ഇസ്രായേലിൽ ഇറാന്റെ വ്യാപക ആക്രമണം; 200 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്
text_fieldsതെൽ അവീവ്: ശനിയാഴ്ച ദക്ഷിണ ഇസ്രായേലിലെ ഡിമോന, അറാദ് നഗരങ്ങളിൽ ഇറാൻ വ്യാപക ആക്രമണം നടത്തി. ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ട ആക്രമണത്തിൽ 200ലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. 11 പേരുടെ നില അതീവ ഗുരുതരമാണ്. ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഇറാന്റെ മിസൈലുകൾ നഗരങ്ങളിൽ പതിച്ചതായി ഇസ്രായേൽ സൈന്യം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഷിമോൺ പെരസ് നെഗേവ് എന്ന ഇസ്രായേൽ ആണവ ഗവേഷണ കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാവിലെ ഇറാനിലെ നതൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് ഈ ആക്രമണമെന്നാണ് ഇറാന്റെ അവകാശവാദം. എന്നാൽ നതാൻസ് ആക്രമണത്തിൽ പങ്കില്ലെന്നാണ് ഇസ്രായേൽ സൈന്യം (ഐ.ഡി.എഫ്) വിശദീകരണം നൽകിയത്.
ജനവാസ മേഖലകളിൽ മിസൈലുകൾ പതിച്ചതിനെ തുടർന്ന് വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അറാദ് നഗരത്തിലെ ഫ്ലാറ്റുകൾക്കിടയിൽ നൂറുകണക്കിന് കിലോ സ്ഫോടകവസ്തുക്കൾ അടങ്ങിയ മിസൈലാണ് പതിച്ചത്. സ്ഫോടനത്തെ തുടർന്ന് കെട്ടിടങ്ങൾക്ക് തീപിടിക്കുകയും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഇതിനു പിന്നാലെ, തെഹ്‌റാനിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലും വ്യോമാക്രമണം നടത്തിയതായാണ് വിവരം.


