മെഡ്ലീൻ കപ്പലിലെ ആറ് പേരെകൂടി നാടുകടത്തി ഇസ്രായേൽ
text_fieldsജറൂസലം: ഫലസ്തീനികൾക്ക് സഹായവുമായി മെഡ്ലീൻ കപ്പലിൽ എത്തി അറസ്റ്റിലായ ആറ് ആക്ടിവിസ്റ്റുകളെക്കൂടി ഇസ്രായേൽ നാടുകടത്തി. യൂറോപ്യൻ യൂനിയൻ പാർലമെന്റംഗം റിമ ഹസ്സൻ അടക്കമുള്ളവരെയാണ് നാടുകടത്തിയത്. ഇറ്റലിയിലെ സിസിലിയിൽനിന്ന് ഗസ്സ തീരത്തേക്ക് പുറപ്പെട്ട മെഡ്ലീൻ കപ്പലിൽ 12 ആക്ടിവിസ്റ്റുകളാണുണ്ടായിരുന്നത്.
പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ് അടക്കം നാലുപേരെ കഴിഞ്ഞ ദിവസം നാടുകടത്തിയിരുന്നു. ബാക്കിയുള്ള രണ്ടുപേരെ വെള്ളിയാഴ്ച നാടുകടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രായേൽ പൗരാവകാശ സംഘടനയായ അദലാഹ് അറിയിച്ചു. ആക്ടിവിസ്റ്റുകളോട് ഇസ്രായേൽ സേന മോശമായി പെരുമാറിയതായും ആക്രമിച്ചതായും സംഘടന പറഞ്ഞു.
രണ്ട് ആക്ടിവിസ്റ്റുകളെ ഏകാന്തതടവിൽ പാർപ്പിച്ചതായും അവർ കൂട്ടിച്ചേർത്തു. അതേസമയം, ആരോപണം ഇസ്രായേൽ നിഷേധിച്ചു. ഫലസ്തീനികൾക്ക് ഭക്ഷണവും മരുന്നുകളുമായാണ് ഫ്രീഡം ഫ്ലോട്ടില്ല സഖ്യത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡ്ലീൻ കപ്പൽ എത്തിയത്.