ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ശൈഖ് ഹസീനയുടെ തിരിച്ചുവരവുമായി ബന്ധമെന്ന് റിപ്പോർട്ട്
text_fieldsമുഹമ്മദ് ഷഹാബുദ്ദീൻ, ശൈഖ് ഹസീന
ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ പദവി ഒഴിഞ്ഞു. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷം ബാക്കിനിൽക്കെയാണ് അദ്ദേഹത്തിന്റെ രാജി. അതേസമയം, മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുമായുള്ള അദ്ദേഹത്തിന്റെ പഴയ ബന്ധവും, ഡിസംബറിലെ ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനവുമാണ് രാഷ്ട്രീയ നാടകങ്ങൾക്കും രാജിയിലേക്കും നയിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, ഷഹാബുദ്ദീൻ അധികാരത്തിൽ തുടരുന്നതിൽ സർക്കാരിന് അതൃപ്തിയുണ്ടായിരുന്നു. 2024 ആഗസ്റ്റിൽ ഉണ്ടായ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ട ശൈഖ് ഹസീന നിലവിൽ ഇന്ത്യയിൽ കഴിയുകയാണ്. എന്നാൽ ഡിസംബറിൽ ബംഗ്ലാദേശിൽ തിരിച്ചെത്തി കോടതിയിൽ കീഴടങ്ങുമെന്ന് ഹസീന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവസാനത്തെ അവാമി ലീഗ് ഭരണകാല പദവിയിലിരുന്ന നേതാവ് കൂടിയായ ഷഹാബുദ്ദീന്റെ രാജി പുറത്തുവരുന്നത്.
രാജ്യത്തെ ഭരണഘടന അനുസരിച്ച് പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് വരെ പാർലമെന്റ് സ്പീക്കർ ഹാഫിസ് ഉദ്ധീൻ അഹ്മദ് താൽക്കാലിക പ്രസിഡന്റായി ചുമതലയേൽക്കും. 2023-ൽ അവാമി ലീഗ് നോമിനിയായാണ് ഷഹാബുദ്ദീൻ എതിരില്ലാതെ അഞ്ച് വർഷത്തെ കാലാവധിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഹസീനയുടെ ഭരണകാലത്ത് യുദ്ധക്കുറ്റ ട്രിബ്യൂണൽ കോടതി ഹസീനയ്ക്കും മുൻ ആഭ്യന്തരമന്ത്രി അസാദുസ്സമാൻ ഖാൻ കമാലിനും എതിരെ വധശിക്ഷ വിധിച്ചിരുന്നു.
1971-ലെ വിമോചന സമര സേനാനിയും മുൻ ജഡ്ജിയുമാണ് രാജിവെച്ച മുഹമ്മദ് ഷഹാബുദ്ദീൻ. പൊതുതെരഞ്ഞെടുപ്പിന് ശേഷം സ്ഥാനത്തുനിന്ന് പടിയിറങ്ങാൻ ഉദ്ദേശിച്ചിരുന്നതായി അദ്ദേഹം നേരത്തെ റോയിട്ടേഴ്സിനോട് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ തുടരുന്നതിനിടയിൽ ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനം രാജ്യത്തെ രാഷ്ട്രീയ സ്ഥിരതയെ വലിയ തോതിൽ സ്വാധീനിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.


