‘അത് മറക്കാനാവാത്ത മുറിവ്’; അടിമത്തത്തെ ന്യായീകരിച്ച സഭയുടെ പങ്കിന് മാപ്പപേക്ഷയുമായി പോപ് ലിയോ
text_fieldsപോപ് ലിയോ പതിനാലാമൻ
വത്തിക്കാൻ സിറ്റി: അടിമത്തത്തെ ന്യായീകരിക്കുന്നതിലും അത് ശതാബ്ദങ്ങളോളം തുറന്നെതിർക്കാൻ വൈകിയതിലും കത്തോലിക്കാ സഭക്കുണ്ടായ പങ്കിന് മാപ്പപേക്ഷയുമായി പോപ് ലിയോ പതിനാലാമൻ. സഭയുടെ ചരിത്രത്തിലെ ‘മറക്കാനാവാത്ത മുറിവ്’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. തിങ്കളാഴ്ച പുറത്തിറക്കിയ തന്റെ ആദ്യ ചാക്രിക ലേഖനത്തിലാണ് പോപ് മാപ്പപേക്ഷ അറിയിച്ചത്.
അറ്റ്ലാന്റിക് അടിമക്കച്ചവടത്തിൽ ക്രൈസ്തവർ വഹിച്ച പങ്കിനായി മുമ്പും ചില പോപ്പുമാർ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, യൂറോപ്യൻ ഭരണാധികാരികൾക്ക് ക്രിസ്ത്യാനിയല്ലാത്തവരെ കീഴടക്കാനും അടിമകളാക്കാനും സഭാധ്യക്ഷർ നൽകിയ അനുമതിയെക്കുറിച്ച് ഇതുവരെ ആരും പരസ്യമായി മാപ്പ് പറഞ്ഞിട്ടില്ല. 15ാം നൂറ്റാണ്ടിൽ പുറപ്പെടുവിച്ച ചില വത്തിക്കാൻ ഉത്തരവുകളാണ് പിന്നീട് ആഫ്രിക്കയിലും അമേരിക്കയിലുമുള്ള അധിനിവേശത്തിനും അടിമവത്കരണത്തിനും ആശയപരമായ അടിത്തറയായത്.
“നിരവധിപേർ അനുഭവിച്ച വേദനയും അപമാനവും ഓർക്കുമ്പോൾ സഭയുടെ പേരിൽ ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു” എന്നാണ് പോപ് രേഖയിൽ പറയുന്നത്. എ.െഎ കാലത്തെ പുതിയ തൊഴിലടിമത്തം ചൂണ്ടിക്കാട്ടുന്നതിനിടെയാണ് അദ്ദേഹം ചരിത്രപരമായ ഈ പരാമർശം നടത്തിയത്. മനുഷ്യഗൗരവത്തെ സംരക്ഷിക്കാൻ ഇന്നത്തെ ലോകം കൂടുതൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ ഭാവിയിൽ വീണ്ടും മാപ്പ് ചോദിക്കേണ്ട സാഹചര്യം വരുമെന്ന് പോപ് മുന്നറിയിപ്പ് നൽകി.


