സ്പെഷൽ ക്ലാസുണ്ട്, സ്കൂൾ ബസും; വളർത്തുനായുടെ സ്കൂൾ ചെലവ് 1.6 ലക്ഷം രൂപ
text_fieldsചൈനയിലെ ഷാങ്ഹായിൽ താമസിക്കുന്ന, ടാവോട്ടാവോ എന്ന സ്ത്രീയുടെ വെളിപ്പെടുത്തൽ ഇന്ന് വൈറലാണ്. തന്റെ ആറ് മാസം പ്രായമുള്ള ‘സമോയിഡ്’ വളർത്തുനായ്ക്ക് നല്ല ശീലം പഠിപ്പിക്കാൻ വേണ്ടി അവർ ചെയ്ത കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ജോലിത്തിരക്കുമൂലം യുവതി ആറുമാസം പ്രായമായ തന്റെ നായെ സ്കൂളിൽ ചേർത്തെന്നും നല്ല ശീലങ്ങൾ പഠിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നുമാണ് ടാവോട്ടാവോ പറയുന്നത്. ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ഈ വൈറൽ താരങ്ങളെ പരിചയപ്പെടുത്തിയത്. പ്രതിമാസം ഏകദേശം 12,000 യുവാൻ (ഏകദേശം 1,62,950 രൂപ) ചെലവ് വരുന്നുണ്ടെന്നാണ് അവർ വെളിപ്പെടുത്തുന്നത്
. വളർത്തുമൃഗങ്ങൾക്കായി നിരവധി സേവനങ്ങൾ നൽകുന്ന സ്കൂളിലാണ് ഈ വളർത്തുനായയുടെ പഠനം. വ്യക്തിത്വ വിലയിരുത്തലുകൾ, പെരുമാറ്റ പരിശീലന സെഷനുകൾ, സാമൂഹിക ഇടപെടൽ തുടങ്ങി നിരവധി സെഷനുകളുണ്ട് ഈ നായ് സ്കൂളിൽ. പോരാത്തതിന് സഞ്ചരിക്കാൻ സ്കൂൾ ബസും! പിക് അപ്, ഡ്രോപ്-ഓഫ് സേവനംകൂടി സ്കൂൾ ഏർപ്പെടുത്തിയിട്ടുണ്ട്.
‘സാധാരണയായി എനിക്ക് വലിയ ജോലിത്തിരക്കാണ്, അതുകൊണ്ട്തന്നെ വളർത്തുനായ്ക്കൊപ്പം ചെലവിടാൻ അധികം സമയമില്ല, അതിനാലാണ് ഒരു സ്കൂൾ തെരഞ്ഞെടുത്തത്’ ടാവോട്ടാവോ പറയുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും വളർത്തു മൃഗങ്ങൾക്കായുള്ള സ്കൂളുകളും മറ്റുമുണ്ട്. എന്നാൽ അതിന് ഓരോരുത്തർ ചെലവിടുന്ന തുക ഇത്രത്തോളമാണെന്ന് അറിയില്ലായിരുന്നു എന്നാണ് അത്ഭുതത്തോടെ സമൂഹ മാധ്യമങ്ങളിലുള്ള പ്രതികരണം.
പരിശീലനത്തോടൊപ്പം പരിചരണം, ആരോഗ്യ നിരീക്ഷണം, വൃത്തിയാക്കൽ എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്ന സേവന കേന്ദ്രമാണ് വളർത്തുമൃഗങ്ങളുടെ ഈ കിൻഡർ ഗാർട്ടൻ. ഉടമകൾക്ക് ഓൺലൈൻ സംവിധാനങ്ങൾ വഴി തങ്ങളുടെ വളർത്തുമൃഗങ്ങളെ നിരീക്ഷിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. സാധാരണ ദിവസങ്ങളിൽ 20 മുതൽ 30 വരെ വളർത്തുമൃഗങ്ങളെയാണ് ഇവിടെ പരിപാലിക്കുന്നതെന്നും സീസൺ സമയങ്ങളിൽ 100 ലധികം വളർത്തുമൃഗങ്ങളെ പരിപാലിക്കേണ്ടി വരാറുണ്ടെന്നും ഷാങ്ഹായിയിലെ പെറ്റ് സ്കൂൾ സ്ഥാപകനായ ചെൻ പറയുന്നു. നഗരങ്ങളിലെ വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ചെലവ് 2025ൽ 312.6 ബില്യൺ യുവാനാണ്.
ഈ വർഷം അത് 405 ബില്യൺ യുവാൻ കടക്കുമെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമിതമായ കുരക്കൽ, ചാടൽ, മോശം ടോയ്‌ലറ്റ് ശീലങ്ങൾ തുടങ്ങിയ പെരുമാറ്റ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വളർത്തുമൃഗങ്ങളെ കൃത്യമായ ദിനചര്യ പരിശീലിപ്പിക്കുന്നതിനും പ്രത്യേക കേന്ദ്രങ്ങൾ ചൈനയിലുണ്ട്.


