ഇവർ മരണത്തെയും തോൽപിച്ചവർ: വ്യോമയാനത്തിലെ വൻ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെട്ട ഏക യാത്രികർ
text_fieldsവെസ്ന വുലോവിച്ച്
അഹ്മദാബാദിലെ വിമാനാപകടത്തിൽനിന്ന് വിശ്വേഷ് കുമാറിന്റെ അൽഭുതകരമായ രക്ഷപ്പെടൽ ലോകം ചർച്ച ചെയ്യുകയാണ്. ഏറ്റവും മാരകമായ വിമാനാപകടങ്ങളിൽ നിന്ന് അതുപോലെ രക്ഷപ്പെട്ട ശ്രദ്ധേയരായ ചില വ്യക്തികൾ ഇതാ...
വെസ്ന വുലോവിച്ച്
(ഫ്ലൈറ്റ് ജെ.യു367, 1972)
22 വയസ്സുള്ള യുഗോസ്ലാവ്യൻ വിമാന ജീവനക്കാരിയായ വെസ്ന, ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും ഉയരമുള്ള, പാരച്യൂട്ട് ഇല്ലാതെയുള്ള വീഴ്ചയിൽ നിന്ന് രക്ഷപ്പെട്ടു. കിഴക്കൻ ജർമനി-ചെക്കോസ്ലോവാക്യ അതിർത്തിയിൽ ‘യൂഗോസ്ലോവൻസ്‌കി എയറോട്രാൻസ്പോർട്ട് മക്ഡൊണൽ ഡഗ്ലസ് ഡി.സി-9-32’ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് അവർ 10.16 കിലോമീറ്റർ താഴേക്ക് പതിച്ചു. മറ്റ് 27 യാത്രക്കാരുടെയും മരണത്തിനിടയാക്കിയ ഒരു ബ്രീഫ്കേസ് ബോംബാണ് അപകടത്തിന് കാരണമെന്നാണ് ചെക്കോസ്ലോവാക് അധികൃതർ പറഞ്ഞത്.
ഫുഡ് ട്രോളിയിൽ കുടുങ്ങിയതിനാലായിരിക്കണം വുലോവിച്ച് രക്ഷപ്പെട്ടതെന്നാണ് നിഗമനം. വിമാനത്തിലെ മർദം കുറഞ്ഞപ്പോൾ മറ്റുള്ളവർ വിമാനത്തിൽ നിന്ന് പുറത്തേക്ക് പറന്നുപോയി. വീഴ്ചയുടെ ആഘാതംകൊണ്ടുണ്ടായേക്കാവുന്ന ഹൃദയം സ്തംഭനത്തിൽനിന്ന് കുറഞ്ഞ രക്തസമ്മർദ്ദം ഇവരെ തടഞ്ഞിരിക്കാമെന്നുമാണ് പറയുന്നത്.
തളർവാതം പിടിപെട്ടും ഒന്നിലധികം ഒടിവുകൾ സംഭവിച്ചും അവർ ദിവസങ്ങളോളം കോമയിൽ കിടന്നു. എന്നാൽ, സുഖം പ്രാപിച്ചതിനുശേഷം ജോലിയിൽ തുടർന്നു. 1990കളിൽ സെർബിയയിൽ ഒരു ജനാധിപത്യ അനുകൂല പ്രവർത്തകയായി മാറി.
ലാരിസ സാവിറ്റ്‌സ്കായ
ലാരിസ സാവിറ്റ്‌സ്കായ
(ഫ്ലൈറ്റ് എസ്.യു 811, 1981)
റഷ്യയിലെ സാവിറ്റിൻസ്കിന് മുകളിൽ ഒരു എയറോഫ്ലോട്ട് അന്റോനോവ് എ.എൻ-24ആർ.വി വിമാനവും സോവിയറ്റ് വ്യോമസേനയുടെ ടുപോളേവ് ടി.യു16കെ ബോംബറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിന്ന് 20 വയസ്സുള്ള റഷ്യക്കാരി സാവിറ്റ്‌സ്കായ രക്ഷപ്പെട്ടു. അപകടത്തിന് പൈലറ്റുമാരെയാണ് കുറ്റപ്പെടുത്തിയത്.
5.22 കിലോമീറ്റർ ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ അവർ ഉണ്ടായിരുന്ന ഭാഗത്തിന്റെ അവശിഷ്ടം ഒരു ചതുപ്പിലേക്കാണ് പതിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ഒരു വനത്തിൽ നിന്ന് അവരെ കണ്ടെത്തി. ഒടിവുകൾ, മസ്തിഷ്കാഘാതം, നട്ടെല്ലിന് പരിക്കുകൾ എന്നിവ സംഭവിച്ചെങ്കിലും പിന്നീട് പൂർണ സുഖം പ്രാപിച്ചു. 2001ൽ മാത്രമാണ് അവർ സംഭവത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചത്. സാവിറ്റ്‌സ്കായയുടെ ഭർത്താവ് അതേ അപകടത്തിൽ മരിച്ചു.
സെസീലിയ സിചാൻ
സെസീലിയ സിചാൻ
(ഫ്ലൈറ്റ് എൻ.ബ്ല്യു 255, 1987)
വിശ്വാസിനു മുമ്പ്, ഏറ്റവും മാരകമായ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി എന്ന ബഹുമതി സിചാൻ സ്വന്തമാക്കിയിരുന്നു. അന്ന് നാല് വയസ്സുള്ള പെൺകുട്ടി ഗുരുതരമായ പരിക്കുകളിൽ നിന്ന് സുഖം പ്രാപിച്ചുവെങ്കിലും അപകടത്തിൽ മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടു.
മിഷിഗണിലേക്ക് പോകുകയായിരുന്ന നോർത്ത്‌വെസ്റ്റ് എയർലൈൻസ് മക്‌ഡൊണൽ ഡഗ്ലസ് എം.ഡി-82 വിമാനം ഡിട്രോയിറ്റിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ തകർന്നുവീണു. 156 പേർ മരിച്ചു. പൈലറ്റിന്റെ പിഴവും തെറ്റായ ഫ്ലാപ്പുകളും സ്ലാറ്റുകളും കോൺഫിഗറേഷനുമാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. 2013ൽ അവളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിൽ, താൻ എല്ലാ ദിവസവും അപകടത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും ശരീരത്തിൽ ഇപ്പോഴും അതിന്റെ മുറിവുകൾ ഉണ്ടെന്നും സിചാൻ പറഞ്ഞു.
യൂസെഫ് ജില്ലാലി
(ഫ്ലൈറ്റ് എ.എച്ച് 6289, 2003)
തമൻറാസെറ്റിൽ നിന്ന് അൾജീരിയയിലെ ഘർദയയിലേക്ക് പോകുകയായിരുന്ന എയർ അൽഗേരി ബോയിംഗ് 737- 2T4 വിമാനം പറന്നുയർന്ന ഉടൻ ട്രാൻസ്-സഹാറ ഹൈവേക്കു സമീപം ജലാശയത്തിൽ തകർന്നുവീണു. 28 വയസ്സുള്ള സൈനികനായ ജില്ലാലി സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ വിമാനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചു. ഒന്നിലധികം പരിക്കുകളോടെ കോമയിൽ അദ്ദേഹത്തെ കണ്ടെത്തി. ഒരു ദിവസത്തിനുശേഷം ബോധം വീണ്ടെടുത്തു. ക്രൂവിന്റെ പിഴവ് മൂലമാണ് അപകടമുണ്ടായതെന്ന് പറയപ്പെടുന്നു.
ബഹിയ ബകാരി
ബഹിയ ബകാരി
(ഫ്ലൈറ്റ് ഐ.വൈ626, 2009)
യെമനിലെ സനയിൽ നിന്ന് കൊമോറോസിലെ മൊറോണിയിലേക്ക് പറക്കുന്നതിനിടെ പൈലറ്റിന്റെ പിഴവ് മൂലം യെമനിയ എയർലൈൻസിന്റെ എയർബസ് എ310-324 രാത്രിയിൽ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ തകർന്നുവീണു. പതിമൂന്ന് മണിക്കൂറുകൾക്ക് ശേഷം 12 വയസ്സുള്ള ഫ്രഞ്ച് പെൺകുട്ടിയെ ലൈഫ് ജാക്കറ്റ് ഇല്ലാതെ കടലിൽ പൊങ്ങിക്കിടക്കുന്ന നിലയിലും അവശിഷ്ടങ്ങളുടെ ഒരു കഷ്ണത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നുവെന്നും കണ്ടെത്തി. അപകടത്തിൽ കുട്ടിയുടെ മാതാവ് ഉൾപ്പെടെ 152 പേർ മരിച്ചു.
ബകാരിയുടെ ഓർമക്കുറിപ്പ് 2010 ൽ പ്രസിദ്ധീകരിച്ചു. ‘അത് വളരെ ഭയാനകമായിരിക്കും’ എന്ന് പറഞ്ഞ് സംഭവം സിനിമയാക്കാനുള്ള സ്റ്റീവൻ സ്പിൽബർഗിന്റെ ഓഫർ അവർ നിരസിച്ചതായ റിപ്പോർട്ടുകൾ വന്നു.