സിന്ധുനദീജല കരാറിൽ നിന്ന് ഇന്ത്യക്ക് ഏകപക്ഷീയമായി പിന്മാറാനാവില്ല; തിരിച്ചടി നൽകും -പാക് പ്രതിരോധമന്ത്രി
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സ്വീകരിച്ച നടപടികൾക്കുള്ള മറുപടി തീരുമാനിക്കാൻ യോഗം വിളിച്ച് പാകിസ്താൻ. ദേശീയ സെക്യൂരിറ്റി കമിറ്റിയുടെ യോഗം വിളിച്ചുവെന്ന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പ്രധാനമന്ത്രി ഷെഹബാസ് ശരീഫിന്റെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു.
ഏകപക്ഷീയമായി സിന്ധുനദിജല കരാറിൽ നിന്നും ഇന്ത്യക്ക് പിന്മാറാനാവില്ല. പാകിസ്താനോ ഇന്ത്യയോ മാത്രമല്ല കരാറിന്റെ ഭാഗമായിട്ടുള്ളത്. ലോകബാങ്ക് ഉൾപ്പടെയുള്ളവർ കരാറിന്റെ ഭാഗമാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
ഇന്ത്യ സിന്ധുനദിജല കരാറിൽ നിന്നും പിന്മാറിയാൽ അതിന് തിരിച്ചടി നൽകാൻ പാകിസ്താൻ പ്രാപ്തരാണ്. ആവശ്യമെങ്കിൽ പൂർണമായ രീതിയിൽ തന്നെ തിരിച്ചടി നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൗരവത്തോടെയുള്ള പ്രതികരണമല്ല ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പാകിസ്താൻ വിദേശകാര്യ സഹമന്ത്രി ഇഷ്‍ക് ദറും പറഞ്ഞു. ഇതിന് പാകിസ്താൻ ഇന്ത്യക്ക് ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര പ്രശ്നങ്ങൾക്ക് ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ കർശന നടപടിയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുന്നതടക്കമുള്ളവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനമായത്.
പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും.