പുകഴ്ത്തലിനു പിന്നാലെ പാകിസ്താൻ കരസേന മേധാവി അസിം മുനീറിന് യു.എസ് മിലിറ്ററി പരേഡിലേക്ക് ക്ഷണം
text_fieldsഅസിം മുനീർ
വാഷിങ്ടൺ: യു.എസ് ആർമിയുടെ 250-ാം വർഷികാഘോഷ പരിപാടിയിലേക്ക് പാകിസ്താൻ കരസേന മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് ക്ഷണം. ശനിയാഴ്ച വാഷിങ്ടണിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന് അസിം മുനീർ സ്ഥിരീകരിച്ചെന്ന് യു.എസ് അധികൃതർ അറിയിച്ചു. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ 79-ാം ജന്മദിനം കൂടിയാണ് ശനിയാഴ്ച. ഇന്ത്യ -പാകിസ്താൻ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് പാക് കരസേന മേധാവിയുടെ യു.എസ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
സന്ദർശന വേളയിൽ പെന്‍റഗണിൽ യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിലെ ഉന്നതോദ്യോഗസ്ഥരുമായി മുനീർ കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. യു.എസ് സൈനിക കമാൻഡർ ജനറൽ മൈക്കൽ കൂറില്ല പാകിസ്താനെ പുകഴ്ത്തി രംഗത്തുവന്നതിനു പിന്നാലെയാണ് മിലിറ്ററി പരേഡിന് ക്ഷണം ലഭിച്ചത്. ഭീകരവിരുദ്ധ പോരാട്ടത്തിൽ പാകിസ്താൻ തങ്ങളുടെ മികച്ച പങ്കാളിയാണെന്ന് കൂറില്ല പറഞ്ഞു. ഐസിസ് ഖുറാസാനെ തകർക്കാൻ പാകിസ്താൻ സ്വീകരിച്ച സൈനിക നീക്കങ്ങളെ സെനറ്റ് ആംഡ് സർവിസസ് കമ്മിറ്റിക്ക് മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിൽ കമാൻഡർ ജനറൽ പ്രശംസിക്കുകയും പാകിസ്താനുമായും ഇന്ത്യയുമായും യു.എസ് ബന്ധം തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അസിം മുനീറിന് ക്ഷണം ലഭിച്ചത് ഇന്ത്യൻ നയതന്ത്രത്തിനേറ്റ മറ്റൊരു തിരിച്ചടിയാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് ഇന്ത്യക്കെതിരെ പ്രകോപനപരമായ ഭാഷയിൽ സംസാരിച്ചയാളാണ് മുനീർ. യു.എസ് എന്താണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ജയ്റാം രമേഷ് ചോദിച്ചു. തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് പാകിസ്താനെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താൻ ഇന്ത്യ നയതന്ത്ര നീക്കം നടത്തുന്ന സമയത്താണ് അവരെ പുകഴ്ത്തി അമേരിക്കൻ സൈനിക മേധാവിയുടെ സാക്ഷ്യപത്രവും പിന്നാലെ ക്ഷണവും.
പഹൽഗാം ഭീകരാക്രമണത്തിനും ഓപറേഷൻ സിന്ദൂരിനും ശേഷം പാകിസ്താനെ അപലപിക്കാനും നയതന്ത്രപരമായി ഒറ്റപ്പെടുത്താനും ഇന്ത്യൻ പ്രതിനിധി സംഘത്തെ ലോകമെമ്പാടും അയച്ചിരുന്നു. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധികളാണ് അമേരിക്ക സന്ദർശിച്ച് ഇന്ത്യൻ നിലപാട് ബോധ്യപ്പെടുത്തിയത്. എന്നാൽ, ഇവർ ഇന്ത്യയിൽ മടങ്ങിയെത്തിയതിന് പിന്നാലെ പാകിസ്താന് പൂർണ പിന്തുണയുമായി യു.എസ് സൈനിക മേധാവി സെനറ്റ് ആംഡ് സർവിസസ് കമ്മിറ്റിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാകിസ്താന്റെ ഭീകരവിരുദ്ധ പോരാട്ടങ്ങളെ പിന്തുണച്ച് മൈക്കൽ കൂറില്ല സെനറ്റ് കമ്മിറ്റിയിൽ സംസാരിച്ചത്.
ഇന്ത്യയുമായുള്ള ബന്ധം പാകിസ്താനുമായുള്ള ബന്ധത്തിന് തടസമാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും പാകിസ്താനുമായും ഇന്ത്യയുമായും ബന്ധം തുടണമെന്നും കൂറില്ല ആവശ്യപ്പെട്ടു. യു.എസിനെതിരെ ഉൾപ്പെടെ ലോകമെമ്പാടും ആക്രമണങ്ങൾ നടത്താൻ ശ്രമിക്കുന്ന ഏറ്റവും സജീവമായ തീവ്രവാദ സംഘടനകളിൽ ഒന്നാണ് ഐസിസ് കെ എന്നും ഐസിസ് ഖുറാസാനെതിരായ പോരാട്ടം പാകിസ്താൻ തുടരുന്നതായും മൈക്കൽ കൂറില്ല പറഞ്ഞു. പാകിസ്താൻ പങ്കാളിത്തത്തിലൂടെ ഡസൻ കണക്കിന് ഐസിസ്-കെ നേതാക്കളെ കൊല്ലപ്പെടുത്തിയെന്നും 2021ലെ കാബൂൾ ആബി ഗേറ്റ് ബോംബാക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന മുഹമ്മദ് ഷരീഫുല്ല ജാഫർ ഉൾപ്പെടെ അഞ്ച് ഉന്നതരെ പിടികൂടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.