‘ഇറാൻ ഇനി ഭീഷണിയേയല്ല; ഇസ്രായേൽ, സൗദി, ഖത്തർ, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്ക് നന്ദി’ -ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ ലക്ഷ്യപൂർത്തീകരണത്തിലേക്ക് തങ്ങൾ അടുക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തിൽ അമേരിക്ക ജയിച്ചെന്നും ഇറാൻ തകർന്നടിഞ്ഞെന്നും ട്രംപ് പറഞ്ഞു.
‘ഞങ്ങൾ ജോലി പൂർത്തിയാക്കാൻ പോകുന്നു. അതിവേഗം അത് പൂർത്തിയാക്കും. ഞങ്ങൾ ലക്ഷ്യത്തോട് വളരെ അടുത്തെത്തി. മിഡിൽ ഈസ്റ്റിലെ ഞങ്ങളുടെ സഖ്യകക്ഷികളായ ഇസ്രായേൽ, സൗദി അറേബ്യ, ഖത്തർ, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ എന്നിവരോട് ഞാൻ നന്ദി പറയുന്നു. അവർ മികച്ചവരാണ്. അവരെ ഒരു വിധത്തിലും പരിക്കേൽപ്പിക്കാനോ പരാജയപ്പെടുത്താനോ ഞങ്ങൾ അനുവദിക്കില്ല. കഴിഞ്ഞ നാല് ആഴ്ചകളായി, നമ്മുടെ സൈന്യം യുദ്ധക്കളത്തിൽ വേഗതയേറിയതും നിർണായകവും അതിശക്തവുമായ വിജയങ്ങൾ നേടിയിട്ടുണ്ട്’ -
‘എപ്പോഴും നയതന്ത്രത്തിനായിരുന്നു എന്റെ മുൻഗണന. എന്നാൽ, ഇറാൻ ഭരണകൂടം ആണവായുധത്തിനുള്ള ശ്രമം തുടർന്നു. ഒരു കരാറിനുള്ള എല്ലാ ശ്രമങ്ങളും നിരസിച്ചു. അവരുടെ കൈവശം ആരും വിശ്വസിക്കാത്ത ചില ആയുധങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾ അവ ഇല്ലാതാക്കി. ആരും തടയാൻ ധൈര്യപ്പെടാത്ത വിധത്തിൽ ഞങ്ങൾ അവയെല്ലാം തകർത്തു. ഞങ്ങളുടെ ലക്ഷ്യങ്ങൾ വളരെ ലളിതവും വ്യക്തവുമാണ്. അമേരിക്കയെ ഭീഷണിപ്പെടുത്താനോ അവരുടെ അതിർത്തികൾക്ക് പുറത്ത് ശക്തി തെളിയിക്കാനോ ഉള്ള ഭരണകൂടങ്ങളുടെ കഴിവ് ഞങ്ങൾ വ്യവസ്ഥാപിതമായി ഇല്ലാതാക്കുകയാണ്. ഇറാന്റെ നാവികസേനയെ ഇല്ലാതാക്കി. അത് ഇപ്പോൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. അവരുടെ വ്യോമസേനയെയും മിസൈൽ പദ്ധതിയെയും പ്രതിരോധ വ്യാവസായിക അടിത്തറയെയും നശിപ്പിച്ചു. വ്യോമസേന ഇല്ലാതായി. മിസൈലുകൾ ഏതാണ്ട് ഉപയോഗശൂന്യമായി’ -ട്രംപ് പറഞ്ഞു.
ഭരണമാറ്റം ഞങ്ങളുടെ ലക്ഷ്യമായിരുന്നില്ല. ഭരണമാറ്റം എന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. അവരുടെ യഥാർത്ഥ നേതാവിന്റെ മരണം കാരണം ഒരു ഭരണമാറ്റം സംഭവിച്ചു. അവരെല്ലാം മരിച്ചു. ഒരു കരാറും ഉണ്ടാക്കിയില്ലെങ്കിൽ, അവരുടെ എല്ലാ വൈദ്യുതോൽപ്പാദന പ്ലാന്റുകളെയും ഞങ്ങൾ ശക്തമായി ആക്രമിക്കും. അവരുടെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾ ഞങ്ങൾ ആക്രമിച്ചിട്ടില്ല. അത് ആക്രമിക്കാൻ ഏറ്റവും എളുപ്പമാണ്. കാരണം അത് ആക്രമിച്ചാൽ അവർക്ക് അതിജീവനത്തിനോ പുനർനിർമ്മാണത്തിനോ ഒരു അവസരം പോലും ലഭിക്കില്ല. ആ രാജ്യം ഇപ്പോൾ യഥാർഥത്തിൽ ഒരു ഭീഷണിയേയല്ല’ -ട്രംപ് പറഞ്ഞു.


