‘മഡ്‌ലീൻ’ കപ്പലിന്റെ പേര് ഗസ്സയിലെ ഏക മത്സ്യത്തൊഴിലാളി വനിതയുടേത്; ആരാണ് ആ പോരാളി?
text_fieldsഗസ്സ സിറ്റി: മഡ്‌ലീൻ എന്ന കപ്പലിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ലോകത്തിന്റെ കണ്ണുകളിപ്പോൾ. കൊടും പട്ടിണിയിലമർന്ന ഗസ്സയിലെ നിസ്സഹായ ജീവനുകൾ രക്ഷിക്കാനുള്ള സഹായം എത്തിക്കാൻ ശ്രമിക്കുന്നതിനായി ഗസ്സയിലേക്ക് യാത്ര തിരിച്ച ആ കടൽ യാനത്തിന് അങ്ങനെയൊരു പേരു വരാൻ കാരണക്കാരിയായ വനിതയെക്കുറിച്ച് വളരെക്കുറച്ചേ പുറംലോകത്തിനറിയൂ. ഗസ്സയിലെ ഏക മത്സ്യത്തൊഴിലാളി വനിതയായ മഡ്‌ലീൻ കുലാബ് ആണവർ!
മൂന്നു വർഷം മുമ്പ് അൽ ജസീറ ആദ്യമായി മഡ്‌ലീൻ കുലാബിനെ കണ്ടുമുട്ടിയപ്പോൾ അവർക്ക് രണ്ട് കുട്ടികളായിരുന്നു. മൂന്നാമത്തെ കുട്ടിയെ പ്രതീക്ഷിച്ചിരിക്കുകയും. ഗസ്സ സിറ്റിയിൽ ഭർത്താവ് ഖാദർ ബക്കർ (32) എന്ന മത്സ്യത്തൊഴിലാളിയോടൊപ്പം താരതമ്യേന ശാന്തമായ ജീവിതം നയിച്ചു.
ഇസ്രായേലിന്റെ ഉപരോധം മൂലം കുടുംബത്തെ പോറ്റാനായി പ്രാദേശിക മാർക്കറ്റിൽ വിൽക്കാൻ കഴിയുന്ന മത്സ്യം കടലിൽ നിന്ന് പിടിച്ചായിരുന്നു ആ കുടുംബത്തിന്റെ ഉപജീവനം. ഇപ്പോൾ 30 വയസ്സുള്ള മഡ്‍ലീൻ അതിനായി അക്കാലത്ത് നിർഭയം ബോട്ടിൽ യാത്ര ചെയ്ത് മൽസ്യ ബന്ധനം നടത്തി.
ഗസ്സക്കെതിരായ ഇസ്രായേലിന്റെ യുദ്ധം ആരംഭിച്ച 2023 നവംബറിലെ ഒരു വ്യോമാക്രമണത്തിൽ മഡ്‍ലീന്റെ പിതാവിനെ ഇസ്രായേൽ കൊലപ്പെടുത്തി. ഹൃദയം തകർന്ന ആ കുടുംബം ഒമ്പത് മാസം ഗർഭിണിയായ മഡ്‍ലീനെയും കൊണ്ട് ഖാൻ യൂനിസിലേക്കും പിന്നീട് റഫയിലേക്കും ദെയ്ർ അൽ ബലായിലേക്കും അവിടെനിന്ന് നുസൈറത്തിലേക്കും പലായനം ചെയ്തു.
ജനുവരിയിൽ ഇസ്രായേൽ സൈന്യം കുടിയിറക്കപ്പെട്ട ആളുകളെ വടക്കോട്ട് മടങ്ങാൻ അനുവദിച്ചപ്പോൾ തകർന്നടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങളിലേക്ക് വീണ്ടുമണഞ്ഞു.
ഉത്തരവാദിത്തവും അഭിമാനവും
തന്റെ തകർന്ന സ്വീകരണമുറിയിലെ കീറിയ സോഫയിൽ മഡ്‍ലീൻ ഇരിക്കുന്നു. നാല് കുട്ടികളിൽ മൂന്ന് പേർ അവളോടൊട്ടി നിൽക്കുന്നു. കുഞ്ഞ് വസീലയാണ് മടിയിൽ. അരികിൽ അഞ്ച് വയസ്സുള്ള സഫിനാസ്, മൂന്ന് വയസ്സുള്ള ജമാൽ.
ഗസ്സയിലെ ഉപരോധം തകർക്കാൻ ഇറങ്ങിത്തിരിക്കുന്ന കപ്പലിന് തന്റെ പേരാണിടുതെന്ന് ഒരു ഐറിഷ് ആക്ടിവിസ്റ്റ് സുഹൃത്തിൽ നിന്ന് കേട്ടറിപ്പോൾ തോന്നിയ അനുഭവത്തെക്കുറിച്ച് അവൾ അൽ ജീസറയോട് പങ്കുവെച്ചു.
‘ഞാൻ ഏറെ വികാരാധീനയായി. വലിയ വലിയ ഉത്തരവാദിത്തബോധവും അൽപം അഭിമാനവും തോന്നിയെന്ന്’ അവൾ പുഞ്ചിരിയോടെ പറയുന്നു. ജീവിതത്തിന്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച്, എല്ലാ അപകടസാധ്യതകളെയും തൃണവൽക്കരിച്ച്, ഗസ്സക്കൊപ്പം നിലയുറപ്പിക്കുന ഈ പ്രവർത്തകരോട് ഞാനേറെ നന്ദിയുള്ളവളാണ്. മനുഷ്യത്വത്തിന്റെയും ആത്മത്യാഗത്തിന്റെയും ഏറ്റവും ഉയർന്ന രൂപമാണിത്’ - സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുംബെർഗ്, യൂറോപ്യൻ പാർലമെന്റിലെ ഫ്രഞ്ച് അംഗം റിമ ഹസ്സൻ എന്നിവരുൾപ്പെടെ 12 പേരുടെ സംഘത്തെക്കുറിച്ച് അവർ പറയുന്നു.
ആറു വയസ്സുള്ള സാൻഡിയുമായി മറ്റൊരു സോഫയിൽ ഖാദർ ഇരിക്കുന്നു. ഫലസ്തീൻ പതാക പറത്തുന്ന മഡ്‍ലീന്റെ ഫോട്ടോയുള്ള തന്റെ ഫോൺ അദ്ദേഹം നീട്ടിക്കാണിച്ചു. ‘15 വയസ്സ് മുതൽ മഡ്‍ലീൻ മത്സ്യബന്ധനം നടത്തുന്നുണ്ട്. അവളുടെ പിതാവിന്റെ ബോട്ടിൽ യാത്ര ചെയ്തുകൊണ്ട്. അന്ന് മെഡിറ്ററേനിയൻ കടലിലെ പരിചിതയായ എല്ലാ മത്സ്യത്തൊഴിലാളികളെയും അറിയുന്ന വ്യക്തി ഇപ്പോൾ മറ്റ് അന്താരാഷ്ട്ര ഐക്യദാർഢ്യ പ്രവർത്തകർക്കും സുപരിചിതയായിരിക്കുന്നു.
കടലിൽനിന്ന് മീൻ കൊണ്ടുവരിക മാത്രമല്ല. ഒരു മികച്ച പാചകക്കാരി കൂടിയാണ് മഡ്‍ലീൻ. വളരെ രുചികരമായി മീൻ വിഭവങ്ങൾ തയ്യാറാക്കും. തന്റെ പക്കൽനിന്ന് അവ വാങ്ങാൻ കാത്തിരിക്കുന്ന ആവശ്യക്കാരുടെ ഒരു പട്ടിക തന്നെ അവർക്കുണ്ടായിരുന്നു. ഗസ്സാ തീരത്ത് വ്യാപകമായി കാണപ്പെടുന്ന മത്തി ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾ പ്രത്യേകിച്ചും ജനപ്രിയമായിരുന്നു.
എന്നാൽ, അവർക്കിനി മീൻ പിടിക്കാനാവില്ല. യുദ്ധസമയത്ത് ഇസ്രായേൽ ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിച്ച മുഴുവൻ സംഭരണശാലയും നശിപ്പിച്ചതിനാൽ ഖാദറിനും അതിന് കഴിയില്ല. ‘ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. ഒരു ജീവിതത്തിന്റെ ഫലം മുഴുവനുമെന്ന്’ അവൾ പറയുന്നു.
ആകുലത വരുമാനത്തെക്കുറിച്ച് മാത്രമല്ല. അത് സ്വന്തം ഐഡന്റിറ്റിയെക്കുറിച്ചും കൂടിയാണ്. കടലുമായും മത്സ്യബന്ധനവുമായും ഉള്ള അവളുടെ ആഴത്തിലുള്ള ബന്ധമാണത്. ആഴ്ചയിൽ 10 തവണയെങ്കിലും ആസ്വദിച്ച് മത്സ്യം കഴിക്കുന്നതിന്റെ സന്തോഷം കൂടിയാണ് നഷ്ടമായത്. എല്ലാം മാറി. ഈ ക്ഷാമത്തിനിടയിലും ഇപ്പോൾ ഞങ്ങൾ മത്സ്യം കഴിക്കാൻ അതിയായി ആഗ്രഹിക്കുന്നു.
കൈകളിൽ ചോരപ്പൈതലുമായി വെറും തറയിൽ
2023 നവംബറിൽ കുടുംബ വീടിന് സമീപത്തുള്ള വ്യോമാക്രമണത്തിനു പിന്നാലെ മഡ്ലീന്റെ കുടുംബം ആദ്യം പലായനം തേടിയത് ഖാൻ യൂനുസിലേക്കായിരുന്നു. അവിടെ സുരക്ഷിതമായിരിക്കുമെന്ന ഇസ്രായേലി സൈന്യത്തിന്റെ നിർദേശത്തെ തുടർന്നായിരുന്നു അത്. അഭയം തേടിയ ശേഷം അവർ മറ്റ് 40 തോളം ബന്ധുക്കളോടൊപ്പം ഒരു ചെറിയ അപ്പാർട്ട്മെന്റിൽ എത്തി. പൊടുന്നനെ മഡ്‍ലീന് പ്രസവവേദന അനുഭവപ്പെട്ടു. ‘അതൊരു ദുഷ്‌കരവും ക്രൂരവുമായ പ്രസവമായിരുന്നു. വേദന സംഹാരിയോ വൈദ്യസഹായമോ ഇല്ലാതെ. പ്രസവശേഷം ഉടൻ തന്നെ ആശുപത്രി വിടാൻ ഞാൻ നിർബന്ധിതയായി. പരിക്കേറ്റവരുടെ എണ്ണം കൂടുതലായതിനാൽ കിടക്കകൾ ലഭ്യമല്ലായിരുന്നു’ -അവൾ പറയുന്നു.
അഭയ കേന്ദ്രത്തിൽ തിരിച്ചെത്തിയപ്പോൾ കാര്യങ്ങൾ അത്രയും മോശമായിരുന്നു. ഞങ്ങൾക്കോ കുട്ടികൾക്കോ മെത്തയോ പുതപ്പോ പോലും ഉണ്ടായിരുന്നില്ല. നവജാത ശിശുവിനൊപ്പം എനിക്ക് വെറും തറയിൽ ഉറങ്ങേണ്ടി വന്നു. അത് ശാരീരികമായി ഏറെ പ്രയാസമുള്ളതായിരുന്നു. കുട്ടികൾക്കുള്ള ബേബി ഫോർമുല, ഡയപ്പറുകൾ, ഏറ്റവും അടിസ്ഥാന ഭക്ഷണ സാധനങ്ങൾ പോലും അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. കഷ്ടപ്പാടുകളെ കുറിച്ചുള്ള തന്റെ ധാരണയെ യുദ്ധം പുനഃർനിർമിച്ചുവെന്ന് അവൾ പറയുന്നു.
2022ൽ തന്നെ ഇസ്രായേലിന്റെ ഉപരോധത്തിനും അവരുടെ ബോട്ടുകൾ പതിവായി നശിപ്പിക്കപ്പെടുന്നതിനുമിടയിൽ താനും ഖാദറും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുകയായിരുന്നു. ചെറിയ കുട്ടികളുള്ള മാതാവായിരിക്കുന്നതിന്റെയും ശാരീരികമായി ബുദ്ധിമുട്ടുള്ള ജോലികൾ ചെയ്യുന്നതിന്റെയും അധിക ഭാരവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അതിനേക്കാൾ മോശമായി. ഈ യുദ്ധത്തിൽ ഞമ്മൾ സഹിച്ച അപമാനം, വിശപ്പ്, ഭീകരത എന്നിവയുമായി താരതമ്യം ചെയ്യാവുന്ന മറ്റൊന്നില്ലെന്നും അവർ പറയുന്നു.
മാഡ്ലീൻ എന്ന കപ്പൽ
യുദ്ധത്തിലുടനീളം കണ്ടുമുട്ടിയ അന്താരാഷ്ട്ര സുഹൃത്തുക്കളുമായും ഐക്യദാർഢ്യ പ്രവർത്തകരുമായും മഡ്‍ലീൻ ബന്ധം പുലർത്തിയിരുന്നു. യാഥാർത്ഥ്യം താൻ അവരുമായി പങ്കുവെക്കുമായിരുന്നുവെന്നും അവർ പറയുന്നു. ‘എന്നിലൂടെയാണ് അവർ ഇവിടുത്തെ പല സാഹചര്യവും മനസ്സിലാക്കിയത്. അവരെല്ലാവരും കുടുംബത്തെപ്പോലെയായിരുന്നു. വിദേശത്തുള്ള സുഹൃത്തുക്കൾ വൈകാരികവും സാമ്പത്തികവുമായ പിന്തുണ നൽകി. ഗസ്സ മറന്നുപോയിട്ടില്ലെന്നും ആളുകൾ ഇപ്പോഴും അതെക്കുറിച്ച് കരുതുന്നതായും അവർ തോന്നിപ്പിച്ചു.
കപ്പലിന്റെ പേരിടലിലൂടെ താൻ ഓർമിക്കപ്പെട്ടതിൽ മഡ്‍ലീൻ നന്ദിയുള്ളവളാണ്. പക്ഷേ, മുമ്പ് തടഞ്ഞ ശ്രമങ്ങൾ ചൂണ്ടിക്കാട്ടി ഇസ്രായേൽ അധികൃതർ കപ്പൽ ഗസ്സയിലെത്താൻ അനുവദിക്കില്ലെന്ന് അവൾ ആശങ്കപ്പെടുന്നു. കപ്പൽ തടയുക എന്നത് ഏറ്റവും ചെറിയ കാര്യമായിരിക്കും. 2010ൽ നിരവധി ആളുകൾ കൊല്ലപ്പെട്ട തുർക്കി കപ്പലായ ‘മാവി മർമര’ക്ക് സംഭവിച്ചതുപോലെയുള്ള നേരിട്ടുള്ള ആക്രമണത്തിന്റെ സാധ്യതയാണ് കൂടുതൽ ആശങ്കയുണ്ടാക്കുന്നത്.
പക്ഷെ, എന്ത് സംഭവിച്ചാലും ദൗത്യത്തിന്റെ യഥാർത്ഥ സന്ദേശം ഇതിനകം ആ സംഘം എത്തിച്ചുകഴിഞ്ഞുവെന്ന് മഡ്‍ലീൻ വിശ്വസിക്കുന്നു. ആഗോള നിശബ്ദതയെ തകർക്കാനും ഗസ്സയിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കാനുമുള്ള ഒരു ആഹ്വാനമാണിത്. ‘ഉപരോധം അവസാനിപ്പിക്കണം ഈ യുദ്ധം ഉടനടി അവസാനിപ്പിക്കണം. ഇത് എനിക്ക് പ്രതീക്ഷ നൽകുന്ന ഒരു സന്ദേശം കൂടിയാണ്. അവർ എന്റെ ബോട്ട് ബോംബിട്ട് തകർത്തിരിക്കാം. പക്ഷേ, എന്റെ പേര് നിലനിൽക്കും. അത് കടലിനു കുറുകെയും സഞ്ചരിക്കും’ - മഡ്‍ലീൻ പറഞ്ഞു.