ഗൽവാൻ സംഘർഷത്തിന് പിന്നാലെ ചൈന ആണവപരീക്ഷണം നടത്തിയെന്ന് യു.എസ് സംഘം
text_fieldsവാഷിങ്ടൺ: ഗൽവാൻ താഴ്വരയിൽ നടന്ന സംഘർഷത്തിന് പിന്നാലെ ചൈന ആണവപരീക്ഷണം നടത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യു.എസ്. യു.എസ് അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് തോമസ് ജി. ഡിനാനോയാണ് വെളിപ്പെടുത്തൽ നടത്തിയത്. 2020 ജൂൺ 22നാണ് ചൈനയുടെ പരീക്ഷണം നടന്നത്. ഗൽവാൻ സംഘർഷം നടന്ന് ഏഴ് ദിവസത്തിനകമായിരുന്നു സംഭവം.
ഷിൻജിയാങ് മേഖലയിലെ ലോപ് നുർ സൈറ്റിലാണ് ചൈന ആണവപരീക്ഷണം നടത്തിയത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണ് ആണവപരീക്ഷണം എന്നതും ശ്രദ്ധേയമാണ്. ഡീകുപ്പിങ് രീതിയിൽ വളരെ രഹസ്യാത്മകമായ പരീക്ഷണമാണ് ചൈന നടത്തിയതെന്നും യു.എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ചൈന ആണവപരീക്ഷണം നടത്തിയതിനെ കുറിച്ച് കൃത്യമായ വിവരം യു.എസിന് ലഭിച്ചിരുന്നു. നൂറുകണക്കിന് ടൺ സ്ഫോടകവസ്തു ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ഡി കൂപ്പിങ് രീതിയിലൂടെ മറ്റുള്ളവർ അറിയാതെ രഹസ്യാത്മകമായിട്ടായിരുന്നു ചൈനയുടെ പരീക്ഷണമെന്നും യു.എസ് ഉദ്യോഗസ്ഥൻ എക്സിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ചൈനയുമായുള്ള സംഘർഷം കൈകാര്യം ചെയ്യുന്നതിൽ നരേന്ദ്ര മോദി സർക്കാറിന് വീഴ്ചപ്പറ്റിയെന്ന ആരോപണവുമായി രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ രംഗത്തെത്തുന്നതിനിടെയാണ് ഇക്കാര്യത്തിലെ യു.എസ് വെളിപ്പെടുത്തൽ കൂടി പുറത്ത് വരുന്നത്.
2020 ജൂണിലായിരുന്നു ഗൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 20 സൈനികർ വീരമൃത്യു വരിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഈ സംഘർഷത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയായിരുന്നു. അമേരിക്കൻ- റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ നാൽപ്പതോളം ചൈനീസ് സൈനികർ മരിച്ചിട്ടുണ്ടെന്ന് പുറത്തുവിട്ടിരുന്നു. എന്നാൽ ഇതേക്കുറിച്ച് ചൈന പ്രതികരിച്ചിരുന്നില്ല.


