ചൈനയിലേക്ക് ഇനി കാറില്ല! സംഘർഷങ്ങൾക്കിടയിൽ കയറ്റുമതി നിർത്തി വെച്ച് ഫോർഡ്
text_fieldsഅമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ കീഴിൽ തുടരുന്ന വ്യാപാര സംഘർഷങ്ങൾക്കിടയിൽ താരിഫുകൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് പ്രമുഖ ഓട്ടോമൊബൈൽ കമ്പനി ഫോർഡ് ചൈനയിലേക്കുള്ള കയറ്റുമതി താൽകാലികമായി നിർത്തിവെച്ചു. എസ്.യു.വികൾ, പിക്കപ്പ് ട്രക്കുകൾ, സ്‌പോർട്‌സ് കാറുകൾ എന്നിവയുടെ കയറ്റുമതിയാണ് ഫോർഡ് നിർത്തിവെച്ചത്.
ചൈനീസ് വിപണിയിലേക്കുള്ള എഫ്-150 റാപ്റ്ററുകൾ, മസ്താങ്, മിഷിഗണിൽ നിർമ്മിച്ച ബ്രോങ്കോ എസ്.യു.വികൾ, കെന്റക്കിയിൽ നിർമ്മിച്ച ലിങ്കൺ നാവിഗേറ്ററുകൾ എന്നീ കാറുകളുടെ കയറ്റുമതിയാണ് നിർത്തി വച്ചിരിക്കുന്നത്.
കണക്കുകൾ പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിൽ അമേരിക്കയിൽ നിന്ന് കയറ്റുമതി ചെയ്ത ഏകദേശം 240,000 വാഹനങ്ങൾ ഫോർഡ് ചൈനയിൽ വിറ്റഴിച്ചിട്ടുണ്ട്. എന്നാൽ 2024 ൽ വിൽപ്പന കുത്തനെ കുറഞ്ഞ് 5500 ആയി. ബീജിംഗും വാഷിംഗ്ടണും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ പ്രതിഫലനമാണ് ഈ നീക്കം.
മറ്റ് നിരവധി തീരുവകൾ പിൻവലിച്ചെങ്കിലും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള യു.എസ് തീരുവയിൽ ഉറച്ചുനിൽക്കുകയും അവ 145 ശതമാനമായി ഉയർത്തുകയും ചെയ്തു. അതേസമയം, കാറുകൾ ഉൾപ്പെടെയുള്ള യു.എസ് കയറ്റുമതിയുടെ തീരുവ ചൈന 125 ശതമാനമായി വർധിപ്പിച്ചു.
ലിങ്കോണിന്‍റെയും ഫോർഡിന്‍റെയും കീഴിൽ ചൈനയിലും മറ്റ് ചൈനീസ് കമ്പനികളുമായി ഈ യു.എസ്. കമ്പനി കാറുകൾ നിർമിക്കുന്നുണ്ട്. ഫോർഡിന്റെ ഈ ചൈനീസ് സംരംഭങ്ങൾ 2024-ൽ ഏകദേശം 900 മില്യൺ ഡോളറിന്റെ പ്രവർത്തന ലാഭം നേടിയതായി ഫോർഡ് വൈസ് ചെയർമാൻ ജോൺ ലോലർ ഈ ആഴ്ച ഒരു സാമ്പത്തിക സമ്മേളനത്തിൽ പറഞ്ഞിരുന്നു.