ഖാംനഈയുടെ മയ്യിത്ത് ബുധനാഴ്ച ഇറാഖിലേക്ക് കൊണ്ടുപോകും, കർബലയിൽ പൊതുദർശനം; സംസ്കാര ചടങ്ങിൽ മുജ്തബയുടെ അസാന്നിധ്യം ചർച്ചയാകുന്നു
text_fieldsതെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മൂത്ത മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ അലി ഖാംനഈയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ആയത്തുല അലി ഖാംനഈ കൊല്ലപ്പെട്ട ആക്രമണത്തിൽ മുജ്തബക്കും ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുണ്ടായിരുന്നു. ഖാംനഈയുടെ മറ്റു മൂന്ന് മക്കൾ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യം പുറത്തുവന്നു.
ഏഴ് ദിവസത്തെ ചടങ്ങുകൾ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. 86കാരനായ ആയത്തുല്ല അലി ഖാംനഈ ഫെബ്രുവരി 28നാണ് അമേരിക്കയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നത്. അതോടെയാണ് ഇറാൻ -യു.എസ് യുദ്ധം ആരംഭിക്കുന്നത്. ഖാംനഈയുടെ സംസ്കാരം മാർച്ചിൽ നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും യുദ്ധം കാരണം നീണ്ടുപോവുകയായിരുന്നു. ദശലക്ഷക്കണക്കിനാളുകളാണ് പൊതുദർശനത്തിൽ പങ്കെടുക്കുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ തെഹ്റാനിലായിരുന്നു പൊതുദർശനവും പ്രാർഥന ചടങ്ങുകളും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മൃതദേഹം വഹിച്ചുള്ള ‘വിലാപയാത്ര’ ഖൂം നഗരത്തെ ലക്ഷ്യമാക്കി തെഹ്റാനിൽനിന്ന് തെക്കൻ ഭാഗത്തേക്ക് നീങ്ങും. ബുധനാഴ്ച വിമാനമാർഗം ഇറാഖിലേക്ക് കൊണ്ടുപോയി നജഫിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ശിയ പുണ്യസ്ഥലമായ കർബലയിൽ (ഇമാം ഹുസൈൻ രക്തസാക്ഷിയായ സ്ഥലം) പൊതുദർശനവും പ്രാർഥന ചടങ്ങുകളും. തുടർന്ന് ഇറാനിലേക്ക് തിരിച്ചുകൊണ്ടുവരും.
ജൂലൈ ഒമ്പത് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മഷ്ഹദിൽ ഖബറടക്കുക. നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ സംസ്കാര ചടങ്ങിൽ സംബന്ധിക്കും. കൂടുതൽ പ്രമുഖരും വെള്ളിയാഴ്ചത്തെ ചടങ്ങിലാണ് സംബന്ധിക്കുക. ഒരു കോടിയിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
അതിനിടെ, ഖാംനഈയുടെ സംസ്കാര ചടങ്ങ് നടക്കുന്നതിനിടയിലും പരിഹാസവും പ്രകോപനവും നിറഞ്ഞ പ്രസ്താവനകളുമായ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. എല്ലാവരും ഒരുമിച്ച് കൂടിയിട്ടുണ്ടെന്നും വേണമെങ്കിൽ ഒറ്റ വെടിക്ക് തീർക്കാമെന്നുമാണ് ട്രംപ് പറഞ്ഞത്. ഇത്രയധികം ആളുകൾ ഖാംനഈയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് താൻ കരുതിയില്ലെന്നും അവർക്കെല്ലാം ഖാംനഈയോട് സ്നേഹമുണ്ടെന്ന് തോന്നുന്നില്ലെന്നും പലരും സങ്കടം അഭിനയിക്കുകയാണെന്നും ട്രംപ് പറഞ്ഞു.


