മെക്സികോ ഇറക്കുമതി തീരുവ കൂട്ടിയത് ഇന്ത്യക്ക് തിരിച്ചടി
text_fieldsന്യൂഡൽഹി: ഇറക്കുമതി തീരുവ വർധിപ്പിക്കാൻ മെക്സികോയുടെ തീരുമാനം. ഇന്ത്യയുടെ ഓട്ടോമൊബൈൽ, വാഹന ഭാഗങ്ങൾ, ഇലക്ട്രോണിക്സ്, ലോഹങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവയുടെ മെക്സികോയിലേക്കുള്ള കയറ്റുമതിയെ ഇത് സാരമായി ബാധിക്കും. ഡിസംബർ 11നാണ് മെക്സികോ സെനറ്റ് താരിഫ് വർധനക്ക് അംഗീകാരം നൽകിയത്. 2026 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാകും.
മെക്സികോയുമായി സ്വതന്ത്ര വ്യാപാര കരാറില്ലാത്ത രാജ്യങ്ങൾക്കാണ് അഞ്ചു മുതൽ 50 വരെ ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നത്. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾക്കാണ് ഇത്തരത്തിൽ കരാറില്ലാത്തത്. വാഹനങ്ങളും അതുമായി ബന്ധപ്പെട്ട സാധനങ്ങളുമാണ് ഇന്ത്യ ഏറ്റവുമധികം മെക്സികോയിലേക്ക് കയറ്റിയയക്കുന്നത്. പാസഞ്ചർ വാഹനങ്ങൾക്ക് 20 മുതൽ 35 വരെ ശതമാനമാണ് വർധിപ്പിച്ച തീരുവ. 2024-25 വർഷത്തിൽ ഇന്ത്യ മെക്സികോയിലേക്ക് 5.7 ബില്യൺ യു.എസ് ഡോളറിന്റെ സാധനങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്.


