ഗ്രെറ്റക്ക് സ്വീഡനിൽ ഫലസ്തീൻ പതാകകളുമായി സ്വീകരണം; 'ഇസ്രായേൽ സൈന്യത്തെ പേടിയില്ല, വംശഹത്യയിൽ ലോകം തുടരുന്ന നിശ്ശബ്ദതയെ പേടിക്കുന്നു'
text_fieldsസ്റ്റോക്ഹോം: മെഡ്ലീൻ കപ്പലിൽ ഗസ്സക്ക് സഹായവുമായി പോവുന്നതിനിടെ ഇസ്രായേൽ തടഞ്ഞ് കസ്റ്റഡിയിലെടുത്ത ആക്ടിവിസ്റ്റുകളിലൊരാളായ പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗിനെ സ്വദേശമായ സ്വീഡനിലെത്തിച്ചു. ഇസ്രായേലിൽ നിന്ന് പാരീസ് വഴിയാണ് ചൊവ്വാഴ്ച രാത്രി ഗ്രെറ്റയെ സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിലെ അർലാൻഡ വിമാനത്താവളത്തിലെത്തിച്ചത്. ഗ്രെറ്റയെ പിന്തുണക്കുന്ന നിരവധി പേർ ഫലസ്തീൻ പതാകകളുമായി വിമാനത്താവളത്തിന് പുറത്ത് സ്വീകരിക്കാനെത്തി. ഇസ്രായേൽ സൈന്യത്തെ തനിക്ക് പേടിയില്ലെന്നും ഗസ്സയിലെ വംശഹത്യയിൽ ലോകം തുടരുന്ന നിശ്ശബ്ദതയെ പേടിയുണ്ടെന്നും ഗ്രെറ്റ പറഞ്ഞു.
അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ച് താൻ ഉൾപ്പെടുന്ന സംഘത്തെ തട്ടിക്കൊണ്ടുപോവുകയാണ് ഇസ്രായേൽ ചെയ്തതെന്ന് ഗ്രെറ്റ പറഞ്ഞു. അപമാനിക്കുന്ന വിധത്തിലാണ് ഇസ്രായേൽ സൈന്യം തങ്ങളോട് പെരുമാറിയത്. സൈനികനിൽ നിന്ന് താൻ സാൻഡ്്വിച്ച് സ്വീകരിക്കുന്ന ചിത്രം ഇസ്രായേൽ പി.ആർ സ്റ്റണ്ടിന്‍റെ ഭാഗമായാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. ലോകത്തിന്‍റെ ശ്രദ്ധ ഗസ്സയിലെ വംശഹത്യ നേരിടുന്ന ഫലസ്തീനികളിൽ തന്നെ കേന്ദ്രീകരിക്കണമെന്നും ഗ്രെറ്റ പറഞ്ഞു.
ഗസ്സയെ കടൽ വഴിയും ഉപരോധിച്ചിരിക്കുകയാണെന്നും ലംഘിക്കരുതെന്നുമുള്ള മുന്നറിയിപ്പിന് പിന്നാലെ തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് ഇസ്രായേൽ നാവിക സേനയും അതിർത്തി സുരക്ഷസേനയും മെഡ്ലീൻ കപ്പൽ പിടിച്ചെടുത്തത്. കപ്പൽ ഇസ്രായേലിലെ അഷ്ദോദ് തുറമുഖത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. 12 ആക്ടിവിസ്റ്റുകളെയും നാടുകടത്തൽ നടപടി തുടരുകയാണ് ഇസ്രായേൽ.
ഇസ്രായേൽ തുടരുന്ന കടുത്ത ഉപരോധം മറികടന്ന് സഹായം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രീ ഗസ്സ മൂവ്മെന്റിന്റെ ഗസ്സ ഫ്രീഡം ഫ്ലോട്ടില ഗസ്സയിലേക്ക് യാത്ര സംഘടിപ്പിച്ചത്. എന്നാൽ, ഗസ്സ തീരത്തുനിന്ന് 200 കിലോമീറ്റർ അകലെ കപ്പൽ തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു ഇസ്രായേൽ.
അതിനിടെ, ഗസ്സയിൽ ഫലസ്തീനികളുടെ വംശഹത്യ ഇടവേളയില്ലാതെ തുടരുകയാണ് ഇസ്രായേൽ. ഗസ്സ സിറ്റിക്ക് പടിഞ്ഞാറ് നെറ്റ്സരിം ഇടനാഴിക്ക് സമീപം ഭക്ഷണവിതരണ കേന്ദ്രത്തിൽ കാത്തുനിൽക്കുന്നവർക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 25ലേറെ പേർ കൊല്ലപ്പെട്ടു. സഹായ വിതരണ കേന്ദ്രങ്ങളിലെത്തുന്നവർക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ ഗസ്സയിൽ വ്യാപകമാവുകയാണ്.
പടിഞ്ഞാറൻ ഗസ്സയിൽ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു. അഭയാർഥികൾക്കുള്ള ടെന്‍റിന് നേരെയായിരുന്നു ഡ്രോൺ ആക്രമണം. ഇതോടൊപ്പം, അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം നടത്തി. ഒരാൾ കൊല്ലപ്പെട്ടതായും 10 പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കടുത്ത മാനുഷിക ദുരന്തം നേരിടുന്ന ഗസ്സയിൽ അന്താരാഷ്ട്ര സമ്മർദങ്ങൾക്ക് പുല്ലുവില നൽകിക്കൊണ്ട് ഇസ്രായേൽ ആക്രമണം തുടരുകയാണ്. തിങ്കളാഴ്ച 60 പേരെയാണ് കൊലപ്പെടുത്തിയത്. ഗസ്സ സിറ്റിയിൽ ഒരു മാധ്യമപ്രവർത്തകനും മൂന്ന് ആരോഗ്യപ്രവർത്തകരും കൊല്ലപ്പെട്ടവരിലുൾപ്പെടും.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ 2023 ഒക്ടോബർ ഏഴിന് ശേഷം 55,000ത്തോളം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. മാർച്ച് 18ന് വെടിനിർത്തൽ ലംഘിച്ചതിന് ശേഷം മാത്രം കൊല്ലപ്പെട്ടത് 4700ലേറെ േപരാണ്.