‘രാജ്യത്തിന്‍റെ ആവശ്യം, അത് തീർച്ചയായും നടപ്പാക്കും...’; പിതാവിന്‍റെ കൊലപാതകത്തിൽ പകരംചോദിക്കുമെന്ന് മുജ്തബ ഖാംനഈ
text_fieldsമുജ്തബ അലി ഖാംനഈ
തെഹ്റാൻ: പിതാവും മുൻഗാമിയുമായ ആയത്തുല്ല അലി ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ പരാമോന്നത നേതാവായ മുജ്തബ അലി ഖാംനഈ. പിതാവിന്‍റെ ‘നിഷ്കളങ്കമായ’ രക്തത്തിന് പകരം ചോദിക്കുക എന്നത് ഇറാൻ ജനതയുടെ ദൃഢനിശ്ചയമാണെന്നും അത് തീർച്ചയായും നടപ്പാക്കുമെന്നും ഔദ്യോഗിക സന്ദേശത്തിൽ വ്യക്തമാക്കി.
ടെലിഗ്രാം അക്കൗണ്ടിലൂടയാണ് മുജ്തബ ഇക്കാര്യം അറിയിച്ചത്. ഖാംനഈയുടെ മയ്യിത്ത് ജന്മദേശമായ മശ്ഹദിലെ ഇമാം റിസാ കുടീരത്തിൽ ഖബറടക്കിയതിനു പിന്നാലെയാണ് മുജ്തബയുടെ സന്ദേശം പുറത്തുവന്നത്. ഇസ്രായേലിന്റെ ഭീഷണി നിലനിൽക്കുന്ന സാഹര്യത്തിൽ മുജ്തബ പിതാവിന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുത്തിരുന്നില്ല. ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ സംയുക്താക്രമണത്തിലാണ് 86കാരനായ ഖാംനഈ കൊല്ലപ്പെടുന്നത്. ദശലക്ഷങ്ങൾ പങ്കെടുത്ത, ആറുദിവസം നീണ്ടുനിന്ന അതിവിപുലമായ ചടങ്ങുകൾക്കൊടുവിലാണ് ജന്മദേശമായ മശ്ഹദിലെ ഇമാം റിസാ കുടീരത്തിൽ ആയത്തുല്ല അലി ഖാംനഈക്ക് അന്ത്യവിശ്രമം ഒരുക്കിയത്. മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകിയത് മകൻ മുസ്തഫ ഖാംനഈയായിരുന്നു.
‘പിതാവിന്‍റെയും യുദ്ധങ്ങളിൽ രക്തസാക്ഷികളായവരുടയും രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് ശപഥം ചെയ്യുന്നു. ഞങ്ങൾ ജീവിച്ചിരുന്നാലും ഇല്ലെങ്കിലും, ഇത് സഫലമാകും, വൈകാതെ ലോകത്തിലെ എല്ലാ സ്വതന്ത്ര മനുഷ്യരും ഈ ദൗത്യത്തിന്‍റെ ഒരു ഭാഗം നിറവേറ്റും’ -മുജ്തബ സന്ദേശത്തിൽ പറഞ്ഞു. പിതാവിന്‍റെ വിലാപ യാത്രയിൽ പങ്കെടുത്തവർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ശത്രുക്കളുടെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള ജനങ്ങളുടെ ചരിത്രപരമായ സാന്നിധ്യം രാജ്യത്തിന്‍റെ അചഞ്ചലമായ ഐക്യത്തിന്‍റെ തെളിവാണെന്ന് മുജ്തബ ചൂണ്ടിക്കാട്ടി.
അതേസമയം, ഇടക്കാല കരാർ പാലിക്കുന്നതിൽ അമേരിക്ക വരുത്തിയ വീഴ്ചക്കെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തുവന്നു. അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടുകൾ നേരത്തെ ഉണ്ടാക്കിയ ധാരണകളുടെ ലംഘനമാണെന്നും വിശ്വാസ്യതക്ക് നിരക്കാത്ത നടപടികളാണ് വാഷിങ്ടണിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യു.എസും തമ്മിൽ ധാരണയായ കരാറിലെ ഒമ്പതാം ഖണ്ഡിക ലംഘിക്കുന്ന യു.എസ് ട്രഷറി സെക്രട്ടറിയുടെ നടപടി ഒട്ടും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കരാർ പ്രകാരമുള്ള വ്യവസ്ഥതകൾ ഇറാൻ ഇതുവരെ പാലിച്ചിട്ടുണ്ട്. എന്നാൽ അമേരിക്ക തുടർച്ചയായി കരാർ ലംഘനങ്ങൾ നടത്തുകയും നയതന്ത്രപരമായ തെറ്റുകൾ ആവർത്തിക്കുകയും ചെയ്യുന്നുവെന്ന് അരാഗ്ചി ആരോപിച്ചു.
അമേരിക്കയുമായി ചർച്ചകൾക്ക് ഇറാൻ താല്പര്യം പ്രകടിപ്പിച്ചെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ ഇറാൻ തള്ളിക്കളഞ്ഞിട്ടുണ്ട്. വാഷിങ്ടണുമായുള്ള ചർച്ചകൾക്കായി ഒരു അഭ്യർഥനയും നടത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി.


