Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനാറ്റോ ഉച്ചകോടിക്ക്...

നാറ്റോ ഉച്ചകോടിക്ക് തൊട്ടുമുമ്പ് കിയവിൽ റഷ്യൻ ആക്രമണം; തലസ്ഥാന നഗരിയിൽ സ്ഫോടന പരമ്പര

text_fields
bookmark_border
നാറ്റോ ഉച്ചകോടിക്ക് തൊട്ടുമുമ്പ് കിയവിൽ റഷ്യൻ ആക്രമണം; തലസ്ഥാന നഗരിയിൽ സ്ഫോടന പരമ്പര
cancel

കിയവ്: നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ റഷ്യയുടെ രൂക്ഷമായ മിസൈൽ-ഡ്രോൺ ആക്രമണം. തിങ്കളാഴ്ച പുലർച്ചെയാണ് നഗരത്തെ നടുക്കി റഷ്യൻ ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച തുർക്കിയയിലെ അങ്കാറയിൽ നാറ്റോ ഉച്ചകോടി ചേരാനിരിക്കെയാണ് ആക്രമണം എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു. യുക്രെയ്ൻ യുദ്ധം ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയമാകുമെന്നിരിക്കെയാണ് റഷ്യയുടെ പ്രകോപനം.

ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ കിയവിന്റെ മധ്യഭാഗങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണത്തെ നേരിട്ടതായും റിപ്പോർട്ടുകളുണ്ട്.

ആക്രമണത്തെ തുടർന്ന് നഗരത്തിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. തകർത്ത മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വീണ് തലസ്ഥാനത്തെ രണ്ട് ജില്ലകളിൽ തീപിടുത്തവും നാശനഷ്ടങ്ങളും ഉണ്ടായതായി മേയർ വിറ്റാലി ക്ലിഷ്കോ അറിയിച്ചു.

റഷ്യ വൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി യുക്രെയ്ൻ പ്രസിഡന്റ് ​ ​േവ്ലാദിമിർ സെലെൻസ്‌കി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ‘അമേരിക്കൻ സ്വാതന്ത്ര്യദിനത്തിന് ശേഷവും നാറ്റോ ഉച്ചകോടിക്ക് തൊട്ടുമുമ്പും ഇത്തരമൊരു ആക്രമണം നടത്തുന്നത് പുടിന്റെ സ്ഥിരം ശൈലിയാണ്. കൂടുതൽ തിന്മകൾ ചെയ്യാനും ആളുകളെ കൊല്ലാനുമാണ് റഷ്യ ശ്രമിക്കുന്നത്’- സെലെൻസ്‌കി എക്സിൽ (ട്വിറ്റർ) കുറിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച കിയവിലുണ്ടായ ആക്രമണത്തിൽ 30 ഓളം പേർ കൊല്ലപ്പെട്ടിരുന്നു. റഷ്യയുടെ സമ്പൂർണ അധിനിവേശത്തിന് ശേഷം നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു അത്. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

അങ്കാറയിൽ ചേരുന്ന നാറ്റോ ഉച്ചകോടിയിൽ യുക്രെയ്ൻ യുദ്ധം തന്നെയാകും പ്രധാന ചർച്ച. അതേസമയം, ഡോണട്സ്ക് മേഖലയിൽ റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ ഉള്ളിലുള്ള എണ്ണ ശുദ്ധീകരണശാലകൾ, തുറമുഖങ്ങൾ, സൈനിക കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് യുക്രെയ്നും ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ജൂലൈ നാലിന് 90 മിനിറ്റോളം ഫോണിൽ സംസാരിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ ആക്രമണങ്ങൾ അരങ്ങേറിയതെന്നതും ശ്രദ്ധേയമാണ്.

Show Full Article
TAGS:Russia ukrain NATO summit russian attack Volodymyr Zelenskyy putin 
News Summary - Russian attack on Kyiv ahead of NATO summit; series of explosions in capital
Next Story