സാമ്പത്തിക വളർച്ച ലക്ഷ്യം; ചൈനയുമായി കൈകോർത്ത് പാകിസ്ഥാൻ
text_fieldsചൈനയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും ഇരുരാജ്യങ്ങളും ചേർന്നുള്ള സാമ്പത്തിക വികസന പദ്ധതികൾ വികസിപ്പിക്കാനും പുതിയ ധാരണയായതായി ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ചൈന സന്ദർശനത്തിന് ശേഷമാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.
അയൽരാജ്യമായ അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി തർക്കങ്ങളും ഇറാൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കുന്നതുമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലാണ് പുതിയ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ചൈനയെ സമീപിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, പ്രധാനമന്ത്രി ലി ചിയാങ് എന്നിവരുമായി ഷെഹ്ബാസ് ഷെരീഫ് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഈ സാമ്പത്തിക വികസന പദ്ധതിയിലേക്ക് മൂന്നാം രാജ്യങ്ങളെയും പങ്കാളികളാക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്.
ചൈനയുടെ 'ബെൽറ്റ് ആൻഡ് റോഡ്' പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക വികസനവും ഒപ്പം പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്തിന്റെ വികസനവും വേഗത്തിലാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇതിനായി ചൈനയെയും പാകിസ്ഥാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കാരക്കോറം ഹൈവേയും ഖുഞ്ചെരാബ് പാസും കൂടുതൽ മികച്ച രീതിയിൽ നവീകരിക്കും.
പാകിസ്ഥാനിൽ ജോലി ചെയ്യുന്ന ചൈനീസ് തൊഴിലാളികൾക്കും അവിടുത്തെ നിക്ഷേപങ്ങൾക്കും നേരെയുണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങളിൽ ചൈനക്ക് വലിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ ചൈനീസ് പൗരന്മാരുടെയും പദ്ധതികളുടെയും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പാകിസ്ഥാൻ ചൈനക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തലിനും ഇസ്ലാമാബാദിൽ ചർച്ചകൾ നടത്തുന്നതിനും പാകിസ്ഥാൻ നടത്തുന്ന ശ്രമങ്ങളെ ചൈന അഭിനന്ദിച്ചു. പശ്ചിമേഷ്യയിൽ സമാധാനം തിരികെ കൊണ്ടുവരുന്നതിനുള്ള അഞ്ച് നിർദ്ദേശങ്ങൾക്ക് ഇരുരാജ്യങ്ങളും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ചൈനയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്ന തായ്‌വാൻ ചൈനയുടെ വിഭജിക്കാനാവാത്ത ഭാഗമാണെന്ന നിലപാട് പാകിസ്ഥാൻ വീണ്ടും ആവർത്തിച്ചു. എന്നാൽ ഈ വാദത്തെ തായ്‌വാൻ തള്ളിക്കളയുന്നുണ്ട്. തങ്ങളുടെ ഭാവി തീരുമാനിക്കേണ്ടത് സ്വന്തം ജനങ്ങളാണെന്നാണ് തായ്‌വാന്റെ നിലപാട്. അഫ്ഗാനിസ്ഥാനുമായുള്ള ചർച്ചകൾ മെച്ചപ്പെടുത്താൻ ചൈന നടത്തുന്ന ശ്രമങ്ങളെ പാകിസ്ഥാൻ സ്വാഗതം ചെയ്തു. കൂടാതെ പ്രാദേശിക സുരക്ഷ തകർക്കുന്നതിനോ ആക്രമണങ്ങൾ നടത്തുന്നതിനോ ആയി തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ പോലുള്ള ഭീകര സംഘടനകൾ തങ്ങളുടെ മണ്ണ് ഉപയോഗിക്കുന്നതിനെ ഇരുരാജ്യങ്ങളും ശക്തമായി എതിർക്കുകയും ചെയ്തു.


