ഇറാനെതിരായ ആക്രമണത്തിൽ യു.എസും പങ്കാളിയാവണമെന്ന് ഇസ്രായേൽ; അഭ്യർഥന തള്ളി യു.എസ്
text_fieldsതെൽ അവീവ്: ഇറാനെതിരായ ആക്രമണത്തിൽ യു.എസും പങ്കാളിയാവണമെന്ന് ഇസ്രായേൽ. എന്നാൽ, നിലവിൽ ആക്രമണത്തിൽ പങ്കാളിയാവുന്നത് പരിഗണിക്കുന്നില്ലെന്ന് യു.എസ് അറിയിച്ചു. ഇസ്രായേൽ, യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 48 മണിക്കൂറിനിടെ ഇസ്രായേൽ നിരവധി തവണ യു.എസിനോട് ആക്രമണത്തിൽ പങ്കാളിയാവാൻ ആവശ്യപ്പെട്ടു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ സ്ഥലങ്ങളിൽ ആക്രമണം നടത്താനാണ് ഇസ്രായേൽ യു.എസ് സഹായം തേടിയത്.
എന്നാൽ, നിലവിൽ പ്രശ്നത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഇറാൻ സന്നദ്ധമാണെങ്കിലും ഇനിയും ഇതിനുള്ള ശ്രമങ്ങൾ തുടരുമെന്നും യു.എസ് അധികൃതർ അറിയിച്ചതായാണ് വിവരം. നേരത്തെ ഇറാനിൽ യു.എസ് ആക്രമണം നടത്താൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, വാർത്തകൾ നിഷേധിച്ച് വൈറ്റ്ഹൗസ് രംഗത്തെത്തിയിരുന്നു.
ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിയായി വീണ്ടും ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇസ്രായേൽ നഗരങ്ങളായ തെൽ അവീവ്, ജറുസലേം എന്നിവ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണങ്ങൾ. ഇസ്രായേലിന് നേരെ ആക്രമണം നടത്തിയ വിവരം ഇറാൻ വാർത്താ ഏജൻസിയായ ഇർന സ്ഥിരീകരിച്ചിട്ടുണ്ട്.
തെൽ അവീവിലും ജറുസലേമിലും സ്ഫോടനശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 20 മിനിറ്റോളം ഇസ്രായേൽ നഗരങ്ങളിൽ ആക്രമണത്തെ തുടർന്ന് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇസ്രായേൽ നഗരങ്ങളിലെ കെട്ടിടങ്ങളിൽ തീപടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ഹൈഫയിലെ എണ്ണസംഭരണശാല ക്ക് നേരെ ആക്രമണം നടത്തിയെന്നും ഇറാൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്