Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2026 4:18 AM GMT Updated On
date_range 30 March 2026 4:18 AM GMTലബനാനിൽ സൈനിക നടപടി വ്യാപിപ്പിക്കാൻ നെതന്യാഹുവിന്റെ ഉത്തരവ്; ലക്ഷ്യം ഹിസ്ബുല്ലയുടെ ആക്രമണം
text_fieldscamera_alt
ബെഞ്ചമിൻ നെതന്യാഹു
ജറുസലേം: ഇസ്രായേൽ അതിർത്തി ലക്ഷ്യമാക്കിയുള്ള ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ തെക്കൻ ലബനാനിൽ സൈനിക നടപടി കൂടുതൽ വ്യാപിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. കഴിഞ്ഞ ആഴ്ച ലബനാനിലെ ലിതാനി നദി വരെ 'ബഫർ സോൺ' (സുരക്ഷാ മേഖല) വ്യാപിപ്പിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിലുള്ള മേഖലക്ക് പുറമെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാനാണോ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ഇസ്രായേൽ നോർത്തേൺ കമാൻഡിൽ നിന്ന് പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് നെതന്യാഹു തന്റെ തീരുമാനം അറിയിച്ചത്. "അതിർത്തി കടന്നുള്ള അധിനിവേശ ഭീഷണി പൂർണ്ണമായും ഇല്ലാതാക്കുന്നതിനും ഇസ്രായേൽ അതിർത്തി ലക്ഷ്യമാക്കിയുള്ള മിസൈൽ ആക്രമണങ്ങൾ തടയുന്നതിനുമായി നിലവിലുള്ള സുരക്ഷാ മേഖല ഇനിയും വിപുലീകരിക്കാൻ ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.
എന്നാൽ, ഈ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയാറായിട്ടില്ല. സുരക്ഷാ കാബിനറ്റ് ഇക്കാര്യം ഇതുവരെ ചർച്ച ചെയ്തിട്ടുമില്ല. ഇസ്രായേൽ അതിർത്തിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ലിറ്റാനി നദി വരെയുള്ള പാലങ്ങളും സുരക്ഷാ മേഖലയും ഇസ്രായേൽ സൈന്യം നിയന്ത്രിക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
മാർച്ച് 2ന് ആരംഭിച്ച പുതിയ പോരാട്ടത്തിൽ ഇതുവരെ 400ലധികം ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളിലും കരയുദ്ധത്തിലും ലബനാനിൽ ഇതുവരെ സ്ത്രീകളും കുട്ടികളും മെഡിക്കൽ ഉദ്യോഗസ്ഥരും ഉൾപ്പെടെ 1,100ത്തിലധികം പേർ കൊല്ലപ്പെട്ടതായി ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലബനാനിലെ പോരാട്ടത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ ഇസ്രായേലിനെ തകർക്കാൻ ലക്ഷ്യമിട്ട് ഹിസ്ബുല്ല സൂക്ഷിച്ചിരുന്ന 1.5 ലക്ഷത്തോളം മിസൈലുകളും റോക്കറ്റുകളും നശിപ്പിക്കാൻ കഴിഞ്ഞതായി നെതന്യാഹു അവകാശപ്പെട്ടു. എന്നാൽ ഇസ്രായേലിലേക്ക് റോക്കറ്റുകൾ തൊടുക്കാനുള്ള ശേഷി ഹിസ്ബുല്ലക്ക് ഇപ്പോഴുമുണ്ടെന്നും വടക്കൻ അതിർത്തിയിലെ സാഹചര്യം അടിമുടി മാറ്റാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story


