട്ടികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ല? അവര്‍ക്ക് കൂടി ഗ്രഹിക്കാവുന്ന വിധത്തില്‍ അധ്യയനത്തെ പുതുക്കാനാകണം. ഹൈടെക് വിദ്യാലയങ്ങള്‍ വന്നിട്ടും ഇ ഗ്രേഡുകളില്‍ പെട്ട ഏഴെട്ട് ശതമാനം കുട്ടികള്‍ ഉണ്ട് എന്നത് അഭിമാനിക്കത്തക്ക വസ്തുതയല്ല.
സാങ്കേതികവിദ്യയെ ബിഹേവിയറിസം അടിസ്ഥാനമാക്കി അധ്യാപകകേന്ദ്രിതരീതികളില്‍ ഉപയോഗിക്കുന്ന പ്രവണതയാണ് പല ക്ലാസുകളിലും കാണാനാകുന്നത്. പൗലോഫ്രയര്‍ ചൂണ്ടിക്കാണിച്ച ബാങ്കിങ് വിദ്യാഭ്യാസത്തിന്റെ മറ്റൊരു പതിപ്പ്. പ്രശ്നോന്നിത പഠനത്തെ വിളക്കിച്ചേര്‍ക്കാന്‍ സാങ്കേതികവിദ്യാ സഹായപഠനരീതിക്ക് കഴിയണം. വിജയാനന്ദം അനുഭവിക്കുന്ന കുട്ടികളും പൂര്‍ണസംതൃപ്ത രക്ഷിതാക്കളും അധ്യാപനവിജയം ആഘോഷിക്കുന്ന അധ്യാപകരും കേരളത്തിലെ വിദ്യാലയങ്ങളില്‍ ഉണ്ടാകണം. സന്തോഷ വിദ്യാലയസങ്കൽപത്തിന് മങ്ങലേല്‍പ്പിക്കാനിടയുള്ള ഓരോ ഘടകവും വിമര്‍ശനപരമായി പരിശോധിക്കണം. സര്‍ക്കാറിന്റെ സമഗ്രഗുണമേന്മാ പദ്ധതി ഈ ആശയത്തെ പിന്‍പറ്റണം. രക്ഷിതാക്കളെ ശത്രുപക്ഷത്താക്കുന്ന നടപടികള്‍ ഉപേക്ഷിക്കണം. തങ്ങളുടെ കുട്ടികളുടെ പഠനത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അതിയായ താൽപര്യമുണ്ട്. ക്ലാസ് പി.ടി.എകള്‍ പ്രതിമാസ ലക്ഷ്യങ്ങള്‍ നേടിയോ എന്ന് പരിശോധിക്കണം. ഓരോ രക്ഷിതാവിനും കുട്ടി ആര്‍ജിച്ച പഠനശേഷികളുടെ പകര്‍പ്പ് നല്‍കാനാകും സഹിതം പോര്‍ട്ടലിന്റെ സഹായത്തോടെ നടപടികള്‍ പുരോഗമിക്കുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു. അഭിമാന നിലവാരത്തില്‍ എല്ലാ കുട്ടികളും എത്തി എന്ന് ഉറപ്പാക്കുകയും വേണം. പുതിയ അധ്യയന വര്‍ഷത്തില്‍ സൂക്ഷ്മതല അക്കാദമിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിദ്യാലയാധിഷ്ഠിത ഗവേഷണാത്മക അധ്യാപനസംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് പ്രാധാന്യം നല്‍കണം.