യു.കെയിൽ സിഖ് വംശജയായ 20കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി, വംശീയാധിക്ഷേപമെന്നും പരാതി
text_fieldsഓർഡ്ബറി(ബ്രിട്ടൺ): യു.കെയിലെ ഓൾഡ്ബറി ടൗണിൽ ക്രൂരപീഢനത്തിനിരയായി സിഖ് വംശജയായ 20കാരി. വെള്ളക്കാരായ രണ്ട് യുവാക്കളാണ് ആക്രമിച്ചത്. ബലാൽത്സംഗം ചെയ്ത യുവാക്കൾ വംശീയമായി അധിക്ഷേപിച്ചതായും സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണമെന്ന് ഭീഷണി മുഴക്കിയതായും യുവതി പരാതിയിൽ പറയുന്നു.
ഇന്ത്യക്കാർക്കെതിരെ വംശീയാധിക്ഷേപവും ആക്രമണവുമായി ബന്ധപ്പെട്ട് പരാതികൾ വ്യാപകമാകുന്നതിനിടെയാണ് സംഭവം. യുവതി നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് ഓർഡ്ബറി പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8:30 ഓടെ ഓൾഡ്ബറിയിലെ ടേം റോഡിന് സമീപമാണ് സംഭവമുണ്ടായത്. സംഭവം പ്രദേശത്തെ സിഖ് വംശജർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
ഇതിന് പിന്നാലെയാണ് സംഭവത്തിൽ രണ്ടംഗ സംഘത്തിനായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് വിശദമാക്കിയത്. സി.സി.ടി.വി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും പോലീസ് പറഞ്ഞു. ആക്രമണമഴിച്ചുവിട്ടത് രണ്ട് വെള്ളക്കാരായ യുവാക്കളാണെന്ന് ബർമിങ്ഹാം ലൈവ് സി.സി ടി.വി ദൃശ്യങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
സംഭവത്തിന് പിന്നാലെ, പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയ പൊലീസ് അക്രമികളെ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമായാൽ കൈമാറണമെന്നും നിർദേശിച്ചുട്ടുണ്ട്.
ഇതിനിടെ, ഇന്ത്യൻ വംശജരായ എം.പിമാരടക്കമുള്ളവർ വിഷയത്തെ അപലപിച്ച് രംഗത്തെത്തി. സമീപകാലത്ത് ഇന്ത്യക്കാരടക്കമുള്ളവർക്കെതിരെ വംശീയാതിക്രമണം വർദ്ധിച്ചുവരുന്നത് അത്യന്തം ആശങ്കാജനകമാണെന്ന് ബർമിംഗ്ഹാം എഡ്ജ്ബാസ്റ്റണിൽ നിന്നുള്ള എം.പി പ്രീത് കൗർ ഗിൽ പറഞ്ഞു. വംശീയാതിക്രമങ്ങളെ ഏതുതരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും നടപടി വേണമെന്നും ഇൽഫോർഡ് സൗത്തിൽ നിന്നുള്ള എം.പി ജാസ് അത്‌വാളും ആവശ്യപ്പെട്ടു.
ആഗസ്റ്റിൽ, വോൾവർഹാംപ്ടണിലെ റെയിൽവേ സ്റ്റേഷന് പുറത്ത് വയോധികരായ രണ്ട് സിഖുകാർക്കെതിരെയും വംശീയാതിക്രമമുണ്ടായിരുന്നു. മൂന്ന് കൗമാരക്കാരുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായത്. അക്രമികളിൽ ഒരാൾ വയോധികരെ ആവർത്തിച്ച് ചവിട്ടുന്നതിന്റെയും മറ്റൊരാൾ വലിച്ചിഴക്കുന്നതിന്റെയും സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.