Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘കണ്ണിനു കണ്ണ്’;...

‘കണ്ണിനു കണ്ണ്’; അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ

text_fields
bookmark_border
‘കണ്ണിനു കണ്ണ്’; അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ
cancel

തെഹ്റാൻ: അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് യു.എസിനും ഇസ്രായേലിനും ഇറാന്റെ മുന്നറിയിപ്പ്. തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിച്ചാൽ ‘കണ്ണിന് കണ്ണ്’ എന്ന സമീപനം സ്വീകരിക്കുമെന്നും ഏതൊരു ആക്രമണത്തിനും ആനുപാതികമായി ഉടനടി തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് സമൂഹ മാധ്യമമായ ‘എക്‌സി’ൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

‘ശത്രുക്കളുടെ ഒരു ആക്രമണത്തിനും മറുപടിയില്ലാതെ പോകില്ല. ഒരു മടിയും കൂടാതെ ‘കണ്ണിന് കണ്ണ്’ എന്ന നയം ഞങ്ങളിന്ന് പ്രഖ്യാപിക്കുകയാണ്. അവർ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ യുദ്ധം തുടങ്ങിയാൽ, തിരിച്ചടിയായി അതേനാണയത്തിൽ അവരുടെ അടിസ്ഥാന സൗകര്യങ്ങളെ ഞങ്ങളും ലക്ഷ്യം വെക്കും’ -അദ്ദേഹം കുറിച്ചു.

തങ്ങളുടെ മിസൈൽ പദ്ധതി നശിപ്പിക്കപ്പെട്ടുവെന്ന അമേരിക്കയുടെ വാദം ഇറാനിലെ ഇസ്‍ലാമിക് റെവല്യൂഷനറി ഗാർഡ് കോർ (ഐ.ആർ.ജി.സി) തള്ളിക്കളഞ്ഞു. മിസൈലുകളെ കൂടുതൽ എണ്ണത്തിൽ വിന്യസിക്കുന്നുണ്ടെന്നും ഒരു ടണ്ണിലധികം ഭാരമുള്ള വാർഹെഡുകളാണ് അവയിൽ ഉപയോഗിക്കുന്നതെന്നും ഐ.ആർ.ജി.സി വ്യക്തമാക്കി. അതേസമയം, യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ ചൊവ്വാഴ്ച നടക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടു.

ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് ഏകപക്ഷീയമായി ആക്രമണങ്ങൾക്ക് തുടക്കമിട്ട ശേഷം മേഖലയിൽ സംഘർഷം തുടരുകയാണ്. ഇറാന്റെ ചെറുത്തുനിൽപും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത നിയന്ത്രണങ്ങളും ആക്രമണ ഭീഷണികളും കാരണം എതിരാളികൾക്ക് പ്രതീക്ഷിച്ചതിനേക്കാൾ പ്രതിരോധനീക്കങ്ങളി​​ലേക്ക് ഉൾവലിയേണ്ടിവന്നു. ആഗോള എണ്ണ വിപണിയിൽ ഉൾപ്പെടെ സംഘർഷം വലിയ അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇരുപക്ഷത്തും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

പശ്ചിമേഷ്യയെ കലുഷിതമാക്കിയ യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാതിരിക്കാൻ വിവിധ അന്താരാഷ്ട്ര സംഘടനകളും തുർക്കിയിലെ ഇപ്പോഴത്തെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അടക്കം ലോകനേതാക്കളിൽ പലരും വെടിനിർത്തലിനും സമാധാന ചർച്ചകൾക്കുമായി സമ്മർദം ചെലുത്തുന്നുണ്ട്. എങ്കിലും സംഘർഷത്തിൽ അയവുണ്ടായിട്ടില്ല.

Show Full Article
TAGS:US Israel Iran War Iran US Attack on Iran Israel Iran War US Iran War 
News Summary - Iran vows ‘eye for an eye’ if US-Israel hit infrastructure
Next Story