വിയറ്റ്നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മുങ്ങി, 15 പേർ മരിച്ചു; 18 പേരെ രക്ഷപ്പെടുത്തി
text_fieldsരക്ഷാപ്രവർത്തനത്തിനിടെ
ഹാനോയ്: തെക്കന്‍ വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിനടുത്ത് ബോട്ട് മുങ്ങി പതിനഞ്ച് ഇന്ത‍്യന്‍ വിനോദ സഞ്ചാരികൾ മരിച്ചു. 32 സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. രാവിലെ പത്തരയോടെയാണ് സംഭവം. ഹോൺ മെയ് റൂട്ട് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പോകവെയാണ് കരയിൽ നിന്നും 400 മീറ്റർ അകലെവച്ച് ബോട്ട് അപകടത്തിൽപ്പെട്ടത്.
ബോട്ട് മുങ്ങിയ പ്രദേശത്ത് ശക്തമായ കടൽ ക്ഷോഭം അനുഭവപ്പെട്ടിരുന്നു. അപകടം സ്ഥിരീകരിച്ചതായി ഇന്ത‍്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 18 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്.
`വിയറ്റ്‌നാമിലെ ഫു കുവാക്ക് ദ്വീപിന് സമീപം ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുവെന്ന ദുഃഖകരമായ വാർത്ത അറിയിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്. പ്രാദേശിക അധികൃതരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്'. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനും വിവരങ്ങൾ കൈമാറുന്നതിനുമായി ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും ഹനോയിയിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും എംബസി അറിയിച്ചു.
വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫു കുവാക്ക് ഏറ്റവും വലിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമാണ്. സമീപകാലത്തായി ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്.


