കുട്ടികൾ സുരക്ഷിതരല്ല; പാരീസിലെ സ്കൂളുകളിൽ കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തതായി പരാതി
text_fieldsപ്രതീകാത്മക ചിത്രം
പാരിസിലെ സ്കൂളുകളിൽ കുട്ടികളെ നോക്കാൻ ചുമതലപ്പെടുത്തിയ താൽക്കാലിക ജീവനക്കാരായ സ്കൂൾ മോണിറ്റർമാർ കൊച്ചുകുട്ടികളെ ക്രൂരമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകളാണ് ഇപ്പോൾ പാരീസ് പൊലീസ് അന്വേഷിക്കുന്നത്. മൂന്നും നാലും വയസ്സുള്ള കുഞ്ഞുങ്ങളെപ്പോലും ഇവർ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചതായാണ് റിപ്പോർട്ടുകൾ. പാരീസിലെ 84 പ്രീ-സ്കൂളുകളിലും, 20 പ്രൈമറി സ്കൂളുകളിലും, 10 ഡേകെയർ സെന്ററുകളിലുമായി വലിയ തോതിലുള്ള അന്വേഷണമാണ് ഇപ്പോൾ നടന്നു വരുന്നത്. ഇതേത്തുടർന്ന് ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ മാത്രം 78 സ്കൂൾ ജീവനക്കാരെ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്ന സമയത്തും കളിസമയത്തും ഒപ്പമിരിക്കാനും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനുമാണ് ഈ സ്കൂൾ മോണിറ്റർമാരെ നിയമിക്കുന്നത്. സ്കൂളുകളോ വിദ്യാഭ്യാസ മന്ത്രാലയമോ നേരിട്ടല്ല മറിച്ച് പ്രാദേശിക കൗൺസിലുകളാണ് യാതൊരുവിധ യോഗ്യതയോ പരിശീലനമോ നോക്കാതെ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇവരെ ജോലിക്ക് എടുക്കുന്നത്. പലപ്പോഴും ക്ലാസ് അധ്യാപകരേക്കാൾ കൂടുതൽ സമയം കുട്ടികൾ ചെലവഴിക്കുന്നത് ഇവരുടെ കൂടെയാണ്. കുട്ടികളെ ചീത്തവിളിക്കുക, മുടിക്ക് കുത്തിപ്പിടിക്കുക, തള്ളിമാറ്റുക,ഭക്ഷണം നൽകാതിരിക്കുക തുടങ്ങിയ ക്രൂരതകളാണ് ഇവർ കുഞ്ഞുങ്ങളോട് കാണിച്ചിരുന്നത്.
വർഷങ്ങളായി തങ്ങൾ ഈ വിഷയത്തിൽ പരാതിപ്പെടുന്നുണ്ടെങ്കിലും അധികൃതർ ഇത് വിശ്വസിക്കാൻ തയ്യാറായില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഫ്രാൻസിലെ പൊതുവിദ്യാഭ്യാസ രംഗം രാജ്യത്തിന് വലിയ അഭിമാനമാണെങ്കിലും ഇന്ന് കുട്ടികളുടെ സുരക്ഷ ഉറപ്പുനൽകാൻ ഈ സംവിധാനത്തിന് കഴിയുന്നില്ലെന്ന് മാതാപിതാക്കളുടെ അഭിഭാഷകർ കുറ്റപ്പെടുത്തുന്നു. ഈ വലിയ വീഴ്ച പരിഹരിക്കുന്നതിനായി പാരീസിലെ പുതിയ മേയർ ഇമ്മാനുവൽ ഗ്രെഗോയർ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.


